The Tragedy.
“നീ ഇനി എന്നാ നാട്ടിലേക്ക് വരണേ?”
ചോദ്യം കേട്ടാൽ അറിയാം അടുത്ത പെണ്ണുകാണൽ സെറ്റാക്കിയിട്ടുള്ള വിളിയാണെന്ന്.
“എന്താണാവോ കാര്യം? എവിടെയാ പെണ്ണുകാണൽ?”
“തൃശ്ശൂരുള്ള കുട്ടിയാണെടാ. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കാണ്”.
‘Civil engineering is the mother engineering’ എന്നൊക്കെ പറയുമെങ്കിലും ഞങ്ങൾ റോയൽ മെക്കാനിക്കൽ പഠിച്ചവർക്ക് സിവിലുകാരെ പണ്ടേ ഇഷ്ടല്ല. എന്നാലും വീട്ടുകാര് പെൺകുട്ടിയുടെ വീട്ടിലൊക്കെ വിളിച്ചു സംസാരിച്ചതല്ലേ, ഒന്ന് പോയി കണ്ടേക്കാം.
“അറിയില്ല അമ്മേ, ഇപ്പോ ഇവിടെ ഫീൽഡ് ട്രയൽസിനു വന്നേക്കാണ്, ഈ മാസം അവസാനം വരാൻ നോക്കാം, അവസാനത്തെ ശനിയോ ഞായറോ ചെല്ലാമെന്നു പറയ്”
അമ്മ ഹാപ്പി.
എല്ലാ തവണത്തേയും പോലെ ചെന്നൈയിൽ നിന്ന് ബസ്സ് പിടിച്ചു നാട്ടിൽചെന്നു.
പെൺകുട്ടിയുടെ പേരും പഠിച്ച കോളേജിന്റെ പേരും നേരത്തെ ചോദിച്ചതുകൊണ്ട് ഫേസ്ബുക്കിൽ കുട്ടിയെ തപ്പിയെടുക്കാൻ എളുപ്പമായിരുന്നു.
തൃശ്ശൂർ ടൗണിൽ തന്നെയാണ് വീട്. ബ്രോക്കർ ചേച്ചിയും അവരുടെ കൂടെ വേറൊരാളും വഴി കാണിക്കാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
അവിടെ ഒരുപാടു ബഹളങ്ങളൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ, അമ്മ, പെൺകുട്ടി. അത്രേം ഉള്ളൂ. ഇവരെ കൂടാതെ ഒരു ആങ്ങളചെക്കൻ കൂടിയുണ്ട്. മൂപ്പരാൻ ജോലി ആവശ്യത്തിന് വേണ്ടി പുറത്ത് പോയേക്കാണ്. പുറത്ത്ന്ന് വെച്ചാൽ വിദേശത്തൊന്നും അല്ലാട്ടാ. തൃശൂർ തന്നെ എവിടെയോ ആണ്. അല്ലെങ്കിലും പെണ്ണുകാണാൻ പോവുമ്പോൾ ഒരുപാടു ആളുകൾ ഉള്ളത് വെറും വെറുപ്പിക്കൽ ആണ്.
കുട്ടിയുടെ അച്ഛൻ എന്റെ അച്ഛനെപോലെ തന്നെ ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥൻ ആണ്. അവർ രണ്ടുപേരും മച്ചാ മച്ചാ ആവാൻ വേറെ എന്തെങ്കിലും കാരണം വേണോ. സർക്കാരുകളുടെ ഉദ്യോഗസ്ഥവിരുദ്ധ നിലപാടുകളും ശമ്പളകമ്മീഷനെ സമയത്ത് നിയമിക്കാത്തതും അങ്ങനെ എന്തൊക്കെയോ സംസാരങ്ങൾ.
‘അല്ല ഭായ്, നമ്മളിപ്പോ പെണ്ണ് കാണാൻ വന്നതോ അതോ?’
എന്റെ മനസ്സിൽ മാത്രമാണോ ഈ സംശയമുദിച്ചത് എന്നറിയാൻ എട്ടന്റേം ഏട്ടത്തിടേം മുഖത്തോട്ട് നോക്കി. അവരും ആകെ അന്തം വിട്ടിരിക്ക്യാണ്. പെൺകുട്ടീടെ അമ്മയാണ് ഈ സംസാരം മുറിച്ചത്.
“എഞ്ചിനീയറിംഗ് ആണ് പഠിച്ചത് എന്ന് ചേച്ചി(ബ്രോക്കർ)പറഞ്ഞു, മോൻ എവിടെയാ പഠിച്ചത്?”
“ഡിപ്ലോമ പഠിച്ചത് ഇവിടെ തൃപ്രയാർ ശ്രീരാമയിലാണ്, അത് കഴിഞ്ഞു ചെന്നൈയിൽ ഒരു വർഷം ജോലി ചെയ്തു, അതുകഴിഞ്ഞു കോതമംഗലത്താണ് എഞ്ചിനീയറിംഗ് പഠിച്ചത്. അവിടന്ന് ക്യാമ്പസ് സെലക്ഷനിലാണ് മഹീന്ദ്രയിൽ കേറിയത്”.
“ഡിപ്ലോമ കഴിഞ്ഞപ്പോളും ക്യാമ്പസ് സെലക്ഷനിലാണ് ചെന്നൈയിൽ ജോലി കിട്ടിയത്”
അമ്മയും വിട്ടില്ല, മോൻ വല്ല്യേ സംഭവമാണെന്ന് പെൺകുട്ടീടെ വീട്ടുകാർക്ക് തോന്നണ്ടേ.
“ആഹാ. മോൻ ശ്രീരാമയിൽ ഏതു കൊല്ലാണ് പഠിച്ചേ? എന്റെ കസിൻ എവിടെയാ പഠിപ്പിച്ചിരുന്നേ, മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ”
പെൺകുട്ടീടെ അച്ഛൻ excited ആയി.
“ഞാൻ 2008ഇൽ ഡിപ്ലോമ കഴിഞ്ഞു അങ്കിളേ”.
“ആണോ. അപ്പൊ എന്തായാലും അവനെ അറിയുമായിരിക്കുമല്ലോ. രാംദാസ് ന്നാ പേര്”.
“അയ്യോ. രാംദാസ് സാറായിരുന്നു എന്റെ ക്ലാസ് ട്യൂട്ടർ. സാറിന് എന്നെ നന്നായി അറിയാം”
“അച്ചൂ. നമ്മ്‌ടെ താടിവെച്ച സാറാണോടാ?” അച്ഛന് സംശയം.
“അതേ അച്ഛാ”
“ആഹാ. രാംദാസ് സാറിനോട് എന്റെ പേര് പറഞ്ഞാലും മതി, എന്നെയും നന്നായിട്ടു അറിയാം”
കുറ്റം പറയാൻ പാടില്ലല്ലോ പോളിയിലെ എസ് എഫ് ഐ കാർക്കും എ ബി വി പി കാർക്കും കെ എസ് യു കാർക്കും സാറുമാർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു പി ടി എ മെമ്പറായിരുന്നു അച്ഛൻ.
“ആഹാ. അതിപ്പോ എളുപ്പായില്ലോ. പയ്യനെ പറ്റി അന്വേഷിക്കാൻ വേറെ എവിടെയും പോവണ്ടാല്ലോ” പെൺകുട്ടീടെ അച്ഛന്റെ കമന്റ്.
പെണ്ണുകാണാൻ വന്നിട്ട് പെണ്ണുകാണൽ മാത്രം നടക്കുന്നില്ലെന്ന് കണ്ടിട്ട് ഞാൻ ഏട്ടനെ ഒന്നുനോക്കി. അവനു കാര്യം പിടികിട്ടി.
“കുട്ടിയെ വിളിക്ക്യാല്ലേ”
“മോളെ വിളിക്കു രമേ” (ശരിക്കുമുള്ള പേര് മറന്നുപോയി)
പിന്നെ കുറേ ക്ളീഷേ പരിപാടികൾ.
കുട്ടി വരുന്നു, ബേസിക് വിവരങ്ങൾ ചോദിച്ചറിയുന്നു, ഏട്ടന്റെ വക ഡയലോഗ്.
“അവർക്കു എന്തെങ്കിലുമൊക്കെ സംസാരിക്കണമെങ്കിൽ ആയിക്കോട്ടെ ല്ലേ”
“എന്നാ നമുക്കു പുറത്തേക്കു നിൽക്കാം”
സാധാരണ നമ്മൾ ആണ് പുറത്തേക്കു നിൽക്കാറ്. ഇത്തവണ ഒരു ചേഞ്ച് ആയി.
“ഹായ്. എന്താ ചെയ്യുന്നേ ഇപ്പൊ?”
“ഞാനിവിടെ പി എസ് സി കോച്ചിംഗിന് പോവാ.”
“ആഹാ.. കൊള്ളാമല്ലോ, ചെന്നൈക്ക് വരാൻ ഓക്കേയാണോ?”
“ഇവിടെ ഒരു സർക്കാർ ജോലിയൊക്കെ കിട്ടിയാൽ നല്ലതല്ലേ”
ഓഹ്.. അങ്ങനെയാണല്ലേ. സംസാരിക്കാനുള്ള മുഴുവൻ interest ഉം പോയി.
പിന്നേം എന്തൊക്കെയോ സംസാരിച്ചിരുന്നപ്പോളേക്കും പുറത്ത് പോയവരൊക്കെ തിരിച്ചുവന്നു.
അച്ഛൻ സ്വകാര്യമായി എന്നോട്
“കുട്ടി എങ്ങനെയുണ്ട്?”
“കുഴപ്പില്ല്യ, വീട്ടിൽ ചെന്നിട്ടു പറയാം”.
ഞാൻ പറഞ്ഞത് അച്ഛന് ശരിക്കും മനസ്സിലായില്ലെന്ന് പിന്നീടുള്ള നിമിഷങ്ങളിലാണ് എനിക്ക് മനസ്സിലായത്. ശരിക്കും ഒരു ബോംബ് സ്ഫോടനം പോലെയായിരുന്നു പിന്നീട്. അച്ഛൻ സ്വതസിദ്ധമായ ശൈലിയിൽ തുടങ്ങി.
“ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടായി. നിങ്ങൾക്കു താല്പര്യമുണ്ടെങ്കിൽ നമുക്കു ഇതങ്ങു നടത്താം, വരുന്ന ചിങ്ങത്തിലാണെങ്കിൽ നന്നാവും”
ഞാനൊന്നു ഞെട്ടി. അച്ഛനെ ഞാനൊന്നു നോക്കി. അച്ഛൻ ഭയങ്കര സീരിയസായിട്ട് സംസാരിച്ചോണ്ടിരിക്കയാണ്.
പിന്നേം അവിടെയിരുന്നാൽ ഇവര് കല്യാണത്തിന്റെ മുഹൂർത്തവും എന്തിനു ഏതൊക്കെ തരം കറികൾ വേണമെന്നും എത്രതരം പായസം വരെ വേണമെന്നുമൊക്കെ തീരുമാനിക്കും ന്ന് തോന്നിയപ്പോൾ ഏട്ടൻ തന്നെ ഇടപെട്ടു.
“അച്ഛാ, നമുക്കെന്നാ ഇറങ്ങിയാലോ? ബാക്കി കാര്യങ്ങൾ നമുക്ക് വീട്ടിൽ പോയി ആലോചിച്ചു ഇവരോട് വിളിച്ചുപറയാം”
ഒരു കണക്കിനാണ് അവിടന്ന് രക്ഷപെട്ടത്.
കാറിൽ കേറിയ ഉടനെ ഞാൻ അച്ഛനോട് ചോദിച്ചു
“അച്ഛാ, ഞാൻ എന്താ പറഞ്ഞേന്ന് ശരിക്കും കേട്ടോ?”
“ആ. നിനക്ക് കുട്ടിയെ ഇഷ്ടായി ന്നല്ലേ”.
‘അച്ഛാ’
പിന്നെ കുറേ നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല.
“അച്ചൂ, നിനക്ക് ആ കുട്ടിയെ ഇഷ്ടായോടാ?”
ഏടത്തിയുടെ ആണ് ചോദ്യം.
“ഓക്കേ ഓക്കേ ആണ് എട്ടത്തീ. പക്ഷേ ആ ഒരു ഫീൽ ഫുള്ളായിട്ട് വന്നില്ല, അതുമാത്രോല്ല ആ കൊച്ചിന് കേരളത്തിൽ നിന്ന് പുറത്തോട്ടു പോവാൻ വല്ല്യേ താല്പര്യമൊന്നും ഇല്ല്യാന്നേ”
“അപ്പോ പ്രശ്നം തീർന്നില്ല്യേ, അവരോടു നമുക്കു താല്പര്യമില്ല്യാന്ന് പറയാം”
എല്ലാരും ഏടത്തിയുടെ അഭിപ്രായത്തോട് യോജിച്ചെങ്കിലും പെൺകുട്ടീടെ വീട്ടുകാരോട് പറഞ്ഞ കാര്യങ്ങളോർത്തു അച്ഛന് ഒരു വിഷമം. അത് മനസ്സിലാക്കിയിട്ടെന്നപോലെ ഏട്ടൻ
“അച്ഛൻ വിഷമിക്കണ്ട, ബ്രോക്കറെ വിളിച്ചു ഞാൻ കാര്യങ്ങൾ പറഞ്ഞോളാം”
ഏട്ടൻ ബ്രോക്കറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
അതിന്റെ ഇടയിലാണ് പെൺകുട്ടീടെ ആങ്ങള അച്ഛന്റെ ഫോണിൽ വിളിക്കുന്നത്
“ഹായ്. നിങ്ങൾ വന്നപ്പോ ഞാൻ വീട്ടിൽ ഇല്ലാരുന്നു, വീട്ടിലെല്ലാവർക്കും ഇഷ്ട്ടായിട്ട്ണ്ട് ശരണിനെ. നാളെയല്ലേ ചെന്നൈക്ക് തിരിച്ചുപോവുന്നേ, അതിനുമുന്നൊന്നു കാണാൻ പറ്റോ?”
“അതിനെന്താ. ഞാൻ മോനോട് അങ്ങോട്ട് വിളിക്കാൻ പറയാം ട്ടോ”
‘ഈശ്വരാ. കാര്യങ്ങൾ ഏതു വഴിക്കാണ് പോവുന്നേ’
കാര്യങ്ങൾ കൈവിട്ടു പോയിതുടങ്ങിയിരുന്നു.
ബ്രോക്കർ അവരുടെ വീട്ടിൽ വിളിച്ചു കുട്ടിക്ക് ചെന്നൈക്ക് വരാൻ താല്പര്യമില്ലാത്ത കാരണം പയ്യന്റെ വീട്ടുകാർക്ക് താത്പര്യമില്ലെന്ന് പറയുന്നു,
കുട്ടീടെ അച്ഛൻ എന്റെ അച്ഛനെ വിളിച്ചു സംസാരിക്കുന്നു.
ഞാൻ ശരിക്കും ഞെട്ടി.
‘ഇനി ഈ കൊച്ചിനെ എങ്ങാനും ഞാൻ കെട്ടേണ്ടിവരോ?’
“പെട്ടെന്നാണ് അച്ഛൻ ഫോണും പിടിച്ചു എന്റെ നേർക്കു വന്നത്
“അച്ചൂ, അവർക്കു നിന്നോടെന്തോ സംസാരിക്കണമെന്ന്”
“എന്നോടെന്തു സംസാരിക്കാനാണ്?”
ഞാൻ എന്നോട് തന്നെ പറഞ്ഞു.
“ആ മോനെ, മോൾക്ക് മോനോട് എന്തോ പറയണമെന്ന്, ഫോൺ ഞാൻ മോൾക്ക് കൊടുക്കാട്ടോ”
ഈശ്വരാ. ഇതിനുമാത്രം എന്ത് അപരാധം ആണ് ഞാൻ ചെയ്തത്.
“ഹലോ, ഏട്ടാ ചെന്നൈക്ക് വരാൻ എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല്യാട്ടോ, അങ്ങനെ ഇഷ്ടല്ല്യാച്ചാ ഞാൻ പെണ്ണുകാണാൻ നിന്ന് തരോ ഏട്ടാ? എന്റെ ഭാഗത്തു നിന്ന് വന്ന തെറ്റിദ്ധാരണ ഞാൻ തന്നെ മാറ്റാമെന്ന് കരുതിയാണ് സംസാരിക്കണമെന്ന് പറഞ്ഞത് ട്ടോ. ഏട്ടനോക്കെ പോയതിനു ശേഷം അച്ഛൻ ഇഷ്ടായോ ന്ന് ചോദിച്ചപ്പോ ഞാൻ ഇഷ്ടായി ന്നാ പറഞ്ഞേ, സാധാരണ ഞാനങ്ങനെ പറയാത്തതാണ്”
ഇടയ്ക്കുകേറി ഞാൻ പറഞ്ഞു
“കുട്ടി പറയുന്നത് ശരിയായിരിക്കാം, പക്ഷേ കണ്ട ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവലും അത് മാറ്റാൻ കുട്ടി എന്നെ വിളിക്കേണ്ടിവരുന്നതും എല്ലാം കൂടി ഒരു നെഗറ്റീവ് ഫീൽ ആണ് വരുന്നേ. തുറന്നുപറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് കുട്ടി, ഇതുമായി മുന്നോട്ടു പോവാൻ എനിക്കെന്തോ ഒരു പേടി. I am sorry.”
എങ്ങനെയാണെന്നറിയില്ല ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.
“പിന്നെ കുട്ടീടെ ഏട്ടൻ എന്നെ കാണണമെന്ന് പറഞ്ഞിരുന്നു, ഇനിയിപ്പോ അതിന്റെ ആവശ്യമില്ലല്ലോ ല്ലേ?”
“ഇല്ല, ഞാനിവിടെ പറഞ്ഞോളാം”
അതും പറഞ്ഞു കാൾ കട്ടാക്കി കുട്ടി പോയി.
ഒരു അഞ്ചു മിനിറ്റായിക്കാണും വാട്സാപ്പിൽ മെസ്സേജ് വന്നു.
‘ഹായ്, ഇത് ഞാനാണ്, ഇന്ന് നിങ്ങൾ എന്നെ കാണാൻ വന്നിരുന്നു’.
‘ഹായ്.’
‘ഇന്നെന്റെ പിറന്നാൾ ആണ്, and you just spoiled my birthday’
‘Oh god.. I am extremely sorry, i dint mean to hurt you, but it just happened in that way’
‘അത് സാരില്ല്യ, bye’
ആകെപ്പാടെ നെഗറ്റീവ് അടിച്ചു വട്ടായി. വീട്ടിലും ആകെ ഒരു മൂകത. എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും ചെന്നൈക്ക് തിരിച്ചുപോയാൽ മതിയെന്നായി.
ഞായറാഴ്ച രാവിലെ തന്നെ മാനേജരുടെ വിളി.
“ശരണേ, നീ വിജയവാഡയിൽ പോയി ചെയ്ത ട്രയൽ ശരിയായില്ല, ഒന്നൂടെ ചെയ്യേണ്ടി വരും, തിങ്കളോ ചൊവ്വയോ പോവാൻ റെഡി ആയിക്കോളു”
“ഓക്കേ സാർ”
ഞായറാഴ്ച രാത്രി ബസ് കേറി ചെന്നൈക്കും അവിടന്ന് തിങ്കളാഴ്ച രാത്രി ട്രെയിനിൽ വിജയവാഡക്കും.
യാത്ര മുഴുവനും ഞാൻ കാരണം പിറന്നാൾ കുളമായ ആ കുട്ടീടെ മുഖം ആയിരുന്നു മനസ്സിൽ.