ചില സൗഹൃദങ്ങൾ അങ്ങിനെയാണ്..

പോളിടെക്നിക് കോളേജിൽ യന്ത്രങ്ങളുടെ പ്രവർത്തനം പഠിച്ച് ചെന്നൈയിലെ ജോലിയും അവസാനിപ്പിച്ച് തിരിച്ചു നാട്ടിലെത്തി എഞ്ചിനീയറിംഗിന്റെ ഉപരിപഠനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസിനെത്തിയതായിരുന്നു മനു. പരിചയമുള്ള ഒന്നോ രണ്ടു മുഖങ്ങളുണ്ടായിരുന്നെങ്കിലും നീണ്ട ഒരു ഇടവേളക്ക് ശേഷം പഠനത്തിലേക്ക് വന്നതിന്റെ ഒരു അങ്കലാപ്പും പരിഭ്രമവും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. ഒപ്പം വല്ലാത്ത ഒരു പേടിയും.

ചെന്നൈയിലെ ജോലി അവസാനിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ അച്ഛൻ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിൽ ഒരു കോടാലി പോലെ തൂങ്ങി കിടന്നിരുന്നു.

“ജോലി രാജിവെയ്ക്കുന്നതൊക്കെ കൊള്ളാം, മര്യാദക്ക് പഠിച്ചു ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ വാങ്ങിയാൽ നിനക്ക് കൊള്ളാം, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ചേർത്ത് പഠിപ്പിക്കാനുള്ള കാശൊന്നും നിന്റെ അച്ഛന്റെ കയ്യിൽ ഇല്ലാ ട്ടോ ”

ചെറിയ ഒരു പേടിയുണ്ടായിരുന്നെങ്കിലും പഠിച്ചു നല്ല റാങ്കിൽ എൻട്രൻസ് പരീക്ഷ പാസാവാമെന്ന് ആവശ്യമില്ലാത്തൊരു കോൺഫിഡൻസ് ആയിരുന്നു അവനപ്പോൾ.

ടൗണിലെ വളരെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ കോച്ചിംഗിന് അഡ്മിഷൻ എടുത്തു ആദ്യ ദിവസം ക്ലാസ്സിൽ ചെന്നതായിരുന്നു നമ്മുടെ കഥാനായകൻ.

ചുറ്റുമുള്ള കുട്ടികൾ അതിഭീകരമായ രീതിയിൽ പഠിച്ചു കൊണ്ടിരിക്കുന്ന കണ്ട തന്റെ കിളികൾ പലതും പല വഴിക്ക് പറന്നു പോവുന്നത് നോക്കി നിൽക്കാനെ മനുവിന് കഴിഞ്ഞുള്ളൂ.

തികച്ചും അപരിചിതമായ സാഹചര്യത്തിലുള്ള ക്ലാസ്സിലേക്ക് ആദ്യത്തെ ക്ലാസ് എടുക്കാനായി ഒരു സാർ ഓടി കയറി. 

“ഗുഡ് മോർണിംഗ് സ്റ്റുഡന്റ്സ്. 

എൻട്രൻസ് കോച്ചിംഗിന്റെ ക്രാഷ് കോഴ്സിലേക്ക് എല്ലാർക്കും സ്വാഗതം.

ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം.

നിങ്ങൾ മത്സരിക്കാൻ പോവുന്നത് കഴിഞ്ഞ 6-7 മാസമായി ഈ പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരിക്കുന്നു മറ്റു ബാച്ചിലെയും കേരളത്തിലെ മറ്റു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ കുട്ടികളും തനിയെ വീട്ടിലിരുന്നു പഠിച്ചു വരുന്ന കുട്ടികളുമൊക്കെ ആയിട്ടാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾ വളരെ വൈകിയാണ് പഠിപ്പ് തുടങ്ങുന്നത്. 

ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി പഠിപ്പിക്കാൻ ശ്രമിക്കും, നിങ്ങളും കൂടി മര്യാദക്ക് പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം., 

Let us start!”

ഇതും കൂടി കേട്ടപ്പോൾ അവന്റെ ബാക്കിയുണ്ടായിരുന്ന കിളികൾ കൂടി പറന്നു പോയി. 

ആദ്യത്തെ ദിവസത്തെ ക്ലാസ് കഴിഞ്ഞു.

രണ്ടാമത്തെ ദിവസത്തെ ക്ലാസും കഴിഞ്ഞു.

മൂന്നാമത്തെയും നാലാമത്തെയും കഴിഞ്ഞു. അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു.

ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോളേക്കും ക്ലാസ്സിലെ കുറച്ച് പേരെയൊക്കെ പരിചയപ്പെട്ടു. ആ കൂട്ടത്തിൽ മനുവുമായി കൂടുതൽ കൂട്ടായത് അവളായിരുന്നു. മാളവിക എന്ന മാളു. പിപ്പിരിതലമുടിയൊക്കെയായി ഒരു ക്യൂട്ട് കുട്ടി. 

അവർ നല്ല കൂട്ടാവാൻ ഒരു കാരണം രണ്ടുപേരുടെയും വീടുകൾ അടുത്തടുത്ത സ്ഥലങ്ങളിൽ ആയിരുന്നു എന്നതാണ്. 

ക്ലാസിനിടയിലെ ബ്രേക്കുകളിലെ സംസാരം, ഒരുമിച്ചുള്ള ഉച്ച ഭക്ഷണം, ക്ലാസ് കഴിഞ്ഞു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബസ്സ് സ്റ്റാൻഡ് വരെയുള്ള നടത്തം, നടത്തത്തിനിടയിലുള്ള തള്ളുവണ്ടിയിലെ ചൂടുചട്ടിയിൽ മണ്ണിലിട്ട് വറുക്കുന്ന കപ്പലണ്ടി വാങ്ങി കഴിക്കൽ, ഒരേ റൂട്ടിലുള്ള യാത്ര.  

അവർക്ക് രണ്ടുപേരും വളരെ നല്ല സുഹൃത്തുകളാവാൻ ഇതൊക്കെ തന്നെ ധാരാളം ആയിരുന്നു.

പരീക്ഷയ്ക്ക് മുന്നുള്ള ദിവസങ്ങളിൽ അവസാന നിമിഷ തയ്യാറെടുപ്പുകളും റിവിഷനുകളുമൊക്കെയായി രണ്ട് പേരും മുഴുകി. രാപ്പകലില്ലാതെ പഠനം. എൻട്രൻസ് പാസായി ഏതെങ്കിലും നല്ല എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ വാങ്ങിക്കണം എന്നതായിരുന്നു രണ്ടുപേരുടെയും ഒരേയൊരു ലക്ഷ്യം.

പരീക്ഷ കഴിഞ്ഞു രണ്ടുപേരും അത്യാവശ്യം നല്ല റാങ്കുകൾ തന്നെ നേടി രണ്ട് പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ അഡ്മിഷനും സെറ്റ് ആക്കി. എഞ്ചിനീയറിംഗ് പഠനം തകൃതിയായി നടന്നു.

അവരുടെ സൗഹൃദം വാരാന്ത്യങ്ങളിലെ ഫോൺ വിളികളിലൊതുങ്ങി., 3 വർഷത്തിൽ ഇടക്കെപ്പോഴോ ഒന്നു രണ്ടോ തവണ മാത്രം അവർ കണ്ടുമുട്ടി. 

പഠനത്തിൽ ഒഴപ്പാതിരുന്നതുകൊണ്ട് രാജ്യത്തെ രണ്ട് പ്രമുഖ കമ്പനികളിൽ രണ്ടുപേരും ജോലിയും സെറ്റാക്കി.

പരന്തു കഹാനി മേം ഏക് ട്വിസ്റ്റ് ഥാ.

രണ്ടുപേരുടെയും ജോലിയുടെ ബേസ് ലൊക്കേഷൻ ചെന്നൈ ആയിരുന്നു.

ചെന്നൈ പട്ടണം.

കേൾക്കാൻ നല്ല രസം ഉണ്ടെങ്കിലും ഒടുക്കത്തെ ചൂടായിരുന്നു. 

മനു മുന്നേ ഇവിടെ താമസിച്ചിട്ടുള്ളതുകൊണ്ട് ചൂടിനോടും ഇവിടത്തെ രീതികളോടും പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല എന്നുവേണം കരുതാൻ. 

പക്ഷേ മാളുവിന്റെ അവസ്ഥ വളരെ മോശം ആയിരുന്നു, അത്രയും നല്ലതല്ലാത്ത ഹോസ്റ്റലും അതിലും മോശമായ അവിടത്തെ ഫുഡും അവളെ പെട്ടെന്നൊരു രോഗിയാക്കി. ആ രോഗാവസ്ഥ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങിക്കാനുള്ള അവളുടെ ആഗ്രഹത്തിനൊരു ഉൽപ്രേരകമായി പ്രവർത്തിച്ചു. ഐ ടി കമ്പനിയിലെ ജോലി ആയിരുന്നത് കൊണ്ട് നാട്ടിലേക്കൊരു ട്രാൻസ്ഫർ വളരെ എളുപ്പമായിരുന്നു അവൾക്ക്. 

നാട്ടിലേക്ക് തിരിച്ചു പോവുന്നതിന് മുന്നേ അവരൊരുമിച്ചൊരു യാത്ര പോയി., ചെന്നൈയിലെ ഏറ്റവും മനോഹരമായ മഹാബലിപുരത്തേക്ക്. അതായിരുന്നു അവരൊരുമിച്ചുള്ള ആദ്യത്തെ യാത്ര. അതായിരിക്കും അവരൊരുമിച്ചുള്ള അവസാനത്തെ യാത്രയെന്ന് രണ്ടുപേരും മനസ്സിലാക്കിയിരുന്നില്ല. ബീച്ചിന്റെ ഭംഗിയും അതിമനോഹരമായ അവിടത്തെ ശിൽപങ്ങളുമൊക്കെ കണ്ടു അവനവൾക്ക് യാത്രാമൊഴിയേകി. 

പിന്നീട് രണ്ടുപേരും അവരവരുടെ ജോലിയിൽ മുഴുകിയെങ്കിലും അവരുടെ സൗഹൃദം ഫോൺ കോളിലൂടെയും മെസ്സേജുകളിടെയും തുടർന്നു. 

ഇടക്കെപ്പോഴോ ഒരു കോളിനിടയിൽ അവളൊരു പാട്ടു പാടി, സംസാരിക്കുമ്പോഴുള്ള അവളുടെ ശബ്ദവും പാട്ട് പാടുമ്പോഴുള്ള ശബ്ദവും രണ്ടും രണ്ടായിരുന്നു.

വളരെ മനോഹരമായി പാടുന്നു. 

എന്നിട്ടും ഏതെങ്കിലും ഒരു പ്രോഗ്രാമിന് പാടുന്നതോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതോ ഒന്നും അതുവരെ കണ്ടില്ല എന്നുള്ളത് അവനിൽ കൗതുകമുണർത്തി. മനു അത് ചോദിച്ചെങ്കിലും മാളുവിന്റെ മറുപടി നിഗൂഢമായ ഒരു ചിരി മാത്രം ആയിരുന്നു.

കാലങ്ങൾ കഴിയവേ അവര് തമ്മിലുള്ള സൗഹൃദം ശക്തമാവുകയായിരുന്നു.

ഫോണിലൂടെയുള്ള ഒരു പതിവു കോളിനിടയിലാണ് അവളുടെ കല്യാണം ഉറപ്പിച്ച കാര്യം അവനറിയുന്നത്.

കുറച്ച് ദിവസം മുമ്പ് ഒരു പയ്യനും വീട്ടുകാരും കാണാൻ വന്നതിനെ കുറിച്ച് പറഞ്ഞിരുന്നത് അവൻ ഓർത്തു.

അവളുടെ കല്യാണത്തിൽ അവൻ എക്സൈറ്റഡ് ആയിരുന്നെങ്കിലും മാളു അത്രയ്ക്ക് ഉഷാറാണെന്ന് അവന് തോന്നിയില്ല.

“എന്താ മാളൂ., നിനക്ക് സന്തോഷം ഇല്ലാത്ത പോലെ? എല്ലാം ഓക്കേ അല്ലേ?”

“ആടാ ഞാൻ ഹാപ്പിയാ”

“ആ ബെസ്റ്റ്, നീയിത് പറയുന്നത് കേട്ടാൽ തന്നെ അറിയാം നീ ഭയങ്കര ഹാപ്പി ആണെന്ന്”

“അല്ലെടാ, ഞാൻ ഓക്കേ ആണ്“

“കളിക്കാതെ നീ കാര്യം പറ മാളു”

“ഒന്നും ഇല്ലെടാ, ഞാൻ എങ്ങനെയാ നിന്നോട് പറയാന്ന് ആലോചിക്ക്യാണ്, ഇത്രേം കാലം ആയിട്ടും ഞാൻ ഈ കാര്യം നിന്നോട് മനപ്പൂർവ്വം പറയാതെ ഇരുന്നതാ”

“ഭയങ്കര ബിൽഡ് അപ്പ് ആണല്ലോ”

“അങ്ങനെ അല്ലെടാ, നീ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ഓർത്തുള്ള ഒരു ടെൻഷൻ”

“എന്റെ പൊന്നു മാളൂ, നീ എന്നേം കൂടി ടെൻഷൻ അടിപ്പിക്കാതെ കാര്യം പറഞ്ഞേ”

 അവളുടെ സംസാരത്തിലെ ആധി കണ്ടപ്പോൾ അവനും കുറച്ച് ടെൻഷൻ ആയി തുടങ്ങി.

“എടാ., എനിക്ക് ഒരു പ്രണയം ഉണ്ട്, കുറച്ച് വർഷങ്ങളായി., ഞാൻ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ രാഷ്ട്രീയത്തിൽ ആക്റ്റീവ് ആയിരുന്ന കാര്യം നിനക്ക് അറിയാല്ലോ, ആ സമയത്ത് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഞങ്ങളുടെ കോളജിന്റെ ചുമതല ഈ ഏട്ടനായിരുന്നു. അങ്ങനെയാ ഞങ്ങൾ പരിചയപ്പെട്ടതും പിന്നീടെപ്പോഴോ ഇഷ്ടത്തിൽ ആവുന്നതും. പ്രശ്നം എന്താണെന്ന് വെച്ചാ ഇതുവരെ ഈ കാര്യം എന്റെ വീട്ടിൽ പറഞ്ഞില്ല”

“ആഹാ, എന്റെ കുട്ടിക്ക് ഇങ്ങനെ ഒരു സ്റ്റോറി കൂടി ഉണ്ടായിരുന്നോ. അടിപൊളി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞൂടെ, അവരു സെറ്റ് ആക്കി തരുമല്ലോ, പിന്നെ ഇപ്പോ ഉറപ്പിച്ച കല്യാണം നമുക്ക് പറഞ്ഞു സെറ്റ് ആക്കാം ന്നേ”

അവളുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി. 

“കല്യാണം വാക്കാൽ ഉറപ്പിച്ചതല്ലേ ഉള്ളൂ, എൻഗേജ്മെന്റ് ഒന്നും കഴിഞ്ഞില്ലല്ലോ, പയ്യന് കാര്യം പറഞ്ഞാൽ മനസ്സിലാകുമല്ലോ.”

വീണ്ടും അവരുടെ മറുപടി ഒരു മൂളൽ.

“വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

മൂപ്പരിപ്പോൾ രാഷ്ട്രീയം ഒക്കെ വിട്ടു ലൈഫ് സെറ്റ് ആക്കി കാണില്ലേ?”

ഒരു ദീർഘനിശ്വാസത്തോടെയാണ് മാളു അത് പറഞ്ഞത്

“അവിടെയാണെടാ മെയിൻ പ്രശ്നം”

എന്തെങ്കിലും ചെറിയ പ്രശ്നമാവും എന്ന് കരുതിയ മനു ശരിക്കും ഞെട്ടാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 

“എടാ., രാഷ്ട്രീയം ആണ് പ്രശ്നം. എന്തോ എതിർകക്ഷിക്കാരുമായി അടിപിടിയിൽ ഏട്ടൻ അവരിലൊരുത്തന്റെ തലയിൽ സോഡകുപ്പി വെച്ചു അടിച്ചു, അടികിട്ടിയ പയ്യൻ കുറച്ച് സീരിയസാണു, ഏട്ടനിപ്പോൾ 2-3 മാസമായി ജയിലിലാണ്“

അവന്റെ കിളികൾ എവിടെയൊക്കെയോ പോയിരുന്നു ചിലക്കുന്നത് അവൻ കേൾക്കുന്നുണ്ടാരുന്നു. 

ഞെട്ടലിൽ നിന്ന് മാറാതെ അവൻ ചോദിച്ചു 

“എന്താ മാളൂ ഇത്, തമിഴ് സിനിമയോ??

പഠിച്ചു സെറ്റ് ആയ കാമുകി, ചുമ്മാ രാഷ്ട്രീയം കളിച്ചു തല്ലുണ്ടാക്കി നടക്കുന്ന കാമുകൻ, ഇനി ഇപ്പോ ക്ലൈമാക്സിൽ വീട്ടുകാരെയൊക്കെ വെറുപ്പിച്ച് കാമുകി കാമുകന്റെ കൂടെ പോയി ജീവിതം മൊത്തം നരകിയ്ക്കാൻ ആണോ??”

“എടാ അങ്ങനെ അല്ലെടാ”

“പിന്നെ എങ്ങനെയാണ്?”

“ഞങ്ങൾ കുറച്ച് നാൾ മുന്നേ ഭാവിയെ പറ്റി സംസാരിച്ചു ഒരു ധാരണയിൽ എത്തിയതാണ്., ഏട്ടൻ 2 വർഷം സമയം വേണമെന്ന് പറഞ്ഞിരുന്നു ജോലിയൊക്കെ ആയി സെറ്റ് ആവാൻ. അതിന്റെ ഇടയിലാണ് ഈ പ്രശങ്ങൾ ഉണ്ടായത്”

“ഈ കുറച്ച് നാൾ മുന്നേ ന്നു വെച്ചാ എത്ര നാളായി?”

“മൂന്ന് മൂന്നര കൊല്ലം ആയി”

അവൻ അടുത്തത് എന്താ ചോദിക്കാൻ പോവുന്നതെന്ന് അറിയുന്നതുകൊണ്ടാവാം അവളുടെ ശബ്ദം വളരെ താണിരുന്നു.

ഞെട്ടലൊക്കെ മാറിയെങ്കിലും ഇതൊന്നും ഒരു വഴിക്ക് നടപടിയാവില്ലെന്ന് അവനു ഏകദേശം മനസ്സിലായി. 

സാഹചര്യം കുറച്ച് ലൈറ്റാക്കാൻ അവൻ ചോദിച്ചു 

“എന്നിട്ട് എന്താ മാളൂന്റെ ഫ്യൂച്ചർ പരിപാടികൾ?”

“ഇനിയും അവനു വേണ്ടി കാത്തിരുന്നു വെറുതേ സമയം പാഴവുമോ എന്നൊരു പേടിയുണ്ടെടാ”

“അപ്പോ ഇതുവരെ കളഞ്ഞ 3-4 കൊല്ലങ്ങളോ”

അവനവളെ കളിയാക്കികൊണ്ട് ചോദിച്ചു 

“ആ ഇനി നീയും കൂടി തുടങ്ങിക്കോ എന്നെ കുത്താൻ., റൂമിലാണെങ്കിൽ  ഇവളുമാര് എന്നെ ഇപ്പോഴും കളിയാക്കൽ ആണ്.

ഞാൻ സീരിയസായിട്ടാ ചോദിക്കുന്നത് 

ഏട്ടനു വേണ്ടി ഇനി കാത്തിരിക്കണോ?

അച്ഛനോടും അമ്മയോടും ഈ കാര്യം പറയണോ?

എന്താ നിന്റെ അഭിപ്രായം??”

“തുറന്നു പറയുന്നതുകൊണ്ട് എന്നോടൊന്നും തോന്നരുത്, നീ ഇപ്പോൾതന്നെ കുറെ സമയം അവനുവേണ്ടി കളഞ്ഞു. ഇനിയും അവന് വേണ്ടി സമയം പഴക്കാതിരിക്കുന്നതാവും നല്ലത്.

നീ മാനസികമായി അതിന് റെഡി ആണെങ്കിൽ, ഇപ്പോൾ വീടുകാർ കണ്ടെത്തിയ പയ്യൻ ഓക്കേ ആണെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ മൂവ് ഓൺ ചെയ്യുന്നതല്ലേ നല്ലത്?

പുറത്ത് നിനുള്ള ഒരാളാണെന്ന രീതിയിൽ നോക്കുമ്പോൾ എനിക്ക് അങ്ങനെയാ മാളൂ തോന്നുന്നേ.”

“എനിക്കും അങ്ങനെയാ തോന്നുന്നത്, ഏട്ടനോട് ഞാൻ തെറ്റ് ചെയ്തു എന്നൊരു കുറ്റബോധം പിന്നീട് ഉണ്ടാവുമോ എന്ന ഒരു പേടിയേ ഉള്ളൂ ടാ”

“എന്റെ പൊന്ന് മാളൂ, ഇത്രയുമൊക്കെ ആയില്ലേ, ഇനിയിപ്പോ മൂപ്പര് നല്ല പുള്ളിയായി ജയിലിൽ നിന്നൊക്കെ ഇറങ്ങി വീട്ടിൽ പെണ്ണ് ചോദിച്ചു വന്നു എന്നിരിക്കട്ടെ. കാര്യങ്ങളൊക്കെ അറിയുമ്പോൾ അച്ഛനും അമ്മയും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്??”

“അതില്ലെടാ, അവര് സമ്മതിക്കുമെന്ന് തോന്നുന്നില്ല”

“അത്രേം ഉള്ളൂ., നല്ലൊരു ബന്ധം ആയിരുന്നെങ്കിൽ അച്ഛനയും അമ്മയെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞാനും നിന്നെ സഹായിച്ചേനേ. 

പിന്നെ കുറ്റബോധം. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല., കാര്യങ്ങൾ ശരിയാക്കാൻ നീ ഇത്രേം സമയം അവനു കൊടുത്തിട്ടും ചുമ്മാ രാഷ്ട്രീയം കളിച്ചു അടിയുണ്ടാക്കി നടക്കാൻ അല്ലായിരുന്നോ അവന്റെ തീരുമാനം, അപ്പോ പിന്നെ കുറ്റബോധത്തിന്റെ പ്രസക്തി ഇവിടെയില്ല”

വീണ്ടും ഒരു മൂളൽ മറുപടി 

“നീ ഒരുപാടൊന്നും ആലോജിച്ച് തല പുണ്ണാക്കണ്ട മാളൂ”

“എനിക്കും അങ്ങനെയാടാ തോന്നുന്നേ, ഞാനെന്തിനാ എന്റെ നല്ല സമയം വെറുതെ കളയുന്നത്”

“അപ്പോ ഒരു തീരുമാനം ആയില്ലേ? 

എപ്പോഴും ഒരു കാര്യം ഓർക്കണം നിന്റെ ജീവിതത്തിലെ തീരുമാനങ്ങളും ചോയ്സുകളും എടുക്കേണ്ടത് നീയാണ്, അത് ശരിയായ സമയത്തുതന്നെ എടുക്കണം. 

ഇനി കല്യാണചെക്കന്റെ വിശേഷങ്ങൾ പറയൂ” 

“അത്രക്കൊന്നും ഇല്ലെടാ, ഒരു നോർമൽ പയ്യൻ, പേര് കൃഷ്ണ, കിച്ചു എന്നാ എല്ലാരും വിളിക്കുന്നത്. കൊച്ചിയിൽ ഒരു ബാങ്കിൽ ആണ് ജോലി, നമ്മുടെ വീടിന്റെ അടുത്തൊക്കെ തന്നെയാ അവരുടേം വീട്., വീട്ടിൽ അച്ചനും അമ്മയും ഒരു ചേച്ചിയും ആണ് ഉള്ളത്. സംസാരിച്ചപ്പോൾ ഒരു പാവമാണെന്ന് തോന്നി.”

“ആഹാ ഫുൾ ഡീറ്റെയിൽസ് ഉണ്ടല്ലോ.,

നിനക്ക് ഓക്കേ ആണെങ്കിൽ കെട്ടിക്കോ.”

“ നോക്കാം സമയം ആവട്ടെ., എടാ പിന്നെ, ഏട്ടന്റെ കാര്യം കിച്ചുനോട് പറയണോ?

“അവൻ ഓക്കേ ആണെന്ന് തോന്നുന്നുവെങ്കിൽ പറയൂ, എനിക്ക് തോന്നുന്നത് നിന്റെ കലിപ്പൻ ഏട്ടന്റെ കാര്യം ഇപ്പോൾ തന്നെ അവനോട് പറയണ്ട എന്നാണ് ., വെറുതേ എന്തിനാ പാവത്തിനെ ഇപ്പോഴേ ഡാർക്ക് അടിപ്പിക്കുന്നത്“

“നമുക്ക് നോക്കാമല്ലേ??”

“പിന്നല്ല, നീ സെറ്റ് ആക്ക് 👍”

പിന്നീട് പലപ്പോഴും കലിപ്പന്റെ കാര്യങ്ങൾ മാളുവും മനുവും സംസാരിച്ചിരുന്നു, പല കാര്യങ്ങളിലും അവനവളെ കൃതിമായി വഴി കാട്ടിയിരുന്നു. കലിപ്പൻ ജയിലിൽ നിന്ന് പുറത്തിറങ്ങി മാളുവിന്റെ കല്യാണക്കാര്യം അറിഞ്ഞു അവളെ വിളിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും മനു തന്റെ പോളിടെക്നിക്കിലെ SFI സുഹൃത്തുക്കൾ വഴി ആ പ്രശ്നം ഒതുക്കിയതായിരുന്നു. ഇതിൽ പലതും കിച്ചുവിനോട് അവൾ പറഞ്ഞിരുന്നില്ല. 

3-4 മാസങ്ങൾ ശേഷം മാളുവിന്റെയും കിച്ചുവിന്റെയും കല്യാണത്തിന്റെ അന്ന് രാവിലെ വീട്ടമ്പലത്തിലെ താലികെട്ടിന് മുമ്പ് മാളുവിനെയും താലികെട്ടിന് ശേഷം അവരെ ഒരുമിച്ചും വീഡിയോ കോളിൽ കണ്ടപ്പോൾ അവന്റെ മനസ്സിൽ കലിപ്പനും കലിപ്പനെയോർത്ത് സമയം കളഞ്ഞിരുന്ന മാളുവും ആയിരുന്നു. 

കല്യാണം കഴിഞ്ഞശേഷം രണ്ട് പേരും കൊച്ചിയിൽ ഒരു വീടൊക്കെ വാങ്ങി സെറ്റായിരുന്നു. ഒരിക്കൽ കൊച്ചിയിലെത്തിയപ്പോൾ അവൻ മാളുവിനെയും കിച്ചുവിനെയും കണ്ടിരുന്നു. മാളു പഴയ കലിപ്പനെയൊക്കെ മറന്നു കിച്ചുവിനും അവന്റെ ലോകത്തെയും സ്നേഹിച്ചു തുടങ്ങിയിരുന്നു. മാളു വളരെ സന്തോഷത്തിൽ ആയിരുന്നെങ്കിലും തന്നോടുള്ള പെരുമാറ്റത്തിലും സംസാരത്തിലും എന്തൊക്കെയോ മാറ്റം മനു ശ്രദ്ധിക്കാതിരുന്നില്ല.

‘കല്യാണം കഴിഞ്ഞതല്ലേ എല്ലാം പഴയത് പോലെ ആവണമെന്ന് ഇല്ലല്ലോ’

അതായിരുന്നു അവന്റെ മനസ്സിലെ ചിന്ത.

യാത്ര പറഞ്ഞു ഇറങ്ങുമ്പോഴവൻ അറിഞ്ഞിരുന്നില്ല ഇനി ഒരു കൂടി കാഴ്ച ഉണ്ടാവില്ലെന്ന്.

തിരികെ ചെന്നൈയിലേക്ക് പോവാനുള്ള ബസിലിരിക്കുമ്പോഴാണ് മാളുവിന്റെ കോൾ വരുന്നത്.

“എടാ ഞാൻ വേഗം ഫോൺ വെക്കും ട്ടോ”

“എന്താ മാളൂ, എല്ലാം ഓക്കേ അല്ലേ?”

“നീ ഇങ്ങോട്ടൊന്നും ചോദിക്കരുത്, ഞാൻ പറയുന്നത് കേൾക്കണം, മനസ്സിലാക്കണം,. ഇനി ഒരിക്കലും എന്നെ വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യരുത്.

എന്റെ പഴയ പല കാര്യങ്ങളും ഞാൻ കിച്ചുവിനോട് കല്യാണത്തിന് ശേഷം പലപ്പോഴായി പറഞ്ഞു ആ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയൊക്കെയോ നിന്റെ പേരും കയറി വരും അപ്പോഴൊക്കെ കിച്ചു ചോദിക്കും ‘നിന്റെ ബെസ്റ്റ് ഫ്രണ്ടിന് അറിയുന്നതിന്റെ 10%കാര്യങ്ങൾ പോലും എനിക്ക് നിന്നെ പറ്റി അറിയില്ലല്ലോ മാളൂ’ എന്ന്.

ചില സമയങ്ങളിൽ അതൊരു വഴക്കായി.

ഇപ്പോഴാണെങ്കിൽ കിച്ചുവിന് നിന്നെ ഒട്ടും ഇഷ്ടവുമല്ല.

പണ്ട് നീ പറഞ്ഞത് പോലെ എന്റെ ജീവിതത്തിലെ വിഷമമേറിയ ഒരു തീരുമാനം അല്ലെങ്കിൽ കഠിനമായ ഒരു ചോയ്സ് ഞാനിപ്പോ ശരിയായ സമയത്ത് എടുക്കുകയാണ്. കിച്ചുവുമായി ഞാൻ ഹാപ്പിയാണ്, വീട്ടുകാരും, ഇതാണ് എന്റെ ജീവിതം”

“നീ വളരെ ശരിയായ ഒരു തീരുമാനം ആണ് മാളു എടുത്തിരിക്കുന്നത്, നിന്നെ ഓർത്തു എനിക്ക് എപ്പോഴും അഭിമാനം മാത്രമേ ഉള്ളൂ. എപ്പോഴെങ്കിലും നിനക്ക് എന്തെങ്കിലും ഒരു ആവശ്യം വരുകയാണെങ്കിൽ ഒരു കോൾ അകലെ ഞാൻ ഉണ്ടാവും”

“ഓക്കേ ഗുഡ് ബൈ ടാ”

“ഗുഡ് ബൈ മാളൂ”

വാട്സാപ്പിലെ സ്റ്റാറ്റസിൽ അവനിങ്ങനെ കുറിച്ചു.

“ചില സൗഹൃദങ്ങൾ അങ്ങിനെയാണ്, അതൊരു സുഖമുള്ള നോവാണ്”

എടാ.. ഞാൻ അറിയാതെ… Part 2

சென்னையில் நாட்கள்(Days in Chennai)

ഹോസ്റ്റൽ ഗേറ്റിലെ അന്നത്തെ സംഭവത്തിന് ശേഷം 2-3 ദിവസം എനിക്കവനെ കാണാനോ സംസാരിക്കാനോ എന്തിനൊന്നു മെസ്സേജ് അയക്കാൻ പോലും സാധിച്ചിരുന്നില്ല.

എനിക്കെന്താണ് സംഭവിച്ചതെന്നോ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ മനസ്സിലായതേയില്ല.

എന്നാൽ ഒന്നുമാത്രം മനസ്സിലായി., അവനെ കാണാതെ അവനോട് സംസാരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും എത്ര പ്രയാസമേറിയതായിരുന്നുവെന്ന്, അവനെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്, അവനെ എനിക്കൊരുപാട് ഇഷ്ടമാണെന്ന് . എന്നാലും തുറന്നു സമ്മതിക്കാനൊരു പ്രയാസം.

ഈ 2-3 ദിവസവും അവൻ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും എല്ലാം ചെയ്തുകൊണ്ടിരുന്നു. ഞാനും എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ മാനസികവിഷമത്തിൽ ആയിരുന്നു.

മൂന്നാം ദിവസം ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ ഏറെ പരിഭ്രാന്തനായ മുഖവുമായി ഹോസ്റ്റൽ ഗേറ്റിന്റെ മുന്നിൽ എന്നെയും കാത്തുനിൽക്കുന്ന അവനെ കണ്ടപ്പോൾ എനിക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

ഞാൻ ഓടിയവന്റെ അടുത്തുചെന്നു.

അവനെന്നോട് എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഞാൻ അവനെ പ്രണയാർദ്രം കെട്ടിപിടിച്ചു. സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയില്ല, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു., അവന്റെയും..

“നീയെന്താടാ പേട്ടേ, ഇന്ന് ഓഫീസിൽ പോയില്ലേ?” അവന്റെ നിറഞ്ഞ കണ്ണുകളെ നോക്കി ഞാൻ ചോദിച്ചു 

“പോടീ.. നിന്റെ ഒരു വിവരവും ഇല്ലാതിരുന്നപ്പോൾ ഞാനങ്ങ് പേടിച്ചുപോയി. ഓഫീസിലിരുന്നിട്ട് ഒരു സമാധാനവും ഇല്ലാരുന്നു, അതാ നേരത്തെ ഇറങ്ങി ഇങ്ങോട്ട് വന്നത്” അവന്റെ വാക്കുകളിൽ ഞാനറിഞ്ഞു അവന്റെ വിഷമവും അതിലുപരി അവന്റെ സ്നേഹവും.

അതൊന്നും വകവെയ്ക്കാത്തപോലെ കളിയായി ഞാൻ ചോദിച്ചു 

“ഞാൻ ഇന്ന് വല്ല്യമ്മയുടെ വീട്ടിൽ പോയിരുന്നെങ്കിൽ നീയെന്തു ചെയ്തേനെ?? രാത്രി മുഴുവനും ഇവിടെ നിന്ന് കൊതുകിന്റെ കടി കൊള്ളുമായിരുന്നു??”

“വല്ല്യമ്മയുടെ വീട്ടിൽ പോവാൻ ഇന്ന് വീക്കെൻഡ് ഒന്നും അല്ലല്ലോ”

അവന്റെ മറുചോദ്യത്തിൽ ഞാനൊന്ന് കുഴങ്ങിയെങ്കിലും അത് വെളിയിൽ കാണിക്കാതെ കുറച്ച് ഗൗരവത്തിൽ പറഞ്ഞു

“അവിടെ ഇന്നൊരു പൂജ ഉണ്ടാരുന്നു, ഞാൻ പോവാതിരുന്നതാ”

കാര്യം പിടികിട്ടിയ അവനെന്നെ ചേർത്ത് പിടിച്ചു ചെവിയിൽ പറഞ്ഞു 

“മതി സഖാവേ ഉരുണ്ടത്, ഞാനൊരു കാര്യം പറയട്ടെ?”

“ഉം”

“ I think I am in love with you”

“ശരിക്കും?”

“ശരിക്കും”

“എന്നാ ഞാനൊരു കാര്യം പറയട്ടെ?”

“ഉം”

“പോടാ പട്ടി”

എന്നും പറഞ്ഞ വീണ്ടുമവനൊരു ഉമ്മ കൊടുത്തു.

ഞാനവനോടു പറയാതെ പറയുകയായിരുന്നു 

‘എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണെടാ പൊട്ടാ’.

ഹോസ്റ്റലിൽ കയറാതെ അന്നത്തെ സായാഹ്നം ഞങ്ങൾ ചിലവഴിച്ചത് അണ്ണാനഗർ അയ്യപ്പൻ കോവിലിലും അടുത്തുള്ള ടവർ പാർക്കിലുമാണ്.

9 മണിക്ക് ടവർ പാർക്ക് അടയ്ക്കുന്നതുവരെ ഞാനവനെയും അവനെന്നെയും കേട്ടുകൊണ്ടിരുന്നു. ഞങ്ങളുടെയുള്ളിലെ ഇഷ്ടം മനസിലായിയെങ്കിലും ഞങ്ങളുടെ സംസാരം കൂടുതലും പോവേണ്ട ട്രിപ്പുകളെ പറ്റിയായിരുന്നു. 

മൊഗൈപ്പേരിലെ വസന്തഭവനിലെ മസാലദോശയും കഴിച്ചു അവനെന്നെ ഹോസ്റ്റൽ ഗേറ്റിൽ വിടുമ്പോൾ സമയം ഏകദേശം 10:30 മണിയായിരുന്നു.

രാത്രിയേറെ വൈകിയതുകൊണ്ടും അവനൊരുപാട് ദൂരം ബൈക്ക് ഓടിക്കേണ്ടതുകൊണ്ടും അവനോട് പൊയ്ക്കോളാൻ പറഞ്ഞു ഞാൻ ഹോസ്റ്റലിലേക്ക് കയറി.

ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്നെയും നോക്കി പെട്രോൾ ടാങ്കിലേക്ക് കയ്യൂന്നി അവനെ കണ്ടപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി. ഓടിപ്പോയവനെ കെട്ടിപിടിച്ച് ക്രിഞ്ച് സ്റ്റൈലിൽ ‘I Love You ഡാ ചക്കരേ’ എന്ന് പറയാൻ തോന്നിയെങ്കിലും എന്റെ സ്നേഹം മുഴുവൻ ഞാനൊരു ഫ്ലൈയിങ് കിസ്സിലും 👋യിലും ഒതുക്കി.

രാത്രി ഏറെ വൈകിയുള്ള ഫോൺവിളികളും ചാറ്റിങ്ങും വീക്കെൻഡുകളിലെ സ്ഥിരം കണ്ടുമുട്ടലുകളും യാത്രകളും എല്ലാം എന്നിലെ എത്രത്തോളം മാറ്റിയെന്നത് ഓരോ നിമിഷവും ഞാൻ തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു. വല്ല്യമ്മയുടെ വീടും ഓഫീസും അതിനിടയിലെ ബസ്സ് യാത്രയും പഠനവും മാത്രമുവമായിരുന്ന എന്റെ ജീവിതത്തിൽ നിന്നും ഇന്നൊരുപാട് മാറ്റങ്ങളുണ്ടായിരിക്കുന്നു.

പുതിയ സ്ഥലങ്ങൾ കാണുകയും പുതിയ   ആളുകളെ പരിചയപ്പെടുകയും ഓരോ ട്രിപ്പുകൾ പ്ലാൻ ചെയ്യുകയും പുതിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും ചെയ്ത ഞാനൊരു പുതിയ വ്യക്തിയായി മാറുകയായിരുന്നു.  

സ്ഥിരം ബൈക്ക് യാത്രകളിൽ മറക്കാൻ പറ്റാത്ത ഒന്നായിരുന്നു ഒരു ഞായറാഴ്ച അതിരാവിലെ മഹാബലിപുരത്തേക്കുള്ള ബ്രേക്ഫാസ്റ്റ് റൈഡ്. അതിരാവിലെ ചായ കുടിക്കാൻ പോവുന്നതിന് അവനെ പോലെയുള്ള ബൈക്ക് റൈഡർമാർ വിളിക്കുന്ന പേരാണത്രേ ബ്രേക്ഫാസ്റ്റ് റൈഡ്.

ഈ ഞായറാഴ്ചയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്ന് എന്റെ ജന്മദിനം ആയിരുന്നു. മേയ് 16.

കാര്യം നല്ല ചൂടുള്ള സമയമൊക്കെ ആണെങ്കിലും അവന്റെ കൂടെയുള്ള ബൈക്ക് യാത്രയ്ക്ക് ഒരു നനുത്ത തലോടലിന്റെ സുഖമായിരുന്നു. തലേദിവസം രാത്രിയിലെ പതിവ് ഫോൺ വിളിയിൽ രാവിലെ 5 മണിക്ക് കുളിച്ചു റെഡിയായി ഹോസ്റ്റലിന്റെ മുന്നിലേക്ക് വരാൻ പറഞ്ഞപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു ജന്മദിനാഘോഷത്തിനായിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും ആലോചിച്ചില്ല.

പറഞ്ഞതിലും നേരത്തെ 4:45നു തന്നെ അവൻ ഹോസ്റ്റലിന്റെ മുന്നിൽ വന്നു വിളി തുടങ്ങി 

“ഹെല്ല… ഞാൻ ഇവിടെ താഴെ ഉണ്ട് ട്ടാ.. വേഗം വാ”

“ശരി സാർ വരുന്നു”

‘ഇവന് ഉറക്കമൊന്നും ഇല്ലേ’ ഞാൻ മനസ്സിൽ പറഞ്ഞു. ഒരുപാട് ശബ്ദമുണ്ടാക്കാതെ ഹോസ്റ്റലിന്റെ പടികൾ ഇറങ്ങി താഴെ ചെന്നപ്പോൾ അവന്റെ ഒരു മാതിരി ചോദ്യം 

“കുളിച്ചാ നീയ്യ്?”

രാവിലെ ചൂടുവെള്ളം കിട്ടാതെ തണുത്തവെള്ളത്തിൽ കഷ്ടപ്പെട്ടു കുളിച്ചു സുന്ദരിയായി വന്ന എന്നോടാ അവന്റെ ഒരു ചോദ്യം.

ദേഷ്യം അടക്കിപ്പിടിച്ച് അവനെ നോക്കി ഇളിച്ച് കാണിച്ചു ഞാൻ പറഞ്ഞു 

“കുളിച്ചെടാ പൊട്ടാ.. എങ്ങനെയുണ്ട് സുന്ദരിയായില്ലേ ഞാൻ?”

“ഉം, ഒന്ന് വേഗം കേറോ, ഇപ്പോഴേ താമസിച്ചു”

“ആ കേറുവാണ്.  അപ്പോഴേക്കും അവന്റെ ഒരു ദേഷ്യം”

അവന്റെ തലക്കിട്ടു ഒരു കിഴുക്കും കൊടുത്തു ബൈക്കിന്റെ പിന്നിലേക്ക് കേറി..

“പോവാം?”

“ഓഹ് തമ്പ്രാ.. പോവാം”

രാവിലെ എന്നോട് ഒരു ജന്മദിനാശംസകൾ പോലും പറയാത്തതിന്റെ എല്ലാ ദേഷ്യവും ഞാൻ കാണിച്ചു.

കുറച്ചുനേരം ഞാനൊന്നും മിണ്ടിയില്ല., അവനും. 

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ടവൻ വണ്ടി നിർത്തിയത് അയ്യപ്പൻ കോവിലിന്റെ മുന്നിലായിരുന്നു.

“എന്താ സഖാവേ ഇവിടെ?”

ചിരിച്ചുകൊണ്ടായിരുന്നു അവന്റെ മറുപടി 

“പിറന്നാളൊക്കെയല്ലേ, മ്മ്ടെ അയ്യപ്പൻ സഖാവിനോട് പറഞ്ഞിട്ട് പോവാന്നേ. ”

“ഉം ഉം., ശരി, വാ”

അവന്റെ കൈയ്യും പിടിച്ചു ഞാൻ അമ്പലത്തിലേക്ക് കയറി.

അതിരാവിലെ സ്വാമി ഗാനങ്ങളുടെ പശ്ചാത്തലത്തിൽ അവനോട് ചേർന്നു അമ്പലത്തിലെ ഓരോ ദൈവങ്ങളോടും പിറന്നാളിന്റെ കാര്യം പറയുന്നതിനേക്കാൾ മുന്നേ പറഞ്ഞത് ഈ പേട്ടക്കാടിയെ എപ്പോഴും എന്റെ കൂടെ തന്നെ ചേർത്ത് നിർത്തണേ സ്വാമിയേ എന്നായിരുന്നു.

അവിടന്ന് ബൈക്ക് നേരെ പോയത് ഞങ്ങളുടെ പ്രിയപ്പെട്ട മഹാബലിപുരം ബീച്ചിലേക്ക്. 

ECR..

ഒട്ടുമിക്ക ചെന്നൈവാസികളുടെയും വികാരമാണ് ഈ റോഡ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ റോഡിലൂടെ ബൈക്ക് ഓടിക്കാത്ത ബൈക്ക് റൈഡർമാർ ബൈക്ക് റൈഡേഴ്സ് അല്ല എന്നൊക്കെയാണ് ഈ ബൈക്ക് ഭ്രാന്തന്മാരുടെ ഒരു ഇത്.. 

ECR റോഡിലൂടെ ബംഗാൾ ഉൾക്കടലിന്റെ ഭംഗിയും പുലർകളെയുള്ള കാഴ്ചകളും ആസ്വദിച്ചു പോകവേ തണുത്ത കാറ്റ് എന്റെ മനസ്സിനു എന്തെന്നില്ലാത്ത ഒരു കുളിർമയേകി. 

In that moment., 

wind on my face..

Happiness in my heart.. 

I was living my life..

മഹാബലിപുരത്ത് കാര്യങ്ങളൊക്കെ നേരത്തെ തന്നെ സെറ്റായിരുന്നു.

ഞങ്ങളവിടെ ചെന്നപ്പോഴേക്കും ബർത്ത്ഡേ കേക്കുമായി അവന്റെ ഒരു സുഹൃത്ത് വന്നു. ഇവനിതൊക്കെ എങ്ങനെയാണാവോ ഇത്ര നന്നായി പ്ലാൻ ചെയ്യുന്നത്.

ഞാനാകെ ത്രില്ലിൽ ആയിരുന്നു. 

മഹാബലിപുരം ബീച്ചിൽ സൂര്യോദയം കണ്ടുകൊണ്ട് കേക്ക് മുറിച്ച് ഒരു ബർത്ത്ഡേ സെലിബ്രേഷൻ. ഇതുവരെ സ്വപ്നം പോലെ കാണാത്ത തരത്തിലൊരു ആഘോഷം.

കേക്ക് മുറിച്ച് അവന് നേർക്ക് നീട്ടിയപ്പോൾ ദേ അടുത്തത്. അവന്റെ കയ്യിൽ വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ്. കയ്യിലിരുന്ന കേക്കിന്റെ പകുതി അവന് കൊടുത്തു ബാക്കി ഞാനും കഴിച്ചു., ആകാംഷയോടെ ആ ഗിഫ്റ്റ് ഞാൻ വാങ്ങി. അത് എന്തോ ഒരു ബുക്ക്ലെറ്റ് പോലെ തോന്നി.

ആ വർണ്ണകടലാസ് ഒട്ടും തന്നെ കീറാതെ ശ്രദ്ധയോടെ ആ ഗിഫ്റ്റ് പുറത്തെടുത്തു. 

അതൊരു ബുക്ക്ലെറ്റ് തന്നെയായിരുന്നു.

ആദ്യത്തെ പേജ് തന്നെ എന്ന് ഞെട്ടിച്ചു. 

ഞങ്ങളുടെ ഒരു സെൽഫിയുടെ പെൻസിൽ ഡ്രോയിംഗ്. 

“ആ പേജ് തന്നെ നോക്കിനിൽക്കാതെ അടുത്ത പേജുകളും നോക്ക് സഖാവെ”

അവന്റെ വാക്കുകൾ ആണെന്നെ അടുത്ത പേജുകൾ നോക്കാൻ പ്രേരിപ്പിച്ചത്.  

അടുത്ത പേജുമുതൽ അവന്റെ കൈപ്പടയിൽ തന്നെ എഴുതിയതായിരുന്നു. 

അവൻ അത്യാവശ്യം തരക്കേടില്ലാതെ എഴുതുമെന്ന് അറിയാമെങ്കിലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. പേജുകളിലെ ഓരോ വാചകങ്ങളും ഓരോ വാക്കുകളും ഒരു സിനിമയിലെന്നപോലെ തെളിഞ്ഞു നിന്നു. ഇരുപതോളം പേജുകളുണ്ടായിരുന്ന ആ ബുക്ക്ലെറ്റ് ഞാൻ ഒറ്റ നിൽപ്പിൽ വായിച്ചു തീർത്തു. ഇതു ഞാൻ പിന്നീട് പലയാവർത്തി വായിച്ചുണ്ടെങ്കിലും ഓരോ തവണ വായിക്കുമ്പോഴും എന്റെ മനസ്സ് അവന്റെ ബൈക്കിലേറി മഹാബലിപുരത്തെത്തും. 

ബർത്ത്ഡേ കേക്ക് മുറിച്ചു രാവിലെ ബീച്ചിൽ വന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും കൊടുത്തു ഞങ്ങൾ നേരെ അഡയാർ ആനന്ദ ഭവനിൽ മസാല ദോശ കഴിക്കാനായി പോയി. തിരിച്ചു വരുന്ന വഴി അമ്പാ സ്കൈവാക്കിലെ PVR ഇൽ കയറി ഒരു സിനിമയും കണ്ടു വൈകുന്നേരത്തോടെ സ്ഥിരം സ്ഥലമായ ടവർ പാർക്കിലെത്തി.

അവിടത്തെ കത്തിയടിയും വായ്നോട്ടവും കഴിഞ്ഞു നേരെ ഹോസ്റ്റലിലേക്ക്.. 

ഹോസ്റ്റലിന്റെ സൈഡ് ഗേറ്റിൽ എന്നെ ഡ്രോപ്പ് ചെയ്തുപോവാൻ തുടങ്ങിയ അവനെ ഞാൻ സ്നേഹാർദ്ധം കെട്ടിപിടിച്ചു നെറ്റിയിലൊരുമ്മയും കൊടുത്തു 

അവന്റെ ഗിഫ്റ്റ് ഭദ്രമായി പിടിച്ചു ഞാൻ പറഞ്ഞു 

“Thank you സഖാവെ, ഈ ജന്മദിനം ഇത്രയും മനോഹരമാക്കിയതിന്, പിന്നെ ഇതിനും”

അവനൊന്നും പറഞ്ഞില്ല, ഒരു ഗുഡ് നൈറ്റ് പറഞ്ഞു തിരികെ പോയി. ഇത്തവണ എന്റെ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൻ പോവുന്നതും നോക്കി ഞാൻ നിന്നു. 

BB ROY of Great Britain had a Very Good Wife

BB ROY യ്ക്ക് നല്ല ഭാര്യയോ പൊട്ട ഭാര്യയോ ആയിക്കോട്ടെ. അതിനിപ്പോ ഞാനെന്തു വേണം..

ഇലക്ട്രോണിക്സ് ക്ലാസ്സിലോ ലാബിലോ ഇരിക്കുന്ന ഒരു ശരാശരി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയ്ക്കു സ്വാഭാവികമായും വരുന്ന ഒരു സംശയം മാത്രമാണിത്.

പാവം മെക്കാനിക്കലുകാരൻ എന്ത് പിഴച്ചു..

ആർക്കോ വേണ്ടി തിളച്ച സാമ്പാർ പോലെയൊരു ഒരു വിഷയം.

ഷീല മിസ്സ്‌ തൊണ്ടകീറി BB റോയിയെയും മൂപ്പരുടെ ഭാര്യയെയും അതു വെച്ചു ഒരു റെസിസ്റ്ററിന്റെ കളർ കോഡിങ് വായിക്കുന്നതിനെ പറ്റിയും അതു വഴിറെസിസ്റ്റൻസ് എത്രയാണെന്ന് മനസ്സിലാക്കുന്നതിനെ പറ്റിയുമൊക്കെ ക്ലാസ്സ്‌ എടുത്തതൊക്കെ എന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായില്ല. 

പക്ഷേ അന്നെനിക്കൊരു കാര്യം മനസ്സിലായി,

‘ഇത് എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ല’.

തിയറി ക്ലാസ്സുകളും ലാബ് ക്ലാസ്സുകളും കഴിഞ്ഞു. 

ക്‌ളാസിലെ പണി അറിയാവുന്ന കൂട്ടുകാരുടെ കടാക്ഷംകൊണ്ട് മാത്രം ലാബ് പരിപാടികൾ ഒരു കണക്കിന് തട്ടിക്കൂട്ടി രക്ഷപ്പെട്ടു 

റെക്കോർഡ് എഴുതലും മിസ്സിന്റെ സൈൻ വാങ്ങലും കഴിഞ്ഞു.

സെമെസ്റ്ററും കഴിഞ്ഞു.

ഇനിയിപ്പോ വരും സെമെസ്റ്റർ പരീക്ഷകൾ.

ആദ്യം ഒന്നിന് പുറകെ ഒന്നായി തിയറി.

അതു കഴിഞ്ഞു ഒന്ന് ശ്വാസം വിടുമ്പോഴേക്കും ലാബ് എക്സാം.

ആ സെമെസ്റ്ററിൽ ഒരു മെക്കാനിക്കൽ ലാബും ഇലക്ട്രിക്കൽ ലാബും ഇലക്ട്രോണിക്സ് ലാബും ആണ് ഉണ്ടായിരുന്നത്.

ഒന്നുകിൽ ഇലക്ട്രിക്കൽ ലാബ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ലാബ്. ഏതെങ്കിലും ഒരു ലാബ് ആണ് ഒരു കുട്ടി ചെയ്യേണ്ടി വരിക.

അതു തീരുമാനിക്കുന്നത് ഒരു നറുക്കെടുപ്പിലൂടെയാണ്.

ഒരു ദിവസത്തെ എക്സാമിന്  മൊത്തം 20 കുട്ടികളുണ്ടെങ്കിൽ 10 പേർക്ക് ഇലക്ട്രിക്കലും 10പേർക്ക് ഇലക്ട്രോണിക്സും ആണ് കിട്ടുക.

ഞാനൊഴികെ എല്ലാവർക്കും ഇലക്ട്രിക്കൽ ലാബ് പ്രയാസമേറിയതും ഇലക്ട്രോണിക്സ് ലാബ് താരതമ്യേനേ എളുപ്പവുമായിരുന്നു. 

ഇലക്ട്രോണിക്സ് ലാബ് കിട്ടാൻ വേണ്ടി കോളേജ് ജംഗ്ഷനിലെ കപ്പേളയിൽ മുട്ടിപ്പായി പ്രാർത്ഥിച്ചവരും അടുത്തുള്ള അമ്പലത്തിൽ പുഷ്പാഞ്ജലി കഴിച്ചവരും എല്ലാമുണ്ട് നമ്മുടെ കൂട്ടത്തിൽ.

ജന്മനാ ചെറിയ ചെറിയ കളർ പ്രശ്നങ്ങളുള്ള എനിക്ക് ഇലക്ട്രിക്കൽ എളുപ്പവും ഇലക്ട്രോണിക്സ് ബുദ്ധിമുട്ടുമായിരുന്നു. നമ്മ്‌ടെ BB റോയിയും മൂപ്പരുടെ ഭാര്യയും തന്നെ പ്രശ്നം. 

അങ്ങനെ ആ സുദിനം വന്നെത്തി. 

“രജിസ്റ്റർ നമ്പർ 62001”

ലാബിലെ സാർ ഉറക്കെ വിളിച്ചു.

ഞാനാണെങ്കിൽ ഇലക്ട്രോണിക്സ് കിട്ടല്ലേ ന്ന് പ്രാർത്ഥിച്ചു നിൽപ്പായിരുന്നതുകൊണ്ട് മൂപ്പരുടെ വിളി കേട്ടില്ല.

“രജിസ്റ്റർ നമ്പർ 62001 ഇല്ലേ?”

പിന്നിൽ നിന്നു സുജിത്താണ് എന്നെ തോണ്ടി വിട്ടത് 

“ശരണേ. നിന്നെയാണ് വിളിക്കണേ. ചെല്ലടാ.”

അപ്പോഴാണ് ബോധം വന്നത് 

‘62001 എന്റെ നമ്പർ ആണല്ലോ.’

ഓടിച്ചെന്നു സാറിനു ഒരു ഗുഡ് മോർണിംഗും പറഞ്ഞു ചിരിച്ചു നിന്നു.

“ആഹ്.. രണ്ടു റെക്കോർഡും സബ്‌മിറ്റ് ചെയ്തോ.. എല്ലാ എക്സ്പിരിമന്റ്സും ചെയ്തു സൈൻ വാങ്ങീട്ടുണ്ടല്ലോ അല്ലേ?”

” ആ ഉണ്ട് സാർ “

” എന്നാ സബ്‌മിറ്റ് ചെയ്തോ.

എന്നിട്ട് ആ ബൗളിൽ നിന്നു ഒരു ചിട്ട് എടുക്ക് “

“സാറേ, ചിട്ടൊന്നും വേണമെന്നില്ല, ഞാൻ ഇലക്ട്രിക്കൽ എടുത്തോളാം.”

“അതൊന്നും പറ്റില്ല., ചിട്ട് എടുത്തു കിട്ടുന്നിടത്തു പോയാൽ മതി, വേഗമാവട്ടെ., സമയം കളയല്ലേ.”

മനസ്സിൽ മുപ്പരുടെ പിതൃക്കൾക്കു ഒരു നമസ്കാരം പറഞ്ഞു, സകല ദൈവങ്ങളേം വിളിച്ചു ചിട്ട് എടുത്തു.

“തുറന്നുനോക്കി ഏയ്‌ത്‌ ലാബാണെന്ന് പറയെടാ ” സാറിന്റെ ഉത്തരവ് വന്നു.

ആകാംഷയോടെയും പ്രതീക്ഷയോടെയും ഞാനാ ചിട്ട് തുറന്നു.. പിന്നെ ചുറ്റുമുള്ളതോന്നും കാണാൻ പറ്റിയില്ല. 

“ഏതു ലാബാണ്?”

ഏതോ ഒരു ദുസ്വപ്നത്തിൽ എന്ന പോലെ സാറിന്റെ ശബ്ദം എന്റെ ചെവിയിൽ വന്നു പതിച്ചു.

“സാറേ.. ഇലക്ട്രോണിക്സ് ആണ്.”

“ആഹാ. കോളടിച്ചല്ലോഡാ, വേഗം തീർക്കാമല്ലോ, ഇലക്ട്രോണിക്സിന്റെ റെക്കോർഡും എടുത്തു മുകളിലേക്കു പൊക്കോ.”

‘അതേ സാർ., വേഗം തീരും..’

ജീവിതത്തിൽ ആദ്യമായി ഒരു പരീക്ഷ തോൽക്കാൻ പോവുന്നുവെന്നു ഉറപ്പിച്ചു ഞാൻ കുന്നുകയറി ഇലക്ട്രോണിക്സ് ലാബിലെത്തി. 

ഷീല മിസ്സ്‌ അവിടെ നിൽപുണ്ടായിരുന്നു.

എന്നെ കണ്ടതും മിസ്സ്‌ ചിരിച്ചു കൊണ്ടുപറഞ്ഞു 

“ആ ശരണേ.. നല്ലോണം ചെയ്തു നല്ല മാർക്ക് വാങ്ങിച്ചോളണം കേട്ടോ “

“ശരി മിസ്സ്‌ “

അല്ലാതെന്താ ഞാൻ പറയേണ്ടത്.

അവിടേം ഉണ്ടായിരുന്നു ഒരു നറുക്കെടുപ്പ്.

ഏതു എക്സ്പിരിമെന്റ്  ചെയ്യണം എന്ന് തീരുമാനിക്കാൻ.

ഏതോ ഒരു റെക്റ്റിഫൈർ സർക്യൂട്ട് ആണ് കിട്ടിയത്. ആദ്യം ഉത്തരകടലാസ്സിൽ ഡയഗ്രാം വരച്ചു ആ റെക്റ്റിഫൈറിന്റെ പ്രവർത്തനവും അതിനാവശ്യമായ സാധനസാമഗ്രികളുടെ സ്പെഷ്ഫിക്കേഷനുമെല്ലാം ഷീല മിസ്സിനെയും പുറത്തു നിന്നു വന്ന ടീച്ചറെയും പറഞ്ഞു കേൾപ്പിക്കണം. അവർ രണ്ടുപേരും ഓക്കേ പറഞ്ഞാലാണ് ബാക്കി സാധനസാമഗ്രികൾ കിട്ടുള്ളൂ.

മേല്പറഞ്ഞ പരിപാടികൾ എല്ലാം ഒരു 10-15 മിനുട്ടിൽ കഴിഞ്ഞു.

റെക്റ്റിഫൈർ ഡയഗ്രാം വരച്ചു അതിന്റെ പ്രവർത്തനവും വേണ്ട മെറ്റീരിയൽസും എല്ലാം വിശദീകരിച്ചു ടീച്ചറുടെ സൈനും വാങ്ങി സ്റ്റോർ ലക്ഷ്യമാക്കി നടക്കുമ്പോൾ ഷീല മിസ്സ്‌ പുറത്തുനിന്ന് വന്ന ടീച്ചറിനോട് പറയുന്നത് ഞാൻ കേട്ടു 

“ഈ പോവുന്ന പയ്യൻ എന്റെ one of the best students ആണ്”

‘വേണ്ടായിരുന്നു മിസ്സേ.’

ഒന്നും നോക്കിയില്ല., നേരെ വിട്ടു സ്റ്റോറിലേക്ക്.

അവിടെ ചെന്നു മെറ്റീരിയൽസിന്റെ ലിസ്റ്റ് കൊടുത്തു ലാബ് അസിസ്റ്റന്റ് ചേട്ടനോട് പറഞ്ഞു 

“ചേട്ടായിയേ.. എനിക്ക് ആ റെസിസ്റ്റർ കറക്ട് ആയിട്ടു എടുത്തുതരണേ. എനിക്ക് കളർ മനസ്സിലാവാത്തതിന്റെ ഒരു പ്രശ്നമുണ്ടേ..”

“ഓഹ്. ശരി മോനെ..”

മൂപ്പര് അകത്തുപോയി കൈനിറയെ റെസിസ്റ്ററും ബ്രെഡ് ബോർഡും പിന്നേം വേറെന്തൊക്കെയോ സാധങ്ങളുമായി വന്നു.

“ഔട്ട്പുട്ട് കാണിച്ചിട്ട് ഇതൊക്കെ ഇവിടെ തിരിച്ചു തന്നിട്ടുവേണം പോവാൻ”

“ശരി ചേട്ടായി”

സാധനങ്ങളൊക്കെ എടുത്തു വേഗം ഒരു C.R.O ലക്ഷ്യമാക്കി വിട്ടു.

ബ്രെഡ്ബോർഡിൽ വൃത്തിക്കു കണക്ഷൻസെല്ലാം കൊടുത്തു ഔട്ട്പുട്ട് എടുത്തു C.R.O ഇലും കൊടുത്തു സപ്ലൈ ഓണാക്കിയതും കണ്ട കാഴ്ച കണ്ടു ഞാൻ ഞെട്ടി. ഔട്ട്പുട്ട് വന്ന വേവും വരേണ്ട വേവും തമ്മിൽ ഒരു ബന്ധവും ഇല്ല.

അവിടെ തുടങ്ങി ഞാനും റെക്റ്റിഫൈറും ബ്രെഡ് ബോർഡും റെസിസ്റ്ററും എല്ലാം ചേർന്നുള്ള യുദ്ധം.

സ്വാഭാവികമായും ആദ്യത്തെ

സംശയം ബ്രെഡ്‌ ബോർഡിനെയായിരുന്നു. ആദ്യം തന്നെ അവനെയങ്ങു മാറ്റി.

പിന്നേം അതു തന്നെ അവസ്ഥ.

എന്തൊക്കെയോ വേവ് വന്നുകൊണ്ടിരുന്നു.

ഇടയ്ക്കു ഷീല മിസ്സ്‌ വന്നു നോക്കി ചോദിച്ചു 

“കഴിഞ്ഞോ ശരണേ?”

“ഇല്ല മിസ്സേ, വേവിന് എന്തോ ഒരു പ്രശ്നമുണ്ട്. ശരിയാവുന്നില്ല.”

“ആണോ, ശരിക്കും ഒന്ന് നോക്ക്, ഏതെങ്കിലും കമ്പോണന്റ് തെറ്റിക്കാണും, അല്ലെങ്കിൽ ശരിക്കും കണക്ഷൻ കൊടുത്തുകാണില്ല.

സമയം ഉണ്ടല്ലോ., ഓരോന്ന് എടുത്തു ചെക്ക് ചെയ്യൂ, ശരിയാവും.”

“ഓക്കെ മിസ്സ്‌ “

പിന്നേം സമയം കുറേ കഴിഞ്ഞു, കമ്പോണന്റുകൾ കുറേ മാറി, എന്നാലും ഞാൻ ലാബ് അസ്സിസ്റ്റന്റ് ചേട്ടായി തന്ന റെസിസ്റ്ററിനെ മാത്രം സംശയിച്ചില്ല.

കാരണം പുതിയ റെസിസ്റ്റർ കിട്ടിയാലും BBറോയിയെയും മൂപ്പരുടെ ഭാര്യയെയും വെച്ചു എനിക്ക് അതിന്റെ റെസിസ്റ്റൻസ് എത്രയാണെന്ന് കണ്ടു പിടിക്കാനാവില്ല.

സമയം കുറേ കഴിഞ്ഞു., മൂന്ന് മണിക്കൂർ പരീക്ഷയിലെ രണ്ടേമുക്കാൽ മണിക്കൂറും കഴിഞ്ഞു, കൂടെ പരീക്ഷയ്ക്ക് കേറിയ സകല അവന്മാരും ചിരിച്ചുകൊണ്ടു ലാബിൽ നിന്നു പോയി. ഞാനും എനിക്ക് കിട്ടിയ ഏതോ ഒരു വേവും അപ്പോഴും അവിടെ യുദ്ധം തുടർന്നു.

സമയം കഴിയുന്നതുകണ്ടു മിസ്സ്‌ ഒന്നൂടെ എന്റെ അടുത്തു വന്നു ചോദിച്ചു.

“എന്ത് പറ്റി മോനേ?”

ആദ്യമായി ഒരു പരീക്ഷയിൽ തോൽവിയെ അഭിമുഖീകരിക്കാൻ സാധിക്കാത്ത ഞാൻ കരച്ചിലിന്റെ വക്കോളാമല്ല കരച്ചിൽ തന്നെയായിരുന്നു.

മിസ്സ്‌ എന്നെ അശ്വസിപ്പിച്ചു.

“നമുക്കൊന്നു നോക്കാം”

ബ്രെഡ് ബോർഡിലെ കണക്ഷനുകൾ എല്ലാം ഊരിയെടുത്തു മിസ്സ്‌ രണ്ടാമത് കണക്ട് ചെയ്തു. അപ്പോഴും അതേ വേവ് തന്നെ. 

മിസ്സ്‌ ഓരോരോ കമ്പോണന്റ് എടുത്തു ചെക്ക് ചെയ്യാൻ തുടങ്ങി. 

റെസിസ്റ്റർ എടുത്തു എന്റെ കയ്യിൽ തന്നു റെസിസ്റ്റൻസ് എത്രയാണെന്ന് നോക്കാൻ പറഞ്ഞു.

അതെടുത്തു നോക്കിയിട്ടാണെങ്കിൽ എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നുമില്ല.

റെസിസ്റ്ററിലേക്ക് തുറിച്ചുനോക്കുന്ന എന്നോട് ടീച്ചർ.

“എത്രയാ? എന്താ BB റോയിയുടെ കാര്യം അറിയില്ലേ??”

എന്റെ ചങ്കു തകർന്നു പോയി, കണ്ണിൽ നിന്നു അറിയാതെ കണ്ണീർ പൊഴിഞ്ഞു.

“മിസ്സേ. എനിക്ക് ഏതാ കളറെന്ന് മനസ്സിലാവുന്നില്ല.”

“അതെന്താ?”

” എനിക്ക് കളർ മനസ്സിലാവാത്ത പ്രശ്നമുണ്ട് മിസ്സേ”

അതു പറയലും ഞാൻ പൊട്ടികരഞ്ഞതും ഒരുമിച്ചായിരുന്നു.

പിന്നീട് മിസ്സ്‌ ഒന്നും പറഞ്ഞില്ല.

റെസിറ്റർ ഓരോന്നായി എടുത്തു ചെക്ക് ചെയ്തു.

” ശരണേ. ഇതാണ് പ്രശ്നം. ഇത് 1000ന്റെ റെസിസ്റ്റർ aanu, 100 ന്റെ ആയിരുന്നു വേണ്ടത്. ഇത് മാറ്റി വാങ്ങി കൊണ്ട് വാ”

കേട്ടപാതി കേൾക്കാത്തപാതി ഞാൻ നേരെ സ്റ്റോറിലേക്ക് ഓടി.

“ചേട്ടായിയേ, ഞാൻ പറഞ്ഞതല്ലേ എനിക്ക് റെസിസ്റ്റർ കറക്റ്റ് ആയിട്ടു തരണമെന്ന്., ഇത് മാറി പോയി, 

ഇതൊന്നു മാറ്റി താ.”

“എനിക്ക് എല്ലാം നോക്കി തരാൻ ഒന്നും പറ്റില്ല, കമ്പോണന്റുകൾ ഒക്കെ നിങ്ങൽ വേണം നോക്കാൻ “

അതും പറഞ്ഞു മൂപ്പര് ശരിയായ റെസിസ്റ്റർ തന്നു.

ആ റെസിസ്റ്റർ ഇട്ടതും എന്റെ ഔട്ട്പുട്ട് വേവ് ശരിയായി. 

എന്റെ സന്തോഷം കണ്ടു മിസ്സ്‌ പറഞ്ഞു 

“ശരണേ. വേഗം റിസൾടട്ടും കൺക്ലൂഷനും എഴുതി പേപ്പർ സബ്‌മിറ്റ് ചെയ്യ്.

എന്നാലും നിന്റെ കളർ ബ്ലൈൻഡ്നെസ്സ് നിന്നെ ചതിച്ചു ല്ലോ ശരണേ”

എക്സാം സമയവും കഴിഞ്ഞു ഏകദേശം 10-15 മിനിറ്റ് ആയിക്കാണും ഞാൻ ഔട്ട്പുട്ട് കാണിച്ചു റിസൾട്ട്‌ എഴുതി തുടങ്ങിയപ്പോൾ..

മൂന്നരമണികൂറോളം ആയിരുന്നു ഞാൻ പേപ്പർ സബ്‌മിറ്റ് ചെയ്തു വൈവയ്ക്കായി ചെന്നിരുന്നപ്പോൾ.

പേപ്പർ വാങ്ങി വെച്ചു പുറത്തുനിന്നു വന്ന ടീച്ചർ എന്നോട്‌ പറഞ്ഞു.

“ഷീല മിസ്സ്‌ എന്നോട് കാര്യങ്ങൾ പറഞ്ഞു. താൻ പൊക്കോ.

ഇനി ഞാൻ ചോദ്യങ്ങൾ ചോദിച്ചാലും താൻ ഉത്തരം പറയുമെന്ന് തോന്നുന്നില്ല.”

എന്റെ കാര്യം ഒരു തീരുമാനമായിയെന്നു കരുതി പുറത്തേക്ക് നടന്ന എന്നെ ഷീല മിസ്സ്‌ വിളിച്ചു.

“ശരണേ. പേടിക്കണ്ടാട്ടോ. എല്ലാം ശരിയാവും.”.

എന്നിട്ട് എന്നെ നോക്കി ചിരിച്ചു.

ഞാനും തിരിച്ചൊന്നു ചിരിച്ചെന്നു വരുത്തി പുറത്തിറങ്ങി.

മാസങ്ങൾ കഴിഞ്ഞു റിസൾട്ട്‌ വന്നപ്പോൾ ഞാൻ ആദ്യം നോക്കിയത് ഇലക്ട്രോണിക്സ് ലാബ് എക്സാമിന്റെ റിസൾട്ട്‌ ആണ്..

അതിശയമെന്ന് പറയട്ടെ, ഞാൻ പാസ്സ് ആയിയെന്നു മാത്രമല്ല, അത്യാവശ്യം നല്ല മാർക്കും ഉണ്ടായിരുന്നു.

സന്തോഷം കൊണ്ട് ഞാൻ നേരെ ഓടിച്ചെന്നത് ഷീല മിസ്സ്‌ ഇരിക്കുന്ന സ്റ്റാഫ്‌ റൂമിലേക്ക്‌ ആയിരുന്നു.

മിസ്സിന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു.

“താങ്ക് യു മിസ്സേ..

മിസ്സിനെ ഞാൻ എന്റെ ലൈഫിൽ മറക്കില്ല”.

എടാ.. ഞാൻ അറിയാതെ…

കേരളത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നു പഠിച്ചിറങ്ങി ക്യാമ്പസ്‌ സെലക്ഷനിൽ തന്നെ ജോലിയും തരപ്പെടുത്തി ചെന്നൈയിലെത്തിയതിനു ശേഷം ജീവിതം ഓഫീസിലേക്കും താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കും അതിനിടയിലെ ബസ് യാത്രയിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു.
അങ്ങനെ പറയത്തക്ക ഒരു സുഹൃത്ത്‌ പോലും ഇല്ലാതെ ഓഫീസ്, വീട്, മൈലാപൂരിലെ അമ്പലങ്ങൾ, മാർഗ്ഗഴി മാസത്തിലെ കർണാട്ടിക് സംഗീത കച്ചേരികൾ, ഇടക്കെപ്പോഴെങ്കിലും സാന്തോം ബീച്ച്. അങ്ങിനെ ജീവിതം വളരെ ചുരുങ്ങി ശോഷിച്ചു പോയിയെന്നത് ഞാൻ മനസ്സിലാക്കിയതുതന്നെയില്ല.

ഒരു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റും അതുവഴികിട്ടിയ ഒരു ട്രെയിൻ യാത്രയും ജീവിതത്തിലെ ഒരു വഴിതിരിവായതു വളരെ യാദൃശ്ചികമായിരുന്നു. ഓഗസ്റ്റ് മാസത്തിലെ ഒരു നീണ്ട വാരാന്ത്യത്തിൽ നാട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ്  നാട്ടുകാരിയുടെ കൂട്ടുകാരനായ അവനെ ഞാൻ ആദ്യമായി കാണുന്നത്. ഏതാണ്ട് ഒരു രാത്രി മുഴുവൻ ഇരുന്നു സംസാരിച്ച പരിചയം പിന്നീടങ്ങോട്ട് ഒരു ആൽമരം പോലെ വളരുകയായിരുന്നു. 

ഇടയ്ക്കു മെസ്സേജ് അയക്കുമെങ്കിലും തമ്മിലുള്ള സംസാരം വളരെ അപൂർവ്വമായിരുന്നു.
രാവിലെ മുതൽ ഓഫീസിലെ മടുപ്പിക്കുന്ന ജോലികൾ തീർത്തു തമിഴ്നാട് സ്റ്റേറ്റ് ബസ്സിന്റെ കറ പിടിച്ച സീറ്റുകളിലും കമ്പികളും ജനൽ ചില്ലുകളും മാത്രമായിരുന്ന എന്റെ യാത്രകൾ മനോഹരമാക്കിയതു അവനുമായുള്ള ഫോൺ വിളികളായിരുന്നു.
ബസ്സിലെ തിക്കും തിരക്കും തമിഴ് പെണ്ണുങ്ങളുടെ കലപില ശബ്ദവും കറപിടിച്ച ജനലിലൂടെ അടിക്കുന്ന കാറ്റും എല്ലാം കൂടി ബഹളമയമായിരുന്നെങ്കിലും അവന്റെ ശബ്ദമെനിക്ക് എന്തോ ഒരു പുതിയ ഊർജമായിരുന്നു. അവൻ പറയുന്നത് എനിക്കും ഞാൻ പറയുന്നതു അവനും ശരിക്കും കേൾക്കാൻ പറ്റിയില്ലെങ്കിലും ഞങ്ങളുടെ സംസാരം വളരെ മനോഹരമായിരുന്നു.

എല്ലാ ദിവസവും വീട്ടിലെത്തിയാൽ ബാഗ്  കിടക്കയിലേക്കിട്ട് നേരെ അടുക്കളയിലേക്കൊരു ഓട്ടം ആയിരുന്നു. ആന്റിയുണ്ടാക്കിവെച്ചേക്കുന്ന മൊരിഞ്ഞ വടയോ അവൽ നനച്ചതോ ഒരു കോഫിയുടെ കൂടെ അകത്താക്കി വരുമ്പോഴേക്കും സമയം 8-8:30 ആയിക്കാണും. IES ലക്ഷ്യമുള്ളതുകൊണ്ട് വൈകീട്ട് കിട്ടുന്ന കുറച്ചു സമയമാണ് ആകെയുള്ള പഠനം. അതിനിടയിൽ അടുക്കളയിൽ ആന്റിയെ സഹായിക്കാനും കുറച്ചു സമയം കണ്ടെത്തണം. ഈ തിരക്കുകൾക്കിടയിൽ പലപ്പോളും അവന്റെ മെസ്സേജുകളും കോളുകളും കണ്ടതേയില്ല എന്നതാണ് സത്യം. എന്നാലും ഇടയ്ക്കു ഫോണെടുത്തു മെസ്സേജോ കോളോ ഉണ്ടോയെന്ന് നോക്കി ഫോൺ അങ്ങനെതന്നെ എടുത്തു വെക്കും.

അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയും അലച്ചിലുമൊക്കെ കണ്ടിട്ടാവണം ഓഫീസിന്റെ അടുത്തുള്ള ഏതെങ്കിലുമൊരു ഹോസ്റ്റലിലേക്ക് മാറിക്കൂടെയെന്നു അവനെപ്പോഴോ ചോദിച്ചത്.  മറുപടി എപ്പോഴും ഒരു ചിരിയിലൊതുക്കാനായിരുന്നു എനിക്കിഷ്ടം. വളരെ ഓർത്തഡോക്സായുള്ള ഒരു ഫാമിലിയിൽ വന്നതിന്റെ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ടായിരുന്നുവോ എന്തോ. ഹോസ്റ്റലിലേക്ക് മാറിയാൽ വീട്ടുകാർ എന്ത് വിചാരിക്കും, ആന്റിയുടെ വീട്ടിൽ എന്ത് കാരണം പറയും അധികമായി വരുന്ന ചിലവുകൾ എങ്ങനെ കൈകാര്യം ചെയ്യും. ഒരു നൂറു ചോദ്യങ്ങളായിരുന്നു മനസ്സിൽ. എന്നാലും ഒരു ചിരിയിൽ എല്ലാം ഒതുക്കാനായിരുന്നു എനിക്കിഷ്ടം.

ഒരിക്കൽ മെസ്സേജ് അയക്കുന്നതിനിടെ ഞാനവനോട് പറഞ്ഞു
“ഡാ, വേറൊരു ഫ്രണ്ട് ഇതുപോലെ നല്ല കമ്പനിയായി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്കതു വല്ലാത്തൊരു വിഷമമായിരുന്നു. പിന്നീടിതുവരെ ഞങ്ങൾ സംസാരിച്ചിട്ടില്ല. നീ അങ്ങനെയെന്തെങ്കിലും ചെയ്താൽ എനിക്ക് ഭയങ്കര വിഷമം ആവും ട്ടോ”

അവന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു
“If I promise, that I wil never propose you, will you become a good friend of mine?”

എനിക്ക് വളരെ സന്തോഷമായി
“Yes, ofcourse”

ആ പ്രോമിസ്സിൽ എനിക്കുണ്ടായ ഒരു സുരക്ഷിതത്വം കാരണമായിരിക്കണം അതിനുശേഷം ഞങ്ങളുടെ സൗഹൃദം വേറെ ഒരു തലത്തിലേക്കു മാറിയിരുന്നു. ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങൾ പരസ്പരം ഒരു പേടിയും കൂടാതെ സംസാരിക്കാവുന്ന ഒരു കൂട്ടുകാരനായി അവനെനിക്ക്.

ആയിടെയാണ് ഓഫീസിൽ ഒരു മെയിൽ നോട്ടിഫിക്കേഷൻ വന്നത്. ശ്രീപെരുമ്പത്തൂരിലെ ഓഫീസിൽ നിന്നു ബേസ് ലൊക്കേഷൻ അണ്ണാനഗറിനടുത്തുള്ള അമ്പത്തൂരിലെ ഓഫീസിലേക്ക് മാറ്റിയിരിക്കുന്നു.

ഇതിപ്പോ എന്താ ഇങ്ങനെ.

ശ്രീപെരുമ്പത്തൂരിലെ ഓഫീസിലെ കാര്യങ്ങളൊക്കെ പഠിച്ചു ഒന്ന് സെറ്റ് ആയി വന്നതേ ഉള്ളൂ.
എന്തോ ഈ ഒരു മാറ്റം നല്ലതിനാവട്ടെ.
അവനൊരു മെസ്സേജ് ഇടാൻ തോന്നി.
“ഡാ, എന്റെ ബേസ് ലൊക്കേഷൻ അമ്പത്തൂരിലേക്ക് മാറ്റി ട്ടാ”

വൈകുന്നേരം വീട്ടിലെത്തി ആന്റിയോടും കാര്യം പറഞ്ഞു.
കൂടെ ഓഫീസിന്റെ അടുത്തുള്ള ഒരു ഹോസ്റ്റലിലേക്ക് താമസം മാറുന്നതിനെ കുറിച്ചും സൂചിപ്പിച്ചു. ടി നഗറിൽ IES എൻട്രൻസ് പരീക്ഷയുടെ കോച്ചിംഗ് ക്‌ളാസിന്റെ കാര്യവും എല്ലാ വാരാന്ത്യങ്ങളിലും ആന്റിയുടെ വീട്ടിലേക്കു വരാമെന്നും കൂടി പറഞ്ഞപ്പോൾ കാര്യമായ എതിർപ്പൊന്നും ഇല്ലായിരുന്നു.

ഒരുപാടു ചിലവില്ലാത്ത ഒരു ഹോസ്റ്റൽ തപ്പിപിടിച്ചു അങ്ങോട്ട്‌ താമസം മാറിയ അന്ന് വൈകുന്നേരം അവനോടു അണ്ണാനഗറിന് അടുത്തുള്ള Amb-IT ഇൽ വെച്ചു കാണാമെന്നു പറഞ്ഞിരുന്നു. അവൻ സന്തതസാഹചരിയായ ബൈക്കും ബാഗും കൊണ്ടാണ് വന്നത്. കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു ഭക്ഷണവും കഴിച്ചു ഇറങ്ങാൻ നേരം അവൻ ചോദിച്ചു

“ഡീ, ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ടുവിടട്ടെ?”

“ആ. അതു കൊള്ളാമല്ലോ., എനിക്ക് ഓട്ടോ കാശ് ലാഭായി”

അവന്റെ പിന്നിൽ എത്തിപിടിച്ചു ബൈക്കിൽ കയറി ഞങ്ങൾ ഹോസ്റ്റലിന്റെ ഇടതുവശത്തുള്ള ഗേറ്റിലെത്തി. അവിടെ നിന്നു കുറച്ചു നേരം സംസാരിച്ചശേഷം അവൻ യാത്ര പറഞ്ഞു പോയി. അവൻ പോവുന്നതും നോക്കി കുറച്ചു നേരം നിന്ന് ഞാനും ഹോസ്റ്റലിലേക്ക് പോയി.

പുതിയ ഓഫീസും പുതിയ താമസസ്ഥലവുമെല്ലാം സെറ്റായി വരാൻ ഒരുപാടു താമസമൊന്നുമെടുത്തില്ല എന്നതാണ് സത്യം. വൈകുന്നേരം 5-6 മണിയാവുമ്പോഴേക്കും ഹോസ്റ്റലിൽ തിരിച്ചെത്തിയാൽ പിന്നെ പരീക്ഷകൾക്ക് പഠിക്കാൻ നല്ലപോലെ സമയം കിട്ടുന്നുണ്ടായിരുന്നു. ഞാനതു നല്ലപോലെ ഉപയോഗിക്കുന്നുമുണ്ടായിരുന്നു.
കിട്ടുന്ന സമയത്തിന്റെ അളവ് കൂടിയപ്പോൾ അവന്റെ കൂടെ ചിലവഴിക്കുന്ന സമയത്തിന്റെ അളവും കൂടി കൂടി വന്നു.
മെസ്സേജുകളായാലും ഫോൺ വിളികളായാലും നേരിട്ടു കാണുന്നതായാലും എല്ലാം നാൾക്ക് നാൾ കൂടിയതേയുള്ളൂ.

ആദ്യമൊക്കെ വാരാന്ത്യങ്ങളിൽ ആന്റിയുടെ വീട്ടിലേക്കു പോയിരുന്നെങ്കിലും സമയം പോകവേ പതിയെ അതും കുറഞ്ഞു വന്നു. ഓരോ ശനിയും ഞായറും ചെന്നൈയിൽ ഏതൊക്കെ സ്ഥലങ്ങളിൽ പോകണം എന്ന കൃത്യമായൊരു പ്ലാൻ ഞങ്ങളുണ്ടാക്കിയിരുന്നു. ഓരോ യാത്രകളും ഞങ്ങൾ പരമാവധി ആസ്വദിക്കുകയിരുന്നു. ഓരോ യാത്രയിലും അവന്റെ പുതിയ ഓരോ കൂട്ടുകാരെ ഞങ്ങൾ കാണുകയും ഞാനവരോട് കമ്പനിയാവുകവയും ചെയ്യുന്നത് ഒരു പതിവായിരുന്നു.

എത്രയും വേഗം മറ്റൊരു നല്ല ജോലിയിലേക്കു മാറണമെന്നും അതിനുവേണ്ടി ചിലപ്പോൾ ചെന്നൈ വിട്ടുപോവേണ്ടി വരുമെന്നും എനിക്കറിയാമായിരുന്നു, കൂടെ ചെന്നൈയിൽ അവനുമൊത്തുള്ള നല്ല നിമിഷങ്ങൾ നഷ്ടപ്പെടുമെന്നും.

അണ്ണാനഗറിലെ ക്ലാസ്സ്‌ കഴിഞ്ഞു ടവർ പാർക്കിലെ സ്ഥിരം വായനോട്ടവും കഴിഞ്ഞു അവനെന്നെ ഹോസ്റ്റലിന്റെ ഇടതുവശത്തെ ഗേറ്റിൽ കൊണ്ടുവിടുകയായിരുന്നു. ഇപ്പോൾ മര്യാദക്ക് ബൈക്കിൽ കയറാനും പിന്നിൽ ഇരിക്കാനും അവന്റെ തോളിൽ പിടിച്ചു ഇറങ്ങാനുമൊക്കെ ഞാൻ പഠിച്ചിരുന്നു.

ഗേറ്റിന്റെ മുന്നിൽ ഇറങ്ങി ഞാൻ അവനെ നോക്കി നിൽകുവായിരുന്നു. ഹെൽമെറ്റ്‌ ഊരികൊണ്ട് അവൻ ചോദിച്ചു

“എന്താടി ഇങ്ങനെ നോക്കുന്നേ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

അതും പറഞ്ഞു സീറ്റിലിരുന്നുതന്നെ ബൈക്കിന്റെ കണ്ണാടിയിൽ നോക്കി അവൻ മുടി ശരിയാക്കുകയിരുന്നു.

കുറച്ചു ദിവസങ്ങളായി അവന്റെ മെസ്സേജുകൾ കണ്ടില്ലെങ്കിലോ സ്ഥിരം വിളിക്കുന്ന നേരത്ത് ഫോൺ വിളി വന്നില്ലെങ്കിലോ എനിക്കു ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ഇതൊന്നും അവനറിഞ്ഞതുമില്ല.

പെട്ടെന്ന് ഞാനവന്റെ തല പിടിച്ചു എനിക്കുനേരെ തിരിച്ചു അവന്റെ മുഖം എന്റെ കയ്യിലെടുത്തു നെറ്റിയിൽ ഒരു ചുംബനം നൽകി. അവന്റെ ഉയരത്തിനു അനുസരിച്ചു എന്റെ ചുണ്ട് അവന്റെ നെറ്റി വരെ എത്തിക്കാൻ ഞാൻ ശരിക്കും കഷ്ടപ്പെട്ടു.

അവൻ ശരിക്കും ഞെട്ടി. ഒന്നും മനസിലാവാതെ അവൻ ഷോക്കടിച്ചപോലെ ചുറ്റുമൊന്നു നോക്കി.

ഞാനൊന്നും പറയാതെ അവനെ നോക്കി നിന്നു, അവനെ കാണാൻ ഒരു കുരങ്ങനെ പോലെയാണെങ്കിലും അപ്പോഴവനെ കണ്ടപ്പോൾ ഒരു പ്രത്യേക ഭംഗി തോന്നി.

“എന്താ പറ്റിയേ നിനക്ക്?
എല്ലാം ഓക്കെ അല്ലേ?”

അവന്റെ ആ ചോദ്യത്തിന് ഞാൻ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.

“എടാ.. ഞാൻ അറിയാതെ.”

അതും പറഞ്ഞു ഞാൻ ഹോസ്റ്റലിലേക്കു നടന്നു. അവനുമായുള്ള ഓരോ നിമിഷങ്ങളും എന്റെ മനസ്സിലൂടെ ഒരു സിനിമയിലെ റീലുകളെന്ന പോലെ കടന്നുപോയി.
അന്നവനെ ഞാനൊന്ന് തിരിഞ്ഞു നോക്കിയതുപോലുമില്ല.
എനിക്കുറപ്പായിരുന്നു കണ്ണിൽ നിന്നു മറയുന്ന വരെ അവനെന്നെ നോക്കി നിൽക്കുകയിരിക്കുമെന്ന്..

மழை வருது மழை வருது

മഴ… അതൊരു വികാരം തന്നെയാണല്ലേ..

എന്താണെന്നു അറിയില്ല.. ഇന്നിപ്പോ ഇവിടെ ചെന്നൈയിലും മഴ.. അതിശയമെന്ന് അല്ലാതെ ഇപ്പൊ എന്താ പറയ്യാ..
മഴയെന്ന് പറഞ്ഞാൽ നല്ല കിടിലം മഴ..
ഇടിവെട്ടും മിന്നലും കാറ്റും എല്ലാം കൂടി കാര്യങ്ങൾ ഉഷാറായി.

ശക്തിയായി കാറ്റു വീശിയതോടെ അല്ലിയും കരച്ചിൽ തുടങ്ങി.
“അയ്യോ എന്റെ അച്ഛനും അമ്മയും പറന്നു പോവുന്നേ..”

കൊച്ചിന്റെ വിചാരം കാറ്റിന്റെ കൂടെ ഞങ്ങൾ പറന്നു പോവുമെന്നാ..
പാവം കുട്ടി..

ഇതുപോലെ ആയിരുന്നു എന്റെ കുട്ടിക്കാലത്തും.

നാട്ടിലെ മഴയെന്നു പറഞ്ഞാൽ ഭംഗിയുള്ള മഴയായിരുന്നു..

വീടിന്റെ വാതിൽക്കൽ വന്നു നിന്നാൽ മുന്നിലെ പറമ്പിലെ തെങ്ങുകൾ നൃത്തം ചെയ്യുന്നത് കാണാം.
മയിലെണ്ണ തടവിയാണോ അവയൊക്കെ നൃത്തം ചെയ്യുന്നതെന്നു സംശയം തോന്നിപ്പിക്കും വിധം വളഞ്ഞു പുളഞ്ഞാണ് അവരുടെ നൃത്തം. കാര്യം കാണാൻ ഭംഗിയൊക്കെ ആണെങ്കിലും ഏതുനേരത്താണ് തെങ്ങുകൾ കടപുഴകി വീഴുക എന്നാർക്കും പറയാൻ പറ്റില്ല.


തെങ്ങുകൾ ആടി കളിക്കുന്നത് ഇഷ്ടം ആണെങ്കിലും ഒരു പേടി എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു.
മുന്നെപ്പോഴോ ഒരു മഴക്കാലത്തു ഓർക്കപ്പുറത്തുണ്ടായ ഇടിമിന്നലേറ്റ്  വീട്ടിലെ തെങ്ങുകൾ കത്തിപോവുകയും വീടിന്റെ ഭിത്തികൾ വിണ്ടുപോവുകയും ചെയ്തത് അമ്മ പറഞ്ഞുള്ള ഓർമ്മയേ എനിക്കുള്ളൂ. അന്ന്  തീരെ കുഞ്ഞായിരുന്നു ഞാൻ.

അന്നൊക്കെ മഴയത്തു വീടിന്റെ ഇറയത്ത് വന്നിരുന്നു കട്ടൻ ചായയും അയിനിചക്കക്കുരു വറുത്തതും ചക്കക്കുരു വറുത്തതുമൊക്കെ കഴിക്കുന്നത് ഒരു അനുഭവം ആയിരുന്നു.
അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും കൂടെ ഇരുന്നു വർത്തമാനം പറയുന്നതൊരു സന്തോഷം.
അച്ഛന്റെ ചെറുപ്പകാലത്തിലെ കഷ്ടപാടുകളെ കുറിച്ച് പറയുമ്പോൾ വരുന്ന വിഷമം..
കാനോലി കനാലിന്റെ തീരത്തു താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കേറിയിട്ടുണ്ടാവുമോ എന്നോർത്തുള്ള ആവലാതി..
എങ്ങാനും വെള്ളം കേറിയിട്ടുണ്ടെങ്കിൽ അവരൊക്കെ സ്കൂളിലേക്ക് താമസം മാറി അടുത്ത ദിവസം സ്കൂൾ ഉണ്ടാവില്ലല്ലോ എന്നോർത്തുള്ള ആശ്വാസം..
സ്കൂൾ ഉണ്ടായില്ലെങ്കിൽ വിനത ടീച്ചറുടെ കൈകൊണ്ട് വിളമ്പികിട്ടുന്ന ഉച്ചകഞ്ഞി നഷ്ടപ്പെടുമെന്നുള്ള വിഷമം..

അങ്ങനെ എണ്ണിയാൽ തീരാത്ത വികാരങ്ങൾ ആയിരുന്നു കുട്ടിക്കാലത്തെ മഴയ്ക്കും മഴക്കലാത്തിനും..

അന്ന് ഉമ്മറപ്പടിയിലിരുന്നു മഴ ആസ്വാദിച്ചപ്പോൾ ഒരിക്കൽപോലും ചിന്തയിലേക്ക് വരാതിരുന്നൊരു കാര്യമാണ് വലുതാകുമ്പോൾ ഒരു മഴയേ നോക്കിയിരുന്നു ഇങ്ങനെ മണ്ടത്തരങ്ങൾ ഓരോന്ന് എഴുതുമെന്ന്..

അന്നൊക്കെ മഴ പെയ്താൽ സുഖമായിട്ടു കിടന്നുറങ്ങാമായിരുന്നു.
ഒന്നുകിൽ സ്കൂൾ ഉണ്ടാവില്ല, എങ്ങാനും ഉണ്ടായാൽ തന്നെ മഴയുടെ പേര് പറഞ്ഞു സ്കൂളിലേക്ക് വൈകിയെത്തിയാലും മതി.

ഇപ്പോഴോ.. നാളെ രാവിലെ എന്തൊക്കെ മീറ്റിംഗ്സ് ഉണ്ട്, അതിനെന്തൊക്കെ തയ്യാറെടുപ്പകൾ വേണം, റിപ്പോർട്ടുകൾ മുഴവനായോ, ടെസ്റ്റ്‌ ബെഡിൽ എൻജിൻ കയറിയോ ടെസ്റ്റിംഗ് തുടങ്ങിയോ.. അങ്ങനെ ഒരു നൂറുകൂട്ടം ചിന്തകൾ കാരണം എന്തായാലും സുഖമായിട്ട് ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല..

അന്ന് മഴ പെയ്യുമ്പോൾ ഏട്ടന്റെ കൂടെ സൈക്കിൾ എടുത്തു ചുമ്മാ കറങ്ങാൻ പോവാൻ ഒരു രസം ആയിരുന്നു, കൂടി പോയാൽ ഒരു ജലദോഷമോ പനിയോ വരുമെന്നത് ഒരു പ്രശ്നമേ അല്ലായിരുന്നു.

ഇന്ന് സൈക്കിൾ എടുത്തു ഇറങ്ങാൻ തുടങ്ങിയപ്പോൾ ചെറിയ ചാറ്റൽ മഴയെ ഉണ്ടാരുന്നുള്ളൂ. പക്ഷെ, മഴ നനയാനൊരു പേടി. എങ്ങാനും പനി വരുമോ, പനി വന്നാൽ അല്ലിക്കുട്ടിക്കും പനി പകരുമോ, അവളുടെ സ്കൂൾ മുടങ്ങുമോ. അങ്ങനെ ഒരു നൂറുകൂട്ടം ചിന്ത വന്നപ്പോൾ സൈക്കിൾ എടുത്തു ലോക്ക് ചെയ്ത് വെച്ച് വെറുതെ മഴയും നോക്കി ഇരുന്നു.

അന്നത്തെ മഴയത്തു വീടിന്റെ തറ വരെ വെള്ളം കയറിയാലും ആ വെള്ളത്തിലൂടെ നീർക്കോലി പാമ്പുകൾ ഊളിയിട്ടു നടന്നാലും ഒരു ഭയം ഇല്ലായിരുന്നു.

ഇപ്പോഴോ..
രണ്ടു ദിവസം കനത്ത മഴ പെയ്താൽ എല്ലാരുടെയും നെഞ്ചിൽ തീയാണ്. ഇനിയെങ്ങാനും വീണ്ടും വെള്ളപ്പൊക്കം വരുമോ? മലയാളിയുടെ മനസ്സിലെ ഈ തീയണയ്ക്കാൻ കോരിച്ചൊരിയുന്ന മഴ പോരാതെ വരുമെന്നാ തോന്നുന്നേ. അല്ല നമ്മളെ കുറ്റം പറയാൻ പറ്റില്ല. ടെറസിനൊപ്പം വെള്ളം കയറി വീട്ടുസാമഗ്രികളും ഭക്ഷണ സാധനങ്ങളുമൊക്കെ എടുത്തു നശിപ്പിച്ചു കളയേണ്ടി വന്ന ശരാശരി മലയാളിയ്ക്ക് കനത്ത മഴ കണ്ടാൽ പേടിക്കുകയേ നിവൃത്തിയുള്ളൂ.

അന്നൊക്കെ മഴ പെയ്താലോ കാറ്റുവീശിയാലോ കൂടെ ഇറങ്ങിപോവുന്ന ആളായിരുന്നു കറന്റ്‌. പ്രേമം മുട്ടി നിക്കുന്ന കമിതാക്കളെ പോലെയാണ് അവരെന്നു എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. ഒരാള് വന്നു വിളിക്കാൻ കാത്തുനിൽക്കാണ് മറ്റേ ആള് ഇറങ്ങി പോവാൻ. കറന്റിന്റെ ഈ സ്വഭാവത്തിന് ഇപ്പോഴും തെല്ലും മാറ്റം ഒന്നും വന്നിട്ടില്ല.

അന്നൊക്കെ കറന്റ്‌ പോയാൽ അമ്മ ഓടിപോയി മണ്ണെണ്ണ വിളക്ക് എടുത്തു കൊണ്ട് വരും. എന്നിട്ട് ഒരു തീപ്പെട്ടിയും അതിന്റെ അരികിൽ വെച്ചേക്കും.
കാറ്റത്തു മണ്ണെണ്ണ വിളക്ക് കെട്ടുപോയാൽ പിന്നേം കത്തിക്കണ്ടേ. അമ്മ വിളക്ക് കത്തിക്കും കാറ്റു വന്നു ഊതി കെടുത്തും. ചിലപ്പോളൊക്കെ ഷിപ്പ് പടമുള്ള ഒരു തീപ്പെട്ടിയൊക്കെ മുഴുവനായി കത്തിക്കേണ്ടി വരും ഒന്ന് വെളിച്ചം കിട്ടാൻ. ഈ മണ്ണെണ്ണ വിളക്ക് ന്ന് പറഞ്ഞാൽ ഏകദേശം Comrade In America പടത്തിൽ ദുൽകർ എറിയുന്ന പെട്രോൾ ബോംബില്ലേ, ഏകദേശം അതുപോലെ ഇരിക്കും.

ഇപ്പോഴാണെങ്കിൽ കമിതാക്കൾ ഒളിച്ചോടിയാലും സാരില്ല്യാ. ഡീസൽ ജനറേറ്റർ ഉണ്ടല്ലോ. അതും ഓട്ടോമാറ്റിക്.
കറന്റ്‌ പോവാൻ കാത്തു നിൽക്കാണ് നമ്മ്‌ടെ ജനറേറ്റർ ചേട്ടൻ പണി തുടങ്ങാൻ.. ഇടയ്ക്കു മൂപ്പർക്കും വട്ടാവും. കാറ്റു വന്നു വിളിച്ച വഴിയ്ക്ക് ഇറങ്ങിപ്പോയ കറന്റ്‌ ഇടയ്ക്ക് വെച്ചു അടിയുണ്ടാക്കി തിരിച്ചു വരും. കാറ്റിന്റെ വിശ്വാസം തകർത്തതിലുള്ള വിഷമം കാരണം കറന്റ്‌ ആണെങ്കിൽ മുഴുവനായിട്ടും കുടുംബത്തിലേയ്ക്ക് കയറുകയുമില്ല. ചെറിയൊരു വോൾട്ടേജിൽ മൂപ്പര് കയറിറിവരും. ജനറേറ്റർ ചേട്ടന്റെ കണക്കിൽ കറന്റ്‌ വരുകയും ചെയ്തു ആർക്കും ഒരു ഉപകാരവും ഇല്ലതാനും..

അന്നും ഇന്നും മാറാത്തതായി ഒന്നേ ഉള്ളൂ.
ഇടി മിന്നലും ഇടിവെട്ടും ഉള്ളപ്പോഴുള്ള എന്റെ പേടി. എങ്ങാനും ഇടി മിന്നലേറ്റു വീടിനോ തെങ്ങുകൾക്കോ എന്തെങ്കിലും പറ്റുമോ എന്നായിരുന്നു അന്ന് പേടിയെങ്കിൽ, ഇങ്ങനെ അപ്പാർട്മെന്റിന്റെ എൻട്രൻസിലെ തിണ്ണയിൽ  കുത്തിയിരുന്ന് ടൈപ്പ്ചെയ്യുമ്പോൾ എങ്ങാനും മൊബൈലിലൂടെ എനിക്ക് മിന്നലേറ്റാലോ എന്നാണിപ്പോഴത്തെ പേടി.

ഇനിയും കുറേ നേരം ഇങ്ങനെ ഇരുന്നു മഴ ആസ്വദിക്കാനും എഴുതാനും ആഗ്രഹം ഉണ്ട്.
പക്ഷേ ഇനിയും വീട്ടിൽ ചെന്നില്ലെങ്കിൽ എന്റെ കുട്ടി വിചാരിക്കും ഞാൻ ശരിക്കും കാറ്റിൽ പറന്നു പോയി ന്ന്.
പിന്നെ നാളത്തെ മീറ്റിംഗുകളുടെ ഷെഡ്യൂൾ നോക്കി റിപ്പോർട്ടുകളൊക്കെ തയ്യാറാക്കാനും ഉണ്ടേ..

അപ്പോ എല്ലാർക്കും ഹാപ്പി മഴ..

ഇനിയാരും..

പതിവില്ലാതെ കോരിചൊരിയുന്ന മഴ കണ്ടു രവിയുടെ മനസ്സിലും ഇടിമുഴങ്ങാൻ തുടങ്ങിയിരുന്നു. ഇരുന്നിട്ട്
ഇരിപ്പുറക്കുന്നില്ലായിരുന്നു അവന്.

കമ്പിയൊടിഞ്ഞ, മഞ്ഞ നിറത്തിലുള്ള ശീല കീറിയ കുടയുമായി മുറ്റത്തേക്കിറങ്ങിയ രവി നേരെ പള്ളിവളവു ജംഗ്ഷനിലേക്കാണ് പോയത്. കീറിയ ശീലയിലൂടെയും കാറ്റിന്റെ ശക്തിയിലും രവി ഏറെക്കുറെ മുഴുവനായും നനഞ്ഞിരുന്നുവെങ്കിലും കുട അവൻ മുറുകെ പിടിച്ചിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ വളവിലെ ആ വലിയ കുഴിയിൽ മഴവെള്ളം നിറഞ്ഞിരിന്നു. മഴയെയും കാറ്റിനേയും തെല്ലും കൂസാതെ ആ കുഴിയുടെ മുന്നിൽ അവൻ നിലയുറപ്പിച്ചു.

പേമാരിയിൽ വരുന്ന ഓരോ വാഹനങ്ങൾക്കും നേരെ അവനാ മഞ്ഞ കുട ആഞ്ഞു വീശി. കാര്യമറിയാതെ ഓരോ വണ്ടിക്കാരും അയാളുടെ മേൽ വണ്ടി ഇടിക്കാതെ പതിയെ മാറി പോയി. ചിലരവനെ മോശം വാക്കുകളാൽ വഴക്ക് പറഞ്ഞുകൊണ്ട് കടന്നു പോയി.
മഴയുടെ കാഠിന്യത്താൽ  മഞ്ഞ കുടയുണ്ടായിട്ടും ചിലർ രവിയെ കണ്ടില്ല, പലപ്പോഴും ഭാഗ്യം കൊണ്ടാണ് അവൻ രക്ഷപെട്ടത്. എന്നാലും ഓരോ ഇരു ചക്രവാഹനങ്ങളെയും ആ കുഴിയുടെ മുന്നിൽ നിന്നു തിരിച്ചു വിടുമ്പോഴും അവന്റെ ഉള്ളിലോരോ തിരമാലകൾ തീരത്തെ കൽഭിത്തിയിൽ അടിച്ചു ചിതറി പോവുന്നത് പോലെ ആയിരുന്നു.

മണിക്കൂറുകൾ പലതു കഴിഞ്ഞെങ്കിലും രവി അവിടെ നിന്നും ഒരു വാര പോലും മാറാതെ നിന്നു. അതവന്റെ ദൃഢനിശ്ചയം ആയിരുന്നു ഇനിയൊരു ജീവൻ ആ കുഴിയിൽ പൊലിയരുതെന്ന്.

മണിക്കൂറുകൾ കഴിഞ്ഞും രവിയെ കാത്തിരുന്നു ആധി കയറി അവന്റെ ഭാര്യ മണിയും പള്ളിവളവിലെ ജംഗ്ഷനിൽ എത്തിയിരുന്നു.
ഓരോ ഇരുചക്രവാഹനം കടന്നുപോവുമ്പോഴും അവളുടെ നെഞ്ചിൽ പിടച്ചിലായിരുന്നു, ഒപ്പം പ്രാർത്ഥനയും.

കണക്കില്ലാതെ പെയ്ത മഴയോടൊപ്പം മണ്ണിൽ അലിഞ്ഞില്ലതായത് തോരാത്ത അവളുടെ കണ്ണീരും കൂടിയായിരുന്നു.

രവിയുടെ മേൽ വണ്ടി ഇടിക്കാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു കഷ്ടിച്ച് റോഡിന്റെ വശത്തായി സ്കൂട്ടർ സ്റ്റാൻഡിൽ നിർത്തി സഫിയ ഇറങ്ങി.

പേടിയും ദേഷ്യവും അടക്കാൻ പറ്റാതെ നേരെ രവിയുടെ അടുത്തു ചെന്ന സഫിയ രവിയെ വഴക്ക് പറയാൻ തുടങ്ങി.

“തനിക്കെന്താടോ ബോധമില്ലേ?
ഈ മഴയത്തു താനിങ്ങനെ വന്നു നിന്നാൽ റോഡിൽ കൂടി വണ്ടി ഓടിക്കുന്നവർ എന്ത് ചെയ്യാൻ ആണ്? ഈ കുട തട്ടി ഞാനിപ്പോ വീണേനെ.”

ഒന്ന് നെടുവീർപ്പിട്ടു അവൾ തുടർന്നു

“ഇപ്പൊ വണ്ടി ഇടിച്ചു തനിക്കെന്തെങ്കിലും പറ്റിയാൽ ആര് സമാധാനം പറയും?”

സഫിയ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ രവി തന്റെ മഞ്ഞ കുട വണ്ടികൾക്കു നേരെ വീശുന്നത് തുടർന്നു.

എന്തൊക്കെ പറഞ്ഞിട്ടും രവി തന്നെ തെല്ലും ശ്രദ്ധിക്കാതിരുന്നത്തോടെ സഫിയയുടെ ദേഷ്യം കുറഞ്ഞു തുടങ്ങി..

“ചേട്ടാ.. എന്തിനാ ഇങ്ങനെ ഈ മഴയിൽ നിന്നു കുട വീശുന്നത്?

ആരുടെ എങ്കിലും വണ്ടിയിൽ ഇടിച്ചു അവരു വീണാൽ പ്രശ്നമാവില്ലേ ചേട്ടാ?

ആരെങ്കിലും ചേട്ടനെ വണ്ടി ഇടിച്ചാലും പണിയല്ലേ?”

ശബ്ദത്തിലെ കാഠിന്യ വ്യത്യാസവും രവിയെ ബാധിച്ചില്ല. അയാൾ അയാളുടെ പ്രവൃത്തി തുടർന്നു.

എന്തുപറഞ്ഞിട്ടും ഒരു പ്രതികരണവും കിട്ടാതെ സഫിയ തിരികെ സ്കൂട്ടറിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് മഴയത്തു ഇരിക്കുന്ന മണിയെ കണ്ടത്.
ഒറ്റനോട്ടത്തിൽ തന്നെ അവർ അവിടെയിരുന്നു കരയുകയാണെന്നു സഫിയയ്ക്കു മനസ്സിലായി. എന്തായാലും എന്താണ് കാര്യമെന്നു അന്വേഷിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

മണിയുടെ അടുത്തെത്തി സഫിയ വിളിച്ചു

“ചേച്ചി..”

മണി പതിയെ തലയുയർത്തി കണ്ണിനു മുകളിൽ കൈവെച്ചു കണ്ണിലേക്കു വന്ന മഴയെ വഴിതിരിച്ചു വിട്ടു അവളെ ഒന്ന് നോക്കി.

“ചേച്ചി., എന്തിനാ ഈ മഴയത്തു ഇരിക്കുന്നത്? ആ കടയുടെ മുന്നിലേക്ക്‌ കയറി നിന്നു കൂടേ?

വല്ല വണ്ടിയോ മറ്റോ വന്നു ഇടിച്ചാലോ?”

മണിയും സഫിയയുടെ ചോദ്യങ്ങൾക്കു ചെവി കൊടുത്തില്ല. സഫിയ മണിയുടെ അടുത്തിരുന്നു അവളെ നോക്കി. അപ്പോഴും മണിയുടെ കണ്ണീർ മഴയിൽ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു.

“ചേച്ചി എണീറ്റേ.., നമുക്കു ആ കടയുടെ മുന്നിൽ പോയി നിൽക്കാം”
സഫിയ ബലമായി മണിയെ പിടിച്ചു എഴുന്നേൽപ്പിച്ചു കടയുടെ മുന്നിലേക്ക്‌ കൊണ്ടുപോയി.

“ചേച്ചി., ആ നിൽക്കുന്ന ചേട്ടൻ നിങ്ങളുടെ ആരെങ്കിലും ആണോ?” സഫിയ ചോദിച്ചു.

“ഉം” മണി അവളുടെ ഉത്തരം ഒരു മൂളലിലൊതുക്കി.

“നിങ്ങളെന്തിനാ ഈ മഴയത്തു വളവിൽ വന്നു നിൽക്കുന്നത്?
എന്തെങ്കിലും പ്രശ്നമുണ്ടോ?
എന്നെ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന എന്തെങ്കിലും പ്രശ്നമാണെങ്കിൽ ഞാൻ സഹായിക്കാം ചേച്ചി..”

“മോളെ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണെന്ന് തോന്നുന്നില്ല മോളേ..” അതു പറഞ്ഞതും മണി കൊച്ചു കുട്ടികളെ പോലെ കരയാൻ തുടങ്ങി..

സഫിയ പതിയെ മണിയെ അവളുടെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. മണി പിന്നെയും കരച്ചിൽ തുടർന്നു.
എന്തോ വലിയ വിഷമം ഇവർക്കു രണ്ടുപേർക്കും ഉണ്ടെന്നു അവൾക്കു മനസ്സിലായി.

രണ്ടും കല്പിച്ചു സഫിയ മണിയോട് ചോദിച്ചു.

“ചേച്ചി., അതു ചേച്ചിയുടെ ഭർത്താവാണോ?”

എന്തോ ഓർമ്മ വന്നതുപോലെ മണി പെട്ടെന്ന് സഫിയയുടെ നെഞ്ചിൽ നിന്നു മാറി കണ്ണുതുടച്ചു രവി നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി.
എന്നിട്ട് സഫിയയെ നോക്കി പറഞ്ഞു

“അതേ മോളേ. അതെന്റെ ഭർത്താവാണ്, രവി”

“ചേച്ചി., നിങ്ങളെന്തിനാ ഈ മഴയത്തു ഇങ്ങനെ കുട വീശി കാണിക്കുന്നത്.?”

“മോൾക്കൊരു കാര്യം അറിയുമോ?
അങ്ങേരു നിൽക്കുന്നതിന്റെ തൊട്ടുപുറകിൽ ഒരു വലിയ കുഴിയുണ്ട്, ഇപ്പോൾ അതിൽ നിറയെ വെള്ളം ആണ്.”

സഫിയ ഒന്ന് ഞെട്ടി.
“അവിടെ ഒരു കുഴിയുണ്ടായിരുന്നോ??”

“അതേ മോളേ.. കഴിഞ്ഞ മഴയ്ക്ക് മുന്ന് വാട്ടർ അതോറിറ്റിക്കാര് കുഴിച്ച കുഴിയാണ്”

മണിയുടെ മുഖത്തും വാക്കുകളിലും ഓരോ ചലനങ്ങളിലും വലിയ എന്തോ വിഷമം തളംകെട്ടി നില്കുന്നത് സഫിയയ്ക്ക് വ്യക്തമായി മനസ്സിലായി.

“ആ കുഴിയിൽ ഇനിയാരും വീണു ജീവൻ പൊലിയരുതെന്നു പറഞ്ഞു എല്ലാ മഴയ്ക്കും അങ്ങേരു ഈ കുടയും പിടിച്ചു ഇവിടെ നിൽക്കും. അധികാരികളുടെ കണ്ണുതുറന്നു ആ കുഴി അടക്കുന്നതുവരെ എല്ലാ മഴയ്ക്കും അങ്ങേരു ഇവിടെ നിൽക്കും, ഒരാളെയും ആ കുഴിയിൽ വീഴാൻ അനുവദിക്കില്ല.”

“ഇനിയാരും ആ കുഴിയിൽ വീണ് ജീവൻ പൊലിയരുതെന്നു..” എന്തോ ഓർത്തുകൊണ്ടെന്നപോലെ സഫിയ ചോദിച്ചു..
“അതിനർത്ഥം ഇതിനു മുന്ന് ഇവിടെ ആരെങ്കിലും വീണിട്ടുണ്ടെന്നാണോ?”

അതിന്റെ ഉത്തരം മണിയുടെ വലിയൊരു കരച്ചിലായിരുന്നു..

“എന്റെ മോളേ… മാളൂ….”

മഴയുടെയും കാറ്റിന്റെയും ഘോരശബ്ദങ്ങളിലേക്കു അലിഞ്ഞു ചേരാൻ തയ്യാറാവാതെ മണിയുടെ കരച്ചിൽ അവിടെ ആ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരുന്നു..

എന്റെ മറക്കാനാവാത്ത രുചിയനുഭവങ്ങൾ….

ഒരു കൂട്ടുകറി കഥയുടെ ഒരു തുടർച്ചയായി ഈ കുറിപ്പും ഇവിടെ ഇരിക്കട്ടെ..

മറക്കാനാവാത്ത ഒരു രുചിയാണ് ഞങ്ങൾ കുട്ടികൾ ഉണ്ടാക്കിയിരുന്ന പായസം. അതിന്റെ കഥ ഞാൻ മുന്നേ പറഞ്ഞതാണല്ലോ.

ആദ്യം പറയുന്നത് എന്റെ മറക്കാനാവാത്ത അനുഭവം അല്ല, എന്റെ അമ്മയുടെ ആണ്. ഞങ്ങളും (ഞാനും എന്റെ ഏട്ടനും) അതിൽ പങ്കാളികളാണ്. കുട്ടികാലത്ത് ഇടയ്ക്കിടയ്ക്ക് അമ്മയുടെ ചേട്ടൻ സുരുമാമന്റെ വീട്ടിൽ പോവുന്നത് പതിവായിരുന്നു. മിക്കവാറും പോവുന്നത് വെള്ളിയാഴ്ച്ച വൈകുന്നേരം ആയിരിക്കും, തിങ്കളാഴ്ച്ച രാവിലെ തിരിച്ചു ഞങ്ങളുടെ വീട്ടിലേക്കു പോവും.
കുട്ടിക്കാലത്ത് ഇതുപോലെ ഏതോ ഒരു വെള്ളിയാഴ്ച്ച സുരുമാമന്റെ വീട്ടിലേക്കു ചെന്ന എനിക്കും ചേട്ടനും തരാനായി അമ്പു അമ്മായി നേന്ത്രപഴം എടുക്കാൻ അടുക്കളയിലേക്ക് പോവാനൊരുങ്ങി. കാക്കത്തുരുത്തിയിലെ വീട്ടിൽ നേന്ത്രപഴം വാങ്ങിയാലും ഞങ്ങൾ രണ്ടുപേരും കഴിക്കാതിരിക്കുന്ന ഓർമ്മയിൽ അമ്മ അമ്മായിയോട് പറഞ്ഞു
“അവരു പഴം ഒന്നും കഴിക്കില്ല എട്ടത്ത്യേ, അത് അവിടെ ഇരുന്നോട്ടെ. ഏടത്തി ഇങ്ങു പോരേ”
അമ്മ പറഞ്ഞത് കേൾക്കാതെ അമ്മായി രണ്ടു പഴം എടുത്തു കൊണ്ടുവന്ന് എനിക്കും ചേട്ടനും തന്നു. ഞങ്ങൾ രണ്ടുപേരും ആ പഴം കഴിച്ചു ന്നു മാത്രമല്ല, രണ്ടാമത് ഓരോ പഴം വീതം വാങ്ങി കഴിക്കുകയും ചെയ്തു.
ഞങ്ങളുടെ തീറ്റ കണ്ട് അമ്മ താടിക്ക് കൈയും കൊടുത്തു ഇരുന്നു. പാവം അമ്മ.
അമ്മയുണ്ടോ അറിയുന്നു ഞങ്ങളുടെ രണ്ടും ഇങ്ങനെ ചെയ്യുമെന്ന്..
പിന്നീട് എനിക്ക് കുട്ടിയായപ്പോൾ ഇതുപോലത്തെ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. അപ്പോളെല്ലാം ഞാൻ അമ്മയുടെ അന്നത്തെ അവസ്ഥ ഓർക്കും.

അമ്മയുടെ ഒരു രുചിക്കൂട്ടിലേക്കു പോവാം.
ചെറുപ്പത്തിൽ അമ്മയുടെ വീട്ടിൽ നിൽക്കാൻ പോവുന്നത് ഇടയ്ക്കിടയ്ക്ക് നടക്കുന്ന ഒരു കാര്യമായിരുന്നു. അവിടെ അടുത്തുള്ള ചെമ്മീൻ കെട്ടിൽ നിന്ന് തീരെ ചെറിയ ചെമ്മീൻ വാങ്ങാൻ കിട്ടും. 10രൂപ കൊടുത്താൽ ഒരു 50 പൈസ കിറ്റ് നിറയെ കിട്ടും. അത്രേം ചെറിയ ചെമ്മീൻ അവർക്കു വേറെ എവിടെയും വിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ വില കുറച്ചു വിൽക്കുന്നതെന്നു എനിക്ക് പിന്നീടാണ് മനസ്സിലായത്. കാക്കത്തുരുത്തിയിലെ വീട്ടിലേക്കു തിരിച്ചു പോവുമ്പോൾ ചെമ്മീൻ കെട്ടിൽ നിന്ന് 10 രൂപക്ക് ചെമ്മീനും വാങ്ങിയിട്ടാണ് പോവുക. വീട്ടിലെത്തി ആ ചെറിയ ചെമ്മീന്റെ വാലും തലയും മാത്രം കളഞ്ഞു വേവിച്ചു ഇഞ്ചിയും പച്ചമുളകും വേപ്പിലയും കുറച്ചു എന്തൊക്കെയോ മസാലയും ചേർത്ത് കുഴക്കും. എന്നിട്ട് ഇതിനെ ഒരു കട്ലറ്റ് രൂപത്തിൽ ആക്കി, കോഴിമുട്ട കലക്കി, അതിൽ മുക്കിയെടുത്തു ശുദ്ധമായ വെളിച്ചെണ്ണയിൽ പൊരിച്ചു തരും..
വേറെ നോൺ വെജ് ഒന്നും കഴിക്കാത്ത എനിക്ക് ഒരു ചെമ്മീൻ കട്ലറ്റ് എക്സ്ട്രാ എപ്പോഴും കിട്ടും. ആ ചെമ്മീൻ കട്ലറ്റ് മാത്രം മതി രണ്ടു പ്ലേറ്റ് ചോറുണ്ണാൻ..

ചെറുപ്പത്തിലെ വേറൊരു രുചിയാണ് സൈഫുദീൻ ക്ലാസ്സിലേക്ക് കൊണ്ടുവന്നിരുന്ന റവ പുട്ടും ഓംലെറ്റും.
കാക്കത്തുരുത്തി സ്ക്കൂളിൽ അഞ്ചു മുതൽ ഏഴു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്. ഞാനും ഷിബിനും സ്കൂളിൽ നിന്ന് കിട്ടുന്ന കഞ്ഞിയും പയറും ആണ് കഴിച്ചിരുന്നുന്നത്. സൈഫു ആണെങ്കിൽ ദിവസവും റവ പുട്ടും ഓംലെറ്റും ആണ് കൊണ്ട് വന്നിരുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം അവൻ ഞങ്ങളുടെ കഞ്ഞി വാങ്ങി കഴിക്കും എന്നിട്ട് അവൻ കൊണ്ടുവന്നിരുന്ന പുട്ടും ഓംലെറ്റും ഞങ്ങൾക്ക് തരും. വളരെ സോഫ്റ്റ്‌ ആയ പുട്ടും പ്രത്യേക രുചിയുള്ള ഓംലറ്റും ഒരു അടിപൊളി കോമ്പിനേഷൻ ആയിരുന്നു. ദേ.. ഇപ്പോഴും വായിൽ വെള്ളം വരുന്നു..

അടുത്ത മറക്കാനാവാത്ത ഒരു ഫുഡ്‌ കോമ്പിനേഷൻ എനിക്ക് കിട്ടിയത് കുട്ടനെല്ലൂർ കോളേജിൽ നടന്ന എൻ സി സി ക്യാമ്പിലായിരുന്നു.
ഉപ്പുമാവും കടലക്കറിയും.
എൻ.സി.സി ക്യാമ്പിലെ രാവിലെ മുതലുള്ള ചവുട്ടിക്കൂട്ടലൊക്കെ കഴിഞ്ഞു വൈകുന്നേരത്തെ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോഴാണ് ഈ ലോകപ്രശസ്തമായ കോമ്പിനേഷൻ കിട്ടുന്നത്.
ആദ്യമായി ഒരു എൻ. സി. സി ക്യാമ്പിന് പോയത് ഫസ്റ്റ് ഇയറാണോ സെക്കന്റ്‌ ഇയറാണോ എന്ന് ഓർമ്മ ഇല്ല. ഒരു ഓണക്കാലത്തു ആയിരുന്നു ആ ക്യാമ്പ് നടന്നത്. ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെയും പറഞ്ഞു കേട്ടിട്ടുള്ള എൻ. സി. സി ക്യാമ്പിന്റെ ഭീകരതയും എല്ലാം കൂടി നല്ല പേടിയിലാണ് തൃപ്രയാറിൽ നിന്ന് ബസ് കയറിയത്‌. ചെറിയ രീതിയിൽ ഹോം സിക്ക്നെസ് അടിച്ചെങ്കിലും കൂട്ടുകാരൊക്കെയായിട്ടു സംഭവം അടിപൊളി ആയിരുന്നു.
രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം വൈകുന്നേരത്തെ പരേഡും കലാപരിപാടികളും ഒക്കെ കഴിഞ്ഞു അത്താഴം കഴിക്കാൻ ചെന്നപ്പോഴാണ് നമ്മുടെ ഭീകരൻ കോമ്പിനേഷൻ കണ്ടത്. മെസ്സ് ഡ്യൂട്ടിക്ക് നിന്നിരുന്ന കേഡറ്റുകൾ ആണ് കട്ട കട്ടയായി ഉപ്പുമാവും അതിന്റെ മുകളിൽ കൂടി കടലാക്രമണം പോലെ കടല കറിയും ഒഴിച്ച് തന്നത്. ആദ്യമൊട്ടും ഇഷ്ടമായില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒരു പ്രത്യേക രുചി തോന്നി. അല്ല, അങ്ങനെ രുചി തോന്നാത്തിരുന്നിട്ടു ഒരു കാര്യവും ഇല്ല, 10 ദിവസത്തെ ക്യാമ്പിൽ മിനിമം 5 ദിവസമെങ്കിലും ഇത് തന്നെയായിരിക്കും. അപ്പോൾ പിന്നെ ഇഷ്ടപെടാതെ എന്ത് വഴി അല്ലേ??
കാര്യം അന്ന് കിട്ടിയ ഉപ്പുമാവും കടല കറിയും വളരെ മോശമായിരുന്നെങ്കിലും ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ ഒരു സുഖമൊക്കെ തോന്നുന്നുണ്ട്.

2008ഇൽ ഡിപ്ലോമ കഴിഞ്ഞു ചെന്നൈയിലെ Mando എന്ന കമ്പനിയിൽ ജോലിക്കു ചേർന്നതിൽ പിന്നെ ഫുഡ്‌ ഒക്കെ ഒരു വിധമായിരുന്നു. ഓഫീസിൽ നിന്ന് മര്യാദക്ക് കഴിച്ചാൽ കഴിച്ചു. ബാക്കി നേരങ്ങളിൽ കഴിക്കുന്ന ഫുഡ്‌ ഒക്കെ ഒരു കണക്കായിരുന്നു. മിക്ക ദിവസങ്ങളിലും ചോറും പരിപ്പും. രാവിലെ ഹോസ്റ്റലിന്റെ മുന്നിലുള്ള തട്ടുകടയിൽ നിന്ന് ഇഡലി അല്ലെങ്കിൽ ദോശ. ഒരു ദിവസത്തിൽ രുചിയോടെ കഴിച്ചിരുന്നത് good day ബിസ്‌ക്കറ്റും mazza യും ആയിരുന്നു.
ആ ഇടയ്ക്കാണ് എനിക്ക് മഞ്ഞപിത്തം വന്നു അടുത്തുള്ള ഹോസ്പിറ്റലിൽ പോയത്. അവിടെ ലാബിൽ ഉണ്ടായിരുന്ന ചേച്ചി മലയാളി ആയിരുന്നു. സീനേച്ചി. ഒരു ചേച്ചിയുടെ സ്നേഹത്തോടെ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്ന് വളരെ കൃത്യമായി പറഞ്ഞു തന്നു സീനേച്ചി. ആ കൊല്ലം ഓണം ആഘോഷിക്കാനായി എന്നെയും ചേച്ചി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഞാനും നർമ്മദ അക്കയും ഒരുമിച്ചാണ് പോയത്. കുറേ നാളുകളായി ഹോസ്റ്റലിലെ ചോറും പരിപ്പും കഴിച്ചു മരവിച്ചിരുന്ന നാക്കിനും മനസ്സിനും മര്യാദക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടിയത് ഓണം ബമ്പർ അടിച്ചതുപോലെയായിരുന്നു.
നല്ല കുത്തരി ചോറിൽ സാമ്പാറും അവിയലും തോരനും കൂട്ടുകറിയും പച്ചടിയും കിച്ചടിയും കാളനും അച്ചാറും പപ്പടവും കൂട്ടി കഴിച്ചപ്പോഴുള്ള ഒരു സുഖം.. ആ.. അതു പറഞ്ഞറിയിക്കാൻ പറ്റില്ല..

മഹീന്ദ്രയിൽ ജോയിൻ ചെയ്ത ശേഷം ഒരു ദിവസം dhabha express ഇൽ നിന്ന് ഒരുനോർത്ത് ഇന്ത്യൻ രീതിയിലുള്ള താലിയും ഒരു മാംഗോ ഷേയ്ക്കും കഴിച്ചതേ ഓർമ്മയുള്ളൂ. കക്കൂസിൽ നിന്ന് എണീക്കാൻ സമയം കിട്ടിയില്ലാന്ന് പറഞ്ഞാൽ അതൊട്ടും അധികമാവില്ല.
പിറ്റേ ദിവസം രാവിലെ ആയപ്പോഴേക്കും തീരെ വയ്യാതായി. ജീവൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിച്ചു.
തിരിച്ചു റൂമിൽ എത്തിയ എനിക്ക് നല്ലപോലെ വിശക്കാൻ തുടങ്ങി.
വെച്ചുണ്ടാക്കി കഴിക്കാനുള്ള ആരോഗ്യവും ഇല്ല, പുറത്തു നിന്ന് ഓർഡർ ഇല്ല.
അപ്പോഴാണ് താഴത്തെ ഫ്ലാറ്റിലെ മലയാളിയായ മേഖേച്ചിയുടെ കാര്യം ഓർമ്മ വന്നത്. ഉടനെ ചേച്ചിക്ക് മെസ്സേജ് അയച്ചു,

‘ചേച്ചി, പണി കിട്ടി കിടപ്പാണ്, നല്ല വിശപ്പും ഉണ്ട്, കഞ്ഞി വല്ലോം ഉണ്ടാക്കി തരാമോ?’

‘എന്ത് പറ്റി ശരണേ?’

‘എന്ത് പറ്റാനാ ചേച്ച്യേ, ഇന്നലെ dhabha express ഇൽ നിന്ന് ഫുഡ്‌ അടിച്ചതാ’

‘ബാക്കി പറയണ്ട, ഞാൻ ഊഹിച്ചോളാം, ഡോക്ടറെ കണ്ടാരുന്നോ?’

‘ആ ചേച്ചി, രാവിലെ പോയി’

‘ഓക്കെ, ഞാൻ കുറച്ചു കഴിയുമ്പോൾ കഞ്ഞി ഉണ്ടാക്കി കൊണ്ട് വരാം ട്ടോ’

അന്ന് കഴിച്ച കഞ്ഞിയുടെയും അവിയലിന്റേം ടേസ്റ്റ് ഇതേവരെ എനിക്ക് വേറെ എവിടെയും തോന്നിയിട്ടില്ല..

ലഡാക്കിൽ പോയിട്ടുള്ള ആർക്കും മറക്കാനാവാത്ത ഒരു രുചിയാണ് അവിടത്തെ മാഗി, ബ്രെഡ് ഓംലെറ്റ്, കട്ടൻ ചായ.
ലേഹ് യിൽ നിന്നും മണാലി തിരിച്ചുവരുന്ന വഴി രാവിലത്തെ ബ്രേക്ഫാസ്റ്റിന് കഴിച്ച മാഗിയുടെയും ബ്രെഡ് ഓംലെറ്റിന്റെയും രുചി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടിയിട്ടില്ല.
തണുത്തു വിറങ്ങലിച്ചു ടാങ്ലാങ് ലാ ഇൽ ബൈക്ക് ഓടിച്ചെത്തി നേരെ ഓടിക്കയറിയത് അവിടെ ഉണ്ടായിരുന്ന ഒരു തട്ടുകടയിലേക്ക് ആയിരുന്നു. നല്ല ചൂട് കട്ടൻ ചായ. തണുപ്പത്ത് ആ കട്ടൻ ചായ നൽകിയ ഉന്മേഷം അതു വേറെ ലെവൽ തന്നെ ആയിരുന്നു.

മലമുകളിലേക്ക് ബൈക്കിലൊരു യാത്ര പോവണം..,
നല്ല ചൂട് കട്ടൻ ചായ കുടിക്കണം,.,
ദുഖങ്ങളെയും സങ്കടങ്ങളെയും അങ്ങ് ദൂരേക്ക് വലിച്ചറിയണം.
കൂട്ടത്തിൽ ഒരു ബ്രെഡ് ഓംലെറ്റും മാഗിയും കഴിച്ചങ്ങനെ സന്തോഷമായി ഇരിക്കണം..

ന്യൂ ഇയർ ഗിഫ്റ്റ്

“അച്ഛാ.. എത്ര നാളായി ഞങ്ങള് പറയുണു കെ എഫ് സി ചിക്കൻ കഴിക്കണംന്ന്. ഇന്ന് ന്യൂ ഇയർ അല്ലേ അച്ഛാ, ഇന്നെങ്കിലും വാങ്ങീട്ടു വരണേ..”

രാവിലെ ഡെലിവറി ആപ്പിന്റെ ടി ഷർട്ടുമിട്ട് ഇറങ്ങാൻ നിൽക്കവേ ഹെൽമെറ്റ്‌ എടുത്തുകൊണ്ടുവന്ന മൂത്തോൾ അമ്മുവാണ് കെ എഫ് സി യുടെ കാര്യം പറഞ്ഞു വന്നത്. ഇളയോൾ കാർത്തു ചേച്ചിയുടെ വാലും പിടിച്ചു നിൽപ്പുണ്ട്.

ഇതിപ്പോ വെക്കേഷൻ ആയതിൽ പിന്നെ എല്ലാ ദിവസവും ഇങ്ങനെയാണ്. രാവിലെ അവൻ ഇറങ്ങാൻ നിക്കുമ്പോൾ രണ്ടും കൂടി വരും. മാവേലി സ്റ്റോറിൽ നിന്നും വാങ്ങുന്ന പരിപ്പോ കടലയോ പായറോ കൂട്ടി ചോറുതന്നെ എല്ലാ ദിവസവും കഴിക്കുന്ന കുട്ട്യോളെ പറഞ്ഞിട്ട് എന്ത് കാര്യം.

കുട്ട്യോളുടെ സ്ഥിരം പല്ലവി കേട്ടയുടനെ അകത്തുനിന്ന് കെട്ട്യോളുടെ ഉച്ചത്തിലുള്ള വിളി വന്നു.

“മോളേ അമ്മൂ, ജോലിക്കു പോവാൻ നേരത്ത് അച്ഛനെ ശല്യപ്പെടുത്താതെ കാർത്തുനേം കൂട്ടി അകത്തു പോയേ നീ”

അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടെങ്കിലും കുട്ട്യോള് രണ്ടും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. രണ്ടിന്റേം മുഖത്തു ആ കള്ള ചിരി തെളിഞ്ഞു നിക്കുന്നുണ്ട്.

അമ്മു കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

“അച്ഛാ.. പ്ലീസ്.. “

കുട്ട്യോളുടെ അനക്കം ഒന്നും കാണാത്തതുകൊണ്ട് അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം പിന്നേം പൊങ്ങി.

“നീ അവിടെ എന്തെടുക്കാണ് അമ്മൂ??
പല്ല് തേച്ചോ നീ? വെക്കേഷൻ ആയാൽ പല്ലുതേപ്പും ഇല്ല കുളിയും ഇല്ല നേരത്തിനു ഭക്ഷണവും വേണ്ട.
നീ ഇങ്ങോട്ട് വരുന്നുണ്ടോ? അതോ ഞാൻ വടിയും കൊണ്ട് അങ്ങോട്ട്‌ വരണോ?”

അവൾക്കു അറിയാം അവന്റെ സാമ്പത്തിക അവസ്ഥ. ഒന്നാമത് ഈ ഡെലിവറി ആപ്പുകാർ നേരത്തിനു പൈസ അക്കൗണ്ടിൽ ഇടില്ല. ബൈക്കിൽ പെട്രോൾ അടിക്കണം, വീട്ടിലെ കാര്യങ്ങൾ നോക്കണം, കുട്ട്യോളുടെ പഠിത്തത്തിന്റെ കാര്യങ്ങൾ നോക്കണം, ചെറുതാണെങ്കിലും KSFE യിലെ ചിട്ടി വെക്കണം. എല്ലാം അവൻ ഒറ്റയ്ക്കു തന്നെ ചെയ്യേണ്ടേ. ആർക്കെങ്കിലും ഒന്ന് വയ്യാതായാൽ പിന്നെ എല്ലാം താറുമാറാവും.

ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എന്നറിയുന്ന അമ്മു അച്ഛനൊരു ഉമ്മയും കൊടുത്തു കാർത്തുനേം കൂട്ടി വേഗം അകത്തോട്ടു പോയി.
രണ്ടുപേരും അവനെ ദയനീയമായി നോക്കിയാണ് അകത്തേക്ക് പോയത്.

എന്നത്തേയും പോലെ തന്നെ അന്നും വിഷമിച്ചാണ് അവൻ വീട്ടിൽ നിന്നും ഇറങ്ങിയത്.

എന്തൊക്കെയോ ആലോചിച്ചു ഹെൽമെറ്റ്‌ വെച്ചു കീയിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പതിയെ ഹബ്ബിലേക്ക് പോയി. പോവുന്ന വഴിയിൽ മുഴുവനും കുട്ട്യോൾടെ ദയനീയമായ മുഖവും ‘അച്ഛാ പ്ലീസ്’ എന്ന വാക്കുകളുമായിരുന്നു അവന്റെ മനസ്സിൽ.

‘കുട്ട്യോൾ കാര്യായിട്ട് ഒന്നും ചോദിച്ചില്ലല്ലോ. KFC ചിക്കൻ വേണമെന്ന് അല്ലേ പറഞ്ഞുള്ളൂ’

‘അതുപോലും എന്നെ കൊണ്ട് സാധിച്ചുകൊടുക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ..
എന്റെ ഒരു ഗതികേട്.’

‘മുന്നോറോ നാഞ്ഞൂറോ രൂപയുടെ കാര്യമല്ലേ ഉള്ളൂ’

‘പക്ഷേ ആ മുന്നൂറ്‌ രൂപയിൽ ഈ മാസത്തെ കാര്യങ്ങൾ മുഴുവൻ കുഴഞ്ഞു പോവുമല്ലോ ഈശ്വരാ.’

മനസ്സും ബുദ്ധിയും തമ്മിലുള്ള പോരാട്ടമായിരുന്നു അവനിൽ. എന്താണ് ചെയ്യേണ്ടതെന്നു തീരുമാനിക്കാൻ പറ്റാത്ത ഒരുതരം അവസ്ഥ.

ഒടുവിൽ ഇന്ന് കുറച്ചു അധികം നേരം ജോലി ചെയ്തിട്ടായാലും എങ്ങിനെയെങ്കിലും കുറച്ചു എക്സ്ട്രാ ഡെലിവറി ചെയ്തു ഈ മാസത്തെ ശമ്പളം കൂട്ടണം.
കുട്ട്യോൾക്ക് വൈകുന്നേരം KFC ചിക്കൻ വാങ്ങി കൊടുക്കണം. അവൻ തീരുമാനിച്ചു.

രാവിലെ ഹബ്ബിൽ വന്നത് മുതൽ ഉച്ച വരെ കാര്യമായിട്ട് ഡെലിവറി ഒന്നും ഉണ്ടായില്ല.
ഉച്ചക്ക് ശേഷം 4-5 ഡെലിവറി കിട്ടിയതല്ലാതെ ശമ്പളം കൂടാൻ ഉള്ള എക്സ്ട്രാ ഡെലിവറി ഒന്നും കിട്ടിയില്ല. അവന്റെ മനസ്സ് ആകെ നിരാശയിലായി..

*********************************

“എടാ കണ്ണാ.. ഇന്ന് ഇപ്പൊ ന്യൂ ഇയർ ആയിട്ടു എന്നെ കൊണ്ട് ഒന്നും ഉണ്ടാക്കാൻ വയ്യ. നീ എന്തെങ്കിലും ഓർഡർ ചെയ്യ്.
നമുക്കു ബിയർ അടിച്ചു ചില്ലാക്കാം”

“എന്റെ പൊന്നു മീനു.. നിന്നെ സമ്മതിച്ചു ട്ടാ.
പെണ്ണ്കാണാൻ വന്നപ്പോൾ നിന്റെ മാമൻ എന്തൊക്കെയാ പറഞ്ഞേ.
‘കൊച്ചിയിലാണ് ജോലിയെങ്കിലും പട്ടണത്തിലെ പരിഷ്കാരങ്ങളൊന്നും ഞങ്ങടെ കുട്ടിക്കില്ല്യാട്ടാ., അവളിപ്പോഴും നാട്ടിൻപുറത്തുകാരിയാ’
ഉവ്വാ., നാട്ടിൻപുറത്തുകാരി. തനി സ്വഭാവം എനിക്കല്ലേ അറിയൂ. നീ ബിയർ അടിക്കുന്ന വീഡിയോ എടുത്തു നിന്റെ മറ്റേ മാമന് അയച്ചു കൊടുക്കണം, എന്നിട്ടു പറയണം അങ്ങേരോട്
‘നിങ്ങടെ നാട്ടിൻപുറത്തുകാരി കുട്ടി ഇരുന്നു ബിയറടിക്കുന്നത് കണ്ടോ’ ന്ന് “

“അല്ലാണ്ട് പിന്നെ, പെണ്ണ്കാണാൻ വരുന്നവനോട് അവരെന്തു പറയാനാ? ഞാൻ അന്നേ പറഞ്ഞതല്ലേ എനിക്ക് ബിയർ ഇഷ്ടമാണെന്നു”
മീനു ഒരു സിപ് എടുത്തു പറഞ്ഞു

“ഞാൻ ബിയർ അടിക്കുന്നതുകൊണ്ട് നിനക്ക് ഇപ്പൊ എളുപ്പമായില്ലേ കണ്ണാ, കമ്പനിക്ക് പുറത്തു നിന്ന് ആരേം വിളിക്കേണ്ടല്ലോ. നല്ല കട്ടയ്ക്ക് നിൽക്കാൻ ഞാനില്ലേ. അതുകൊണ്ട് എന്റെ കണ്ണൻ വേഗം എന്തെങ്കിലും ഓർഡർ ചെയ്യാൻ നോക്കിക്കേ, നമുക്ക് ന്യൂ ഇയർ പൊളിക്കണ്ടേ”

അതും പറഞ്ഞവൾ അവനൊരുമ്മ കൊടുത്തു.

“മതി മതി. സോപ്പിട്ടത് മതി. നിനക്കെന്താ വേണ്ടേ?”
മൊബൈൽ എടുത്ത് ഫുഡ്‌ ഡെലിവറി ആപ്പ് തുറന്ന് അവൻ ചോദിച്ചു.

“നമുക്കു ഇന്ന് KFC ന്ന് ചിക്കൻ കഴിച്ചാലോ?”

അത് അവനും സമ്മതമായിരുന്നു. ആപ്പിൽ KFC യിൽ നിന്നു ബക്കറ്റ് ചിക്കനും രണ്ടു ബർഗറും ഓർഡർ ചെയ്തു കൊണ്ടിരിക്കെ മീനു പറഞ്ഞു.

“കണ്ണാ, ഞാനൊരു കാര്യം പറയെട്ടെ?”
“നീ പറയ്യ് മീനുട്ട്യേ.”
“നമുക്കു രണ്ടു ബക്കറ്റ് ചിക്കൻ ഓർഡർ ചെയ്യാം”

“ഏഹ്.. എന്നിട്ട് അത് മൊത്തം ആര് തിന്നു തീർക്കും.?
സത്യം പറ., നിന്റെ ആ പെരട്ട കസിനെ എങ്ങാനും നീ വിളിച്ചിട്ടുണ്ടോ?”
അവനൊന്നു ഞെട്ടി.

“എന്റെ പൊന്നു കണ്ണാ., ഞാനൊന്നു മുഴുവൻ പറയട്ടെ”

“ആഹ് പറ”

“നമുക്കു രണ്ടു ബക്കറ്റ് ചിക്കൻ ഓർഡർ ചെയ്യാം. എന്നിട്ട് ഒരെണ്ണം നമുക്കു എടുക്കാം. മറ്റേതു നമുക്കു ആ ഡെലിവറി ചേട്ടന് കൊടുക്കാം, എങ്ങനെ ഉണ്ട് ഐഡിയ?”

“മീനുട്ട്യേ, ബിയർ നന്നായിട്ടു തലക്കു പിടിച്ചിട്ടുണ്ട് ല്ലേ?”

“അല്ലെടാ., ഞാൻ കാര്യമായിട്ട് പറഞ്ഞതാ. ന്യൂ ഇയർ ആയിട്ടു ആഘോഷിക്കാതെ നമുക്കുവേണ്ടി ഫുഡ്‌ ഡെലിവറി ചെയ്യുന്നതല്ലേ പാവങ്ങൾ. അവരും ആഘോഷിക്കട്ടേ ന്ന്.”

“എന്റെ മീനൂ. കൊള്ളാം. ആദ്യായിട്ടാണ് നിന്റെ ഈ പേട്ട തലയിൽ നല്ലൊരു കാര്യമുദിച്ചത്. എനിക്കെന്താ ഈ ഐഡിയ തോന്നാഞ്ഞേ. I’m proud of u dee pondatti, let’s do it”

അവൾ പറഞ്ഞപോലെ അവൻ രണ്ടു ബക്കറ്റ് ചിക്കനും രണ്ടു ബർഗറും ഓർഡർ ചെയ്തു.

നോട്ടിഫിക്കേഷൻ വന്നു,
‘KFC accepted your order, our delivery partner will be in restaurant to pick your order soon’

അടുത്ത നോട്ടിഫിക്കേഷൻ വന്നു
‘Our delivery partner Kichu reached restaurant to pick your order’

“ആളവിടെ എത്തിയിട്ടുണ്ട്, കിച്ചു. ഫുഡ്‌ വരാൻ കുറച് നേരം ആവും., നമുക്കു ഒരു ഓംലറ്റ് ഉണ്ടാക്കിയാലോ മീനു?”

രണ്ടുപേരും കൂടി ബിയർ ഗ്ലാസും പിടിച്ചു അടുക്കളയിലേക്ക് പോയി.

*********************************

അവന്റെ ഫോണിൽ ഡെലിവറി ആപ്പിലെ നോട്ടിഫിക്കേഷൻ വന്നു. അടുത്ത ഡെലിവറി കലൂരിലെ ബ്ലൂ ഡയമണ്ട് ഫ്ലാറ്റിലേക്ക് ആണ്.
ഡെലിവറി പിക്കപ്പ് എവിടെ നിന്നാണെന്ന് കണ്ടപ്പോൾ അവന്റെ മനസ്സൊന്നു പിടഞ്ഞു.
KFC.
അധികമൊന്നും ആലോചിക്കാതെ അവൻ വേഗം ബൈക്ക് എടുത്തു KFC ലക്ഷ്യമാക്കി പോയി.
അവിടെ ചെന്നു ഫുഡ്‌ റെഡി ആവാൻ കുറച്ചു നേരം കാത്തുനിൽക്കേണ്ടി വന്നു അവന്. 15-20 മിനിറ്റ് കഴിഞ്ഞു ഫുഡ്‌ റെഡിയായി എന്ന് കൗണ്ടറിലെ പയ്യൻ പറഞ്ഞപ്പോൾ അവൻ പോയി ഫുഡ്‌ എടുത്തു ഓർഡർ ഒത്തുനോക്കി.

“ഓർഡർ കറക്റ്റ് അല്ലേ ബ്രോ?”
കൗണ്ടറിലെ പയ്യന്റെ ചോദ്യം.

“അതേ ബ്രോ, അപ്പൊ ശരി, ഇത് ഡെലിവറി ചെയ്തു വരാം.”

“എന്നാ ശരി ബ്രോ., ഹാപ്പി ന്യൂ ഇയർ”

“ഹാപ്പി ന്യൂ ഇയർ ബ്രോ”

‘നമുക്ക് ഒക്കെ എന്ത് ന്യൂ ഇയർ, ഇവരൊക്കെ അല്ലേ ആഘോഷിക്കുന്നത്’
അവനാ ഓർഡർ നോക്കി മനസ്സിൽ ഓർത്തു.

കുട്ട്യോളുടെ മുഖം ഓർമ വന്നെങ്കിലും അവൻ വേഗം ബ്ലൂ ഡയമണ്ട് ഫ്ലാറ്റ് ലക്ഷ്യമാക്കി ബൈക്ക് വിട്ടു. റോഡിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നത് കാരണം അവൻ 20-25 മിനിറ്റ് എടുത്തു അവിടെ എത്താൻ. മുന്ന് അവിടെ ഫുഡ്‌ ഡെലിവറിക്കു പോയിട്ടുണ്ടെങ്കിലും ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അവിടെ മുഴുവൻ ലൈറ്റ് ഇട്ടു നല്ല രസം ഉണ്ടായിരുന്നു ഇന്ന്. ബൈക്ക് ഗേറ്റിന് പുറത്തു വെച്ചു സെക്യൂരിറ്റി ഓഫീസിൽ പേരെഴുതി അവൻ ലിഫ്റ്റ് കയറി എട്ടാം നിലയിലെ 802 ഫ്ലാറ്റിന്റെ മുന്നിൽ തൂക്കിയിട്ടിരുന്ന മണിയടിച്ചു.

********************************

“മീനു., ഫുഡ്‌ വന്നു ന്നാ തോന്നുന്നേ. നീ തന്നെ പോയി നോക്ക്, സർപ്രൈസും നീ തന്നെ പൊളിക്ക്. നിന്റെ അല്ലേ ഐഡിയ.”

” നീയും വാടാ കണ്ണാ”

രണ്ടുപേരും കൂടി ഡോർ തുറന്നു.

“സോറി സർ, ഒരു 5 മിനിറ്റ് താമസിച്ചു പോയി, ന്യൂ ഇയർ ആയതോണ്ട് റോഡിൽ നല്ല തിരക്കായിരുന്നു, ക്ഷമിക്കണം., ഇതിന്റെ പേരിൽ റേറ്റിംഗ് കുറക്കല്ലേ പ്ലീസ്.”

വളരെ സൗമ്യമായുള്ള അവന്റെ സംസാരം കേട്ടു കണ്ണനും മീനുവും ഒന്ന് ചിരിച്ചതേയുള്ളൂ.

“എന്തായാലും ചേട്ടൻ ഫുഡ്‌ കൊണ്ട് തന്നു ല്ലോ., അത് തന്നെ വല്ല്യേ കാര്യം ചേട്ടാ. ന്യൂ ഇയറിനു സാധാരണ ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഫുഡ്‌ കിട്ടാറുള്ളത്”
കണ്ണൻ ആണ് അവനു മറുപടി കൊടുത്തത്.

“ചേട്ടാ. എന്തായാലും ചേട്ടൻ വന്നതല്ലേ., ഒന്ന് കേറിയിട്ടു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ട് പോവാം.”
മീനു ആണ് അവനെ അകത്തേക്ക് വിളിച്ചത്.

“അയ്യോ വേണ്ട സിസ്റ്റർ. ന്യൂ ഇയർ അല്ലേ ഇന്ന്, ഇനി നൈറ്റ്‌ കുറച്ചു ഡെലിവറി കിട്ടാൻ ചാൻസ് ഉണ്ട്, നിങ്ങളുടെ സ്നേഹത്തിനു നന്ദി, എന്നാ ഞാൻ പോക്കോട്ടെ. ഹാപ്പി ന്യൂ ഇയർ, റേറ്റിംഗ് മറക്കല്ലേ ട്ടോ”

“ചേട്ടാ പോവല്ലേ, നിൽക്കു”
കണ്ണൻ കിച്ചുവിനെ വിളിച്ചു.

മീനു വേഗം ഫുഡിന്റെ കവറിൽ നിന്ന് ഒരു ബക്കറ്റ് ചിക്കൻ എടുത്തു കിച്ചുവിന് നേർക്കു നീട്ടികൊണ്ട് പറഞ്ഞു.

“ചേട്ടാ, ഇത് ചേട്ടന് വേണ്ടിയാണ് ഞങ്ങൾ ഓർഡർ ചെയ്തത്. ഇന്നിനി ഡെലിവറി ഒന്നും വേണ്ടാന്നേ, ചേട്ടൻ ഇത് വീട്ടിൽ കൊണ്ട് പോയി ന്യൂ ഇയർ ആഘോഷിക്കു.”

കിച്ചു ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു. ശരിക്കും ഷോക്ക് അടിച്ചപോലെ.

“എന്താ ചേട്ടാ ഇങ്ങനെ അന്തംവിട്ടു നിൽക്കുന്നത്?
മീനു ചുമ്മാ പറഞ്ഞതല്ല, ഇത് ചേട്ടന് വേണ്ടി ഓർഡർ ചെയ്തതാണ്. വാങ്ങിച്ചോ ചേട്ടാ.”

മടിച്ചാണെങ്കിലും അവനതു വാങ്ങി. എന്താ പറയേണ്ടതെന്നു അവനൊരു പിടിയും ഇല്ലായിരുന്നു.

“ഞാൻ ഇപ്പൊ എന്താ പറയ്യാ സാറേ., ഇത് വല്ലാത്തൊരു സർപ്രൈസ് ആയി. 3-4 കൊല്ലമായി ഈ കൊച്ചിയിൽ ഞാൻ ഫുഡ്‌ ഡെലിവറി ചെയ്യുന്നു, ഇതുവരെ സ്നേഹത്തോടെയുള്ള ഒരു ചിരി പോലും ആരിൽ നിന്നും കിട്ടിയിട്ടില്ല. 5മിനിറ്റ് വൈകിയാൽ പോലും വഴക്കാണ് കേൾക്കാറുള്ളത്. ഇതിപ്പോ നിങ്ങൾ ഇങ്ങനെ.
സന്തോഷമായി സാറേ, നിങ്ങൾക്കു നല്ലത് മാത്രം വരട്ടെ”
അവന്റെ ശബ്ദം ഇടറിയത് കണ്ണനും മീനുവും ശ്രദ്ധിച്ചു. കണ്ണൻ കിച്ചുവിനെ ഒന്ന് കെട്ടിപിടിച്ചു പറഞ്ഞു

“ഇതൊന്നും വല്ല്യേ കാര്യമല്ല ചേട്ടാ, നിങ്ങള് വെറുതെ ഞങ്ങളേം കൂടി കരയിപ്പിക്കാതെ ഇതും കൊണ്ട് വേഗം വീട്ടിൽ പോവാൻ നോക്കിയേ. അപ്പൊ ശരി, ഹാപ്പി ന്യൂ ഇയർ”

“ഇതിന്റെ വില സാറിനും സിസ്റ്ററിനും അറിയില്ല., എന്നെ സംബന്ധിച്ചോളം അത് വളരെ വലുതാണ്”

“അപ്പൊ കിച്ചു ചേട്ടാ., ഹാപ്പി ന്യൂ ഇയർ , ഞങ്ങൾ ന്യൂ ഇയർ ആഘോഷം തുടങ്ങട്ടെ ട്ടാ ” മീനു പറഞ്ഞു.

“ഹാപ്പി ന്യൂ ഇയർ സാറേ. ഹാപ്പി ന്യൂ ഇയർ സിസ്റ്ററേ”

കിച്ചു പോവുന്നതും നോക്കി അവരു രണ്ടുപേരും ഡോറിൽ ചാരി നിന്നു.

“നീ വെറും പൊളിയാണ് മീനുട്ട്യേ. ഐ ലവ് യു ട്ടാ.”

ഈ KFC ബക്കറ്റ് ചിക്കൻ കിട്ടുമ്പോൾ കുട്ട്യോളുടെ മുഖത്ത് ഉണ്ടാവുന്ന സന്തോഷം ആലോചിച്ചപ്പോൾ തന്നെ അവന്റെ കണ്ണുനീർ കാഴ്ചയെ മറച്ചു. കണ്ണുനീർ തുടച്ചു അവൻ ലിഫ്റ്റ് കയറി താഴേക്കുവന്നു ഡെലിവറി ആപ്പിൽ നിന്ന് ലോഗ് ഔട്ട്‌ ചെയ്തു വേഗം ബൈക്ക് എടുത്തു വീട്ടിലേക്കു പോയി.

കണ്ണനും മീനുവിനും ഒരാളുടെ മനസ്സ് നിറച്ചതിന്റെ സന്തോഷമായിരുന്നു, അവർക്കു അറിയില്ലല്ലോ അമ്മുവും കാർത്തുവും എത്രമാത്രം സന്തോഷിക്കുമെന്ന്.

ഒത്തുചേരൽ – 2 @ 2023


ഡൽഹിയിലേക്ക് പോവുന്നതിനു കെട്ട്യോളേം കൊച്ചിനേം നാട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ എല്ലാ തവണത്തെയും പോലെ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു,

‘ഞങ്ങൾ നാട്ടിലെത്തി ട്ടാ’
കാക്കച്ചിയുടെ മറുപടി ഉടനെ വന്നു
‘അതിനു?’
ഇതും പതിവാണ്.

പക്ഷേ അന്ന് പതിവില്ലാതെ ഉണ്ടപ്പന്റെ മെസ്സേജ് വന്നു (ഗ്രൂപ്പിൽ അല്ല, DM)
“ടാ, നീ എന്നാ തിരിച്ചു പോവുന്നേ?”
“ഹായ് ടാ, ഞാൻ തിങ്കളാഴ്ച രാത്രി തിരിച്ചു പോവും”
“ആണോ, ഇനി എന്നാ വരാ?”
“ഞാൻ, ഡൽഹിയിൽ ന്ന് മാർച്ച്‌ 11 ശനിയാഴ്ച തിരിച്ചു വരും, എന്നിട്ട് അനുവിനേം അല്ലിയേം കൂട്ടി ചൊവ്വാഴ്ച അല്ലെങ്കിൽ ബുധനാഴ്ച രാവിലെ തിരിച്ചു പോവും. എന്തേനു??”
” ടാ ഞാൻ മാർച്ച്‌ 6 നു നാട്ടിൽ വരുന്നുണ്ട് “
” ഏയ്., നീ ഇപ്പൊ കല്യാണം കഴിഞ്ഞു പോയതല്ലേ ഉള്ളൂ? “
“ആടാ, പല്ലിനു ഒരു പ്രശ്നം, ഇവിടെ ഡോക്ടറെ കാണിച്ചപ്പോൾ എടുത്തു കളയണം ന്നാ പറഞ്ഞേ, പിന്നെ ലോകത്തില്ലാത്ത കാശും ചോദിക്കുന്നു, ആ പൈസ ഉണ്ടെങ്കിൽ നാട്ടിൽ വന്നു പല്ലും ശരിയാക്കി തിരിച്ചു ഇറ്റലിയിൽ വരാൻ പറ്റും 😅😅”
“അത് പൊളിച്ചു, നീ അപ്പൊ കുറച്ചു ദിവസം നാട്ടിൽ കാണില്ലേ?”
“ആ, ഒരു മാസം അടുപ്പിച്ചു കാണും “
“അപ്പൊ ഞാൻ വരുമ്പോ കാണാം”
“ടാ, വരുമ്പോ എല്ലാരേം കൂടെ കാണണം. കല്യാണത്തിന് വന്നപ്പോ ഒന്നിനും സമയം കിട്ടിയില്ല”
“ആ സെറ്റ്. എല്ലാരും കുറച്ചു കലിപ്പിൽ ആണ്, കല്യാണം കഴിഞ്ഞു ആരോടും പറയാണ്ട് പോയി ന്ന് പറഞ്ഞിട്ട് “
“നീ വരുമ്പോ കാണാം, ഓക്കെ”
“ഓക്കെ ടാ “

ഉണ്ടപ്പന്റെ കല്യാണം..

ഒത്തുചേരലിന്റെ കാറ്റു വീശി തുടങ്ങി ന്ന് മനസ്സിലായി. കൂട്ടത്തിലുള്ളവരെ ഇടയ്ക്കും തലയ്ക്കും വെച്ചു ഒറ്റക്കൊറ്റയ്ക്ക് കാണാറുണ്ടെങ്കിലും ഫുൾ ഹാജറിൽ കണ്ടിട്ട് കുറേ കാലം ആയി, ഏറ്റവും കുറഞ്ഞത് ഒരു 10-11 കൊല്ലമെങ്കിലും ആയി കാണും. ആദ്യം കാക്കച്ചി മണലാരണ്യങ്ങളിൽ മുത്തും പവിഴവും വാരാൻ പോയി, പിന്നെ ഉണ്ടപ്പൻ ആരോടും മിണ്ടാതെ ഇറ്റലിയിൽ പോയി, അത് കഴിഞ്ഞപ്പോഴേക്കും ഞാൻ മദ്രാസിലേക്ക് വന്നു, ഇടയ്ക്കു ചീരുന്റേം പീപ്പിയുടേം പപ്പന്റേം കുഞ്ഞേച്ചിയുടേം കല്യാണം കഴിഞ്ഞു അവരൊക്കെ ഓരോ വഴിക്കായി.

ഉണ്ടപ്പന്റെ മെസ്സേജ് ഗ്രൂപ്പിൽ വന്നു.
‘ഞാൻ നാട്ടിലെത്തി, നിങ്ങളെയൊക്കെ എന്നാ കാണാൻ പറ്റാ?’
മെസ്സേജ് കണ്ടവർ കണ്ടവർ ഞെട്ടി. അതിപ്പോ അവരെ കുറ്റം പറയാൻ പറ്റില്ല, അവൻ കല്യാണം കഴിഞ്ഞു പോയിട്ട് കുറച്ച് മാസങ്ങൾ ആവുന്നതല്ലേയുള്ളൂ.
ചീരുവിനു പരാതിയായിരുന്നു
‘ഒരു വാക്ക് മിണ്ടാട്ടു പോയിട്ട്, ഞങ്ങളിവിടെ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്ക്യാരുന്നു ഉണ്ടപ്പൻ എവിടേന്ന്’

പപ്പന് അതിശയം ആയിരുന്നു
‘ഏഹ്.. ഇത്രേം വേഗമോ ?’
അതിനു മറുപടി കൊടുത്തത് ഞാനായിരുന്നു
‘കല്യാണമൊക്കെ കഴിഞ്ഞതല്ലേ ‘
പോരേ എല്ലാരുടേം ചിരി പൊട്ടാൻ.
പിന്നെ പല്ലുവേദന കഥയുടെ വിശദീകരണവുമായി ഉണ്ടപ്പന് തന്നെ വരേണ്ടി വരുന്നു എല്ലാവരുടെയും കളിയാക്കലും ട്രോളും നിർത്താൻ.

ഒത്തുചേരലിന്റെ കാറ്റു നന്നായി തന്നെ വീശുന്നുണ്ടായിരുന്നു, വീണ്ടും എല്ലാരും കൂടുന്നു.. മനസ്സിൽ ഒരു നൊസ്റ്റാൾജിയ തണുപ്പായിരുന്നു.

മാർച്ച്‌ 10നു ഡൽഹി എയർപോർട്ടിൽ ഇരിക്കുമ്പോൾ മുതൽ എന്റെ മനസ്സിൽ ഒത്തുചേരലിന്റെ പ്ലാനൊന്നും സെറ്റ് ആകാത്തതിന്റെ ആവലാതി ആയിരുന്നു, അത് ഗ്രൂപ്പിൽ പറയാനും മറന്നില്ല. എല്ലാവർക്കും ഓരോ തിരക്കാണ്., ഞാൻ നാട്ടിൽ നിൽക്കുന്ന 3-4 ദിവസങ്ങൾ ഫുൾ പരിപാടികൾ ആയിരിക്കും.
ഒരു പ്രധാനപെട്ട കാര്യം പറയാൻ മറന്നു, ഈ തവണത്തെ ഒത്തുചേരൽ വളരെ പ്രധാനപെട്ടതാണ്., ഹാജർ തികയാനുള്ള ചാൻസ് വളരെ കൂടുതലാണ്. അത് മാത്രമല്ല, ഇതുപോലൊരു ഒത്തുചേരൽ ഇനി എന്നാണ് ഉണ്ടാവുക എന്ന് ഒരു ഐഡിയയും ഇല്ല. കാരണം കാക്കച്ചി നാടുവിടുകയാണ്, പോളണ്ടിലേക്ക്. വിസ അപ്ലിക്കേഷൻ സമയം മുതൽ ഞാനും കാക്കച്ചിയും കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു., ബാക്കിയുള്ളവരോട് ഈ കാര്യം ഒരു സർപ്രൈസ് ആയിട്ട് പറയാനും കൂടിയാണ് ഈ ഒത്തുചേരൽ.

അല്ല പിന്നെ..

ശനിയാഴ്ച രാവിലെ വീട്ടിലെത്തിയിട്ടും പ്ലാൻ ഒന്നും സെറ്റ് ആയില്ല. അന്നെന്തായാലും ഒന്നും നടക്കൂല ന്ന് തീരുമാനമായി. വൈകുന്നേരമായപ്പോ ഒരു മെസ്സേജ്.
‘ഞാൻ നാളെ ഉച്ച തിരിഞ്ഞു തിരിച്ചു മാളയ്ക്ക് പോവും, അതിനു മുന്നേ ആണെങ്കിൽ ഞാനും വരാം ട്ടാ’
ഗ്രൂപ്പിലെ സൈലന്റ് മെമ്പർ ആയിരുന്ന കുഞ്ഞേച്ചിയുടെ ആണ് മെസ്സേജ്.
എല്ലാരും വീണ്ടും ഞെട്ടി.
ഞാനോർത്തു വല്ലപോഴും ഒന്നോ രണ്ടോ മെസ്സേജ് അയക്കുന്നതല്ലാതെ അവളെ കണ്ട കാലം മറന്നു. 3-4 കൊല്ലം മുന്ന് ഒരുതവണ കാക്കത്തുരുത്തി ഷാപ്പ് സ്റ്റോപ്പിൽ ആമിയേയും കൊണ്ട് ബസ് കയറാൻ നിൽക്കുന്നത് കണ്ടതാണ്. അതിനു ശേഷം കണ്ടിട്ടേയില്ല.
കുറച്ചു കഴിഞ്ഞപ്പോ ദേ അടുത്ത മെസ്സേജ്, പപ്പന്റെ അമ്മൂമ്മ മരിച്ചു, അവൾ അവിടെയാണ്, അവൾക്കു അവിടന്ന് വരാൻ പറ്റില്ല.
ഹാജർ ഒരുതലയ്ക്കൽ കൂടി വരുമ്പോൾ, മറുതലയ്ക്കലിൽ കൊഴിഞ്ഞുപോക്കും ഉണ്ട്. എന്താവുമോ എന്തോ..

ഞായറാഴ്ച രാവിലെ കാക്കച്ചി കുതിരയോട്ട മത്സരം കാണാൻ പോയിവരുന്ന വഴി വീട്ടിൽ വന്നിരുന്നു. ഉണ്ടപ്പന് രാവിലെ ആരുടെയോ കല്യാണനിശ്ചയം ഉണ്ട്, ഉച്ചക്ക് എനിക്ക് ഒരു കല്യാണനിശ്ചയം ഉണ്ട്. കാക്കച്ചി ഞായറാഴ്ച പരിപാടികളൊക്കെ ക്യാൻസൽ ആക്കി ഇരിപ്പാണ്, ചീരുവും പീപ്പിയും എപ്പോഴാണെങ്കിലും വരാൻ സെറ്റ് ആണ്, കുഞ്ഞേച്ചി ഉച്ചക്കുശേഷം പോവും., ഇതിന്റെയൊക്കെ ഇടയിൽ കൂടി
എല്ലാരെയും കൂടി കാണുന്നത് എപ്പോൾ നടക്കും.
ആലോചന തകൃതിയായി നടക്കുമ്പോളാണ് കാക്കച്ചി പറഞ്ഞത്
“അളിയാ, നമുക്ക് എല്ലാരേയും അവരുടെ വീട്ടിൽ പോയി കണ്ടാലോ?”
ആശയം വളരെ നല്ലതാണെന്നു തോന്നിയ ഞാൻ സെറ്റ്.
കാക്കച്ചി വീട്ടിൽ പോയി വീട്ടുസാധനങ്ങൾ എന്തൊക്കെയോ വാങ്ങി കൊടുത്തിട്ടു വരാന്ന് പറഞ്ഞും പോയി.
ഞാൻ വിചാരിച്ചതിലും വേഗത്തിൽ അവൻ തിരിച്ചെത്തി. അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടയുടൻ ഞാൻ തോർത്തുമുണ്ടും എടുത്തു കുളിക്കാനോടി.

കുളി കഴിഞ്ഞു ഞാനും അവനും കൂടി യാത്ര തുടങ്ങി. ആദ്യം കുഞ്ഞേച്ചിയുടെ വീടാണ് ലക്ഷ്യം. അവൾ ഉച്ചയ്ക്ക് പോവല്ലേ, അതിനു മുന്നേ പോയി കാണണം.
ഗ്രൂപ്പിൽ അപ്ഡേറ്റ് ഇട്ടു.
‘Enroute destination 1’
കൂടെ ഞങ്ങളുടെ ഒരു സെൽഫിയും.

ഞങ്ങളുടെ സെൽഫി.. ഹി ഹി..

അവളുടെ വീടിന്റെ മുന്നിൽ കാർ കൊണ്ട് നിർത്തി ഞങ്ങൾ ഇറങ്ങിയപ്പോൾ അവള് നല്ല രീതിക്കു ഞെട്ടി. കാക്കച്ചി അവളെ കാണുന്നത് മിനിമം ഒരു  8-9കൊല്ലം കഴിഞ്ഞിട്ടാവണം. കുഞ്ഞേച്ചിയുടെ അനിയത്തിയുടെ കൊച്ചും ആമിയുടെ കൂടെ അവിടെ ഓടി കളിക്കുന്നുണ്ടായിരുന്നു. കാക്കച്ചി ആദ്യം വിചാരിച്ചതു രണ്ടുപേരും കുഞ്ഞേച്ചിയുടെ പിള്ളേരാണെന്നാ. അതാ അവസ്ഥ.. ഭാഗ്യത്തിന് അതവൻ അവിടെ വീട്ടിൽ വെച്ചു പറഞ്ഞില്ല. അല്ലെങ്കിൽ നാണക്കേട് ആയേനെ.
അവിടെ ചെന്നു അവളെ കണ്ടപ്പോൾ ശരിക്കും വിഷമം ആയി., ആകെ ക്ഷീണിച്ചു ഇരിക്കുന്നു, ജോലിയുടെ ടെൻഷനും കാര്യങ്ങളും ഒക്കെ കുറച്ചു എനിക്കറിയാമായിരുന്നു. അതിന്റെ കൂടെ പനിയും. നല്ല കോലം ആയിരുന്നു അവൾ.  വളരെ അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടപ്പോൾ അവൾക്കു ശരിക്കും സന്തോഷമായി ന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇത്രേം കൊല്ലങ്ങൾ കഴിഞ്ഞു ഞങ്ങൾ അവളെ കാണാൻ ചെന്നതിൽ അപ്പച്ചനും അമ്മച്ചിയ്ക്കും വളരെ സന്തോഷമായി ന്ന് അവൾ പിന്നീട് പറഞ്ഞിരുന്നു.
കാക്കത്തുരുത്തിയിൽ നിന്ന് പോന്നതിൽ പിന്നെ അവരെയൊന്നും കാണാറേയില്ല. എന്തായാലും കാക്കച്ചിയുടെ പോളണ്ട് യാത്രയെ കുറിച്ച് പറഞ്ഞു, എല്ലാരും കൂടുമ്പോൾ പറയണം ന്ന് വിചാരിച്ചതാ, അത് നടന്നില്ലെങ്കിലോ ന്ന് കരുതി ഓരോരുത്തരോടും ഒറ്റയ്ക്ക് പറയാണ്.
കുറച്ചു നേരം കുഞ്ഞേച്ചിയോടും അപ്പച്ചനോടും അമ്മച്ചിയോടും വർത്തമാനം പറഞ്ഞിരുന്നു ഞങ്ങൾ destination 2 ലേക്ക് യാത്ര തിരിച്ചു. ഗ്രൂപ്പിൽ അപ്ഡേറ്റ് ഇട്ടു.,
‘Destination 1 completed, enroute destination 2’
അപ്പോഴാണ് ഓർത്തത്‌ കുഞ്ഞേച്ചിയുടെ കൂടെ ഒരു സെൽഫി എടുക്കാൻ മറന്നുപോയി. അത് വല്ലാത്തൊരു മറവി ആയി പോയി. അടുത്ത തവണ ആവട്ടെ.

Enroute destination 2..

വല്ല്യേ കാര്യായിട്ട് ‘enroute destination 2’ എന്നൊക്കെ ഗ്രൂപ്പിൽ അപ്ഡേറ്റ് ഇട്ടുവെങ്കിലും destination 2 ആയ ചീരുവിന്റെ വീട്ടിലേക്കുള്ള വഴി ഞങ്ങൾക്ക് രണ്ടുപേർക്കും അറിയില്ലായിരുന്നു. എടമുട്ടം ഭാഗത്തു ആണെന്ന് അറിയാം. പാലപ്പെട്ടി വളവു കഴിഞ്ഞു 2-3 വട്ടം വിളിച്ചെങ്കിലും അവൾ കോൾ എടുത്തില്ല. ഞങ്ങൾ രണ്ടു പേരും ബ്ലിംഗ്. രണ്ടും കല്പിച്ചു എടമുട്ടം സെന്റർ എത്തുന്നതിനു മുന്നേ ഒരു ഷോപ്പിൽ കയറി പിള്ളേർക്ക് കുറച്ചു ബിസ്കറ്റ്സും ചോക്ലേറ്റ്സും വാങ്ങി. അത് കഴിഞ്ഞു എങ്ങോട്ട്‌ എന്ന ചോദ്യവുമായി നിന്നപ്പോളാണ് ആ പേട്ടക്കാടി തിരിച്ചു വിളിച്ചത്. ഭാഗ്യം.
വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്നതിൽ ശീമകൊന്നയും പോസ്റ്റുകുറ്റിയും ഒന്നും ഇല്ലാതിരുന്നതുകൊണ്ട് കൃത്യമായി ഞങ്ങൾ വീട്ടിലെത്തി. അവിടെ ചെന്നപ്പോൾ അവൾ മാത്രേ ഉണ്ടായിരുന്നുള്ളൂ, അളിയൻ വർക്കിനും പിള്ളേര് കരാട്ടെ ക്ലാസ്സിനും പോയേക്കുവായിരുന്നു. ഞങ്ങൾ അവിടെ കയറി ഇരുന്നു സംസാരിച്ച് തുടങ്ങിയപ്പോഴേക്കും അപ്പുറത്തെ വീട്ടിൽ പോയിരുന്ന അളിയന്റെ അമ്മ വന്നു, അമ്മയോടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു നാരങ്ങാവെള്ളവും കുടിച്ചോണ്ടിരുന്നപ്പോ അച്ചുവും സച്ചുവും കരാട്ടെ ക്ലാസ് കഴിഞ്ഞെത്തി. കുറച്ചു നേരം സംസാരിച്ചിരുന്നു, കുഞ്ഞേച്ചിയുടെ കൂടെ മിസ്സായ സെൽഫി ചീരുന്റെ കൂടെ എടുത്തു. ഞങ്ങൾ അവിടെ നിന്നിറങ്ങി, കാറിൽ കേറി ഇരുന്നപ്പോഴാ പോളണ്ടിന്റെ മറന്ന കാര്യം ഓർമ്മവന്നത്. അവളോട്‌ കാര്യം പറഞ്ഞു. അവളുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടിനുള്ള രണ്ടു കൂടപ്പിറപ്പുകളിൽ ഒരാൾ പോവാണെന്ന് കേട്ടപ്പോൾ ചെറിയ വിഷമം ഉണ്ടായെങ്കിലും അവൾക്ക് അവന്റെ കാര്യം ആലോചിക്കുമ്പോൾ സന്തോഷം ആണ്.
ചിരിച്ചുകൊണ്ട് ഞങ്ങളെ അവൾ യാത്രയാക്കി.

ഗ്രൂപ്പിൽ അപ്ഡേറ്റ് ഇട്ടു
‘Destination 2completed, enroute destination 3’
ചീരുന്റെ കൂടെയുള്ള സെൽഫിയും ഇട്ടു.

അടുത്തത് പീപ്പിയുടെ വീടാണ്. വീട് എവിടെയാണെന്ന് അറിയാമെങ്കിലും ഞായറാഴ്ച അവൾ അവിടെ കാണുമോ ഇല്ലയോ ന്ന് ദൈവത്തിനു മാത്രം അറിയുള്ളൂ. അവളെ ഒന്നു വിളിച്ചു ചോദിക്കാമെന്നു തീരുമാനിച്ചു.
മറുതലയ്ക്കളിൽ ന്ന് അവളുടെ ഡയലോഗ്
“എടാ destination 3 ഇൽ ഞാനില്ലാ ട്ടാ., ഒരു മരണം ഉണ്ടായിരുന്നു, ഞാനിവിടെ പെട്ടു കിടക്കാണ്.”
“അടിപൊളി, എങ്ങനാ, അവിടന്ന് ചാടാൻ പറ്റോ?”
“അതിനിപ്പോ എന്താ, എപ്പോ ചാടീന്ന് ചോദിച്ചാൽ പോരേ”
“എന്നാ നീ ഇരിഞ്ഞാലക്കുടയിലേക്ക് വാ, അവിടെ കാണാം”
അതും പറഞ്ഞു ഫോൺ വെച്ചപ്പോഴാണ് ഉണ്ടപ്പന്റെ കോൾ വന്നത്.
“എടാ, നിങ്ങൾ എന്ത് പരിപാടി ആണ് കാണിക്കുന്നേ, എല്ലാരുടേം വീട്ടിൽ പോവാണോ?”
അവൻ ഗ്രൂപ്പിലെ മെസ്സേജ് ഒക്കെ കണ്ടിട്ടുണ്ട്.
“അല്ല അളിയാ, ചുമ്മാ ഇരുന്നപ്പൊ അങ്ങ് ഇറങ്ങിയന്നേയുള്ളൂ”
“മം. ഓക്കേ. ഞാനൊരു ഒന്നര മണിക്കൂറിൽ ഫ്രീ ആവും. എന്നിട്ട് എല്ലാരും കൂടി കാണാം”
“ഓക്കെ ഡാ. സെറ്റ് ആക്കാൻ പറ്റോ ന്ന് നോക്കട്ടെ”
അതേ സമയത്തു തന്നെയാണ് പീപ്പിയുടെ മെസ്സേജ് വന്നത്.
‘നമുക്കു ഇരിഞ്ഞാലക്കുടയിലേക് ചീരുനേം വിളിച്ചാലോ, അവള് വരും.’
ഉടനെ ചീരുനെ വിളിച്ചു, 2-2:30 ന് ഇരിഞ്ഞാലക്കുടയിലേക്ക് വാ ട്ടാ. എല്ലാരും വരുന്നുണ്ടെന്നു പറഞ്ഞു.
അവൾ 100 വട്ടം റെഡി.

ഗ്രൂപ്പിൽ അപ്ഡേറ്റ് ഇട്ടു
‘2-2:30 ന് ഇരിഞ്ഞാലക്കുടയിൽ എത്തുക, we have an important announcement’

‘ഉണ്ടപ്പൻ, കാക്കച്ചി, പീപ്പീ, ചീരു, ഞാൻ.
വേറെ ആരെങ്കിലും വരുന്നുണ്ടോ?’

കുഞ്ഞേച്ചിക്ക് മെസ്സേജ് അയച്ചു സെറ്റാക്കി. മാളയ്ക്ക് പോവുന്ന വഴി ഇരിഞ്ഞാലക്കുടയിൽ സ്റ്റോപ്പ്‌ എടുത്തു എല്ലാരേം കണ്ടിട്ട് പോവാമെന്ന് ആയി. ഞാൻ ഉണ്ടപ്പനെയും പൊക്കി പോവുന്ന വഴിക്കു അവളേം ആമിയേം പിക്ക് ചെയ്യാമെന്നേറ്റു. ഉണ്ടപ്പനെ പൊക്കി അവളെ വിളിച്ചപ്പോ റെഡി ആവുന്നതേയുള്ളൂ 10-15 മിനിറ്റ് കൂടി എടുക്കുമെന്ന് പറഞ്ഞു, എന്നാ പിന്നെ ഞങ്ങൾ എടത്തിരിഞ്ഞിയിൽ പോയി കാക്കച്ചിയെ പൊക്കിവരാമെന്നായി. അവിടെ ചെന്നപ്പോ നാച്ചൂസ് നല്ല കലിപ്പ്., കുതിരയോട്ടം കാണിക്കാൻ കൊണ്ടോവാന്ന് പറഞ്ഞിട്ട് കൊണ്ടോയില്ല. അവസാനം ഇരിഞ്ഞാലക്കുട പോവുമ്പോൾ കൊണ്ടോവാം ന്ന് പറഞ്ഞു ഡ്രസ്സ്‌ ഒക്കെ ഇട്ടപ്പോളാണ്‌ ചെക്കൻ ഒന്ന് ചിരിച്ചത്. അവരേം കയറ്റി ഞങ്ങൾ കാക്കാത്തുരുത്തി ഷാപ്പ് സ്റ്റോപ്പിലെത്തിയപ്പോളാണ് കുഞ്ഞേച്ചിയും ആമിയും അവിടെ എത്തിയത്.
എല്ലാരും കൂടി നേരെ ഇരിഞ്ഞാലക്കുടയിലേക്ക്.
പീപ്പി സ്കൂട്ടറിൽ അങ്ങോട്ട്‌ പോവുന്നു, ചീരു ബസ്സിൽ വരുന്നു. ഒരു ഷോർട് ഫിലിമിൽ ആണെങ്കിൽ ഒരു Split സ്ക്രീൻ ഷോട്ട് കാണിക്കാം. ഒരു ടീം കാറിൽ, ഒരു ടീം സ്കൂട്ടറിൽ, ഒരു ടീം ബസ്സിൽ.
കാറിലിരുന്നു എല്ലാരും പഴയ ഓർമ്മകൾ അയവിറക്കുകയായിരുന്നു. കുഞ്ഞേച്ചിയും ഉണ്ടപ്പനും തമ്മിൽ കണ്ടത് പണ്ട് പ്ലസ്-ടുവിന് പഠിക്കുമ്പോഴാണത്രേ. ഏതാണ്ട് 15 കൊല്ലം മുൻപ്.
രണ്ടുപേരും കാര്യായിട്ട് മാറിയിട്ടില്ല., അന്നും ഇന്നും കുഞ്ഞേച്ചി ക്ഷീണിച്ചിട്ടാണ്, ഉണ്ടപ്പൻ ഉണ്ടപ്പനും.
NB: ബോഡി ഷെയ്മിങ് ന്നും പറഞ്ഞു ആരും വരണ്ട ട്ടാ.

ഇരിഞ്ഞാലക്കുടയിൽ എങ്ങോട്ട് പോകണമെന്ന് ഒരുപാടു ആലോചിക്കേണ്ടി വന്നില്ല, നവ്യ ബേക്കറി. അവിടെ തന്നെ ആയിരുന്നു ഞങ്ങളുടെ അവസാനത്തെ ഒത്തുചേരലും നടന്നത്.

പീപ്പി ബസ് സ്റ്റാൻഡിൽ നിന്ന് ചീരുനേം സച്ചുനേം അച്ചുനേം കൂട്ടി വന്നു. നവ്യയിൽ ഏറ്റവും മുകളിലെ നില അവർ കിച്ചൻ ആക്കിയെന്നു തോന്നുന്നു, ഇപ്പൊ അവിടെ സീറ്റിങ് ഇല്ല. അതിനു തൊട്ടു താഴെയുള്ള നിലയിലാണ് സീറ്റിങ് ഉള്ളത്. എല്ലാരും കുഞ്ഞേച്ചിയെ കണ്ട ഞെട്ടലിലും സന്തോഷത്തിലും ആണ്. ആരും പ്രതീക്ഷിച്ചില്ല അവൾ വരുമെന്ന്. എന്തിനു, നവ്യയിൽ ഇറങ്ങുന്നതിനു കാറിൽ കാക്കച്ചിയുടെ അടുത്തിരുന്ന അവളെ പീപ്പി തിരിച്ചറിഞ്ഞതുപോലുമില്ല.

പണ്ടത്തെപോലെ ഒരുപാടു ഫുഡ്‌ ഒന്നും ഓർഡർ ചെയ്തില്ല ഞങ്ങൾ, കുട്ട്യോൾക്ക് സാൻഡ്‌വിച് പറഞ്ഞു, ഞങ്ങൾക്ക് ഓരോ ഷേക്കും. എല്ലാവരോടുമായി കാക്കച്ചിയുടെ പോളണ്ട് കഥ ഒരിക്കൽ കൂടി പറഞ്ഞു., ഉണ്ടപ്പന്റെ പല്ലിന്റെ കഥ പറഞ്ഞു. കുട്ട്യോൾക്ക് ഉണ്ടപ്പൻ കൊണ്ടുവന്ന മിഠായികൾ കൊടുത്തു., ഞങ്ങൾക്ക് ഇറ്റലിയിൽ നിന്നുള്ള സ്പ്രേയും മറ്റും തന്നു.

പപ്പനും കൂടി വേണ്ടതായിരുന്നു, അവളെ കട്ടക്ക് മിസ്സ്‌ ചെയ്തു.
എന്നാലും നീ ഞങ്ങളുടെ ചങ്കല്ലേടീ.. നിനക്കുള്ളതും കൂടി ഉണ്ടപ്പൻ കഴിച്ചിട്ടുണ്ട് ട്ടാ, പിന്നെ, ഞങ്ങൾ ഫുഡ്‌ അടിച്ചപ്പോ നിന്നെ ഓർക്കുകയും ചെയ്തു.

കുറച്ചു നേരം ഇരുന്നു കഥകൾ പറഞ്ഞു, പഴയ ഹൈസ്കൂൾ ക്‌ളാസിലെ കുട്ട്യോളായി ഞങ്ങൾ. വഴക്കു പറയാനും നല്ല ചുട്ട അടി തരാനും ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർമാരും ബാക്കി കൂട്ടുകാരും കൂടി ഉണ്ടായിരുന്നെങ്കിലെന്നു ഓർത്തുപോയി.

ജീവിതത്തിലെ സുവർണ്ണകാലത്തിലേക്കു ഇരു തിരിച്ചുപോക്ക്. ഒത്തുചേരലിന്റെ സുഖം ഒരിക്കൽ കൂടി. അടുത്ത ഒത്തുചേരലിനായുള്ള കാത്തിരിപ്പോടെ..
നിങ്ങളുടെ സ്വന്തം ശിങ്കാരി.

ഇജ്ജാതി ഒരു ജന്മദിനാഘോഷം

ശരിക്കും പറഞ്ഞാൽ മാർച്ച്‌ 4നു ജനിച്ച എന്റെ ബർത്ത്ഡേ എങ്ങനെയോ മാർച്ച്‌ 5നു ആയി.
ചിലര് നാലിനു പിറന്നാൾ ആശംസകൾ പറയും, ചിലര് അഞ്ചിനും. ആകെ മൊത്തം കൺഫ്യൂഷൻ ആണ് എന്റെ ബർത്ത് ഡേ.
ഒഫീഷ്യൽ ബർത്ത്ഡേ മാർച്ച്‌ 5 ആണെന്ന് ഞാൻ തന്നെ ഫേസ്ബുക്കിൽ പ്രഖ്യാപിച്ചത് മുതൽ ഒരു മാതിരി എല്ലാരും  മാർച്ച്‌ 5നു ആണ് ബർത്ത് ഡേ ആശംസകൾ പറയുന്നത് ട്ടാ.. എന്നാലും ആരെങ്കിലും മാർച്ച്‌ 4നു ബർത്ത്ഡേ ആശംസകൾ പറഞ്ഞാലും ഒന്ന് ചിരിച്ചുകാണിച്ചു ഒരു നന്ദിയും പറയേ പതിവുള്ളൂ, അല്ല അവരാണ് എന്നെ ഓർമിപ്പിക്കുന്നത്
“ഗഡ്യേ., നീ ശരിക്കും ജനിച്ചത് ഇന്നാട്ടാ..”
അല്ല., അത് ശരിയാണല്ലോ ല്ലേ.. വേറെ ചിലരുണ്ട് ട്ടാ., അവരു കൃത്യമായി ജനിച്ച നാള് ഓർത്തു വെച്ചു പിറന്നാൾ ആശംസക,ൾ പറയും. അവരാണ് ശരിക്കും ഞെട്ടിക്ക്യാ..

കുട്ടിക്കാലത്തു മിക്കവാറും പിറന്നാളും മാർച്ച്‌ നാലും അഞ്ചും ഒക്കെ കഴിഞ്ഞാവും അമ്മ പറയ്യാ
“അയ്യോ.. അച്ചു നിന്റെ പിറന്നാൾ കഴിഞ്ഞു ല്ലോ.. തൊട്ടു മുന്നേ വരെ ഓർത്തിരുന്നതാ., കറക്റ്റ് ആ സമയായപ്പോ മറന്നു ട്ടോ, സാരില്ല്യാ, നമുക്കു അടുത്ത കൊല്ലം പായസം ഒക്കെ വെച്ചു ആഘോഷിക്കാ ട്ടാ”
എവിടന്നു ആഘോഷിക്കാൻ., എല്ലാ കൊല്ലവും ഇത് തന്നെ അവസ്ഥ..
അമ്മ ഇത് ശരിക്കും മറക്കുന്നതാണോ അതോ പിറന്നാൾ ആഘോഷിക്കാൻ അച്ഛന്റെ കയ്യിൽ പൈസ ഇല്ലാത്തോണ്ട് മനഃപൂർവം മറക്കുന്നതാണോ എന്നെനിക് ഇപ്പോഴും മനസ്സിലായിട്ടില്ല്യാ ട്ടാ. എന്തോ അതിന്റെ സത്യാവസ്ഥ അറിയാതിരിക്കാൻ ആണെനിക്കിഷ്ടം.

രെഞ്ചുചേച്ചിയെ പരിചയപ്പെട്ടതിന് ശേഷമാണ് ഞാൻ ഈ പിറന്നാളും കാര്യങ്ങളും ഒക്കെ അറിയാൻ തന്നെ തുടങ്ങ്യേ.. ചേച്ചിയാണെങ്കിൽ മാർച്ച്‌ നാലിനും അഞ്ചിനും പിറന്നാളിനും ഒക്കെ ആശംസകൾ പറയാൻ നട്ടപാതിരാക്ക് തന്നെ വിളിക്കും.
അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാണ് ട്ടോ..
“ഹാപ്പി ബർത്ത് ഡേ അച്ചൂ” ന്ന് കോട്ടയം ഫാഷയിൽ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ് ട്ടാ.

എഞ്ചിനീയറിംഗ് കോളേജിൽ പിറന്നാളുകൾ ശരിക്കും ഒരു വെറുക്കപെട്ട ദിവസം ആയിരുന്നു. മൊത്തം ഭ്രാന്തന്മാരാണെന്നേ. തലങ്ങും വിലങ്ങും ഓടിച്ചിട്ട്‌ ഇടിക്കും., അല്ലെങ്കിൽ തൂക്കിയിട്ടു ചവിട്ടും, എന്തൊക്കെയാ ചെയ്യാന്ന് അവന്മാർക്ക് ഒരു ബോധവും കാണില്ല. എന്ത്നാ ഞാൻ ജനിച്ചതെന്നു വരെ തോന്നിപ്പോയ പിറന്നാളുകൾ ആയിരുന്നു ആ 3 കൊല്ലം.

മഹിന്ദ്രയിൽ ജോലിക്കു കേറിയതിൽ പിന്നെ എല്ലാ മാർച്ച്‌ അഞ്ചും ഭയങ്കര ചിലവായിരുന്നു., ടീമിൽ 10 -15 പേരുണ്ട്., അവരുടെ വക ഒരു കേക്ക് കട്ടിങ് പരിപാടി കാണും, പിന്നെ ലഞ്ച് എന്റെ വക. അത് കഴിഞ്ഞു ബില്ല് കൊടുത്തുകഴിയുമ്പോൾ എന്റെ അക്കൗണ്ട് ബാലൻസ് ഒരു വക ആയിട്ടുണ്ടാവും. എന്നാ ഈ പരിപാടി ഓഫീസിൽ തീരോ, അതില്ല്യാ. വൈകുന്നേരം ഫ്ലാറ്റിൽ ചെന്നാൽ അവിടന്ന് അടിയും കിട്ടും കൂടെ കേക്കും കിട്ടും.

ഇടയ്ക്കു കുറച്ചു വർഷങ്ങളിൽ ലക്ഷ്മിയായിരുന്നു സ്ഥിരായിട്ട് പിറന്നാൾ ആശംസകൾ പറയാൻ നട്ട പാതിരാക്ക് വിളിക്കുന്നേ.. അവളുടെ കിളി കിളി ശബ്ദത്തിൽ “പിറന്നാൾ ആശംസകൾ അച്ചൂസേ” എന്ന് നല്ല വടിവൊത്ത മലയാളത്തിൽ നേരിയ തൃശ്ശൂർ ശൈലിയിൽ പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ്.

കല്യാണം ഉറപ്പിച്ചത് മുതൽ ഇന്ന് വരെ മുടങ്ങാത്ത ആശംസകൾ വരുന്നത് ന്റെ സ്വന്തം കെട്ട്യോൾടെ ആണ് ട്ടാ. ഇടക്ക് സർപ്രൈസ് ആയിട്ട് നോവയിലെ കൂട്ടുകാരെ ഒക്കെ വിളിച്ചു കേക്ക് കട്ടിങ് ഒക്കെ ഉണ്ടാവും., ചിലപ്പോ തൊട്ടപ്പുറത്ത് കിടന്നുറങ്ങുന്ന എനിക്ക് വാട്സാപ്പിൽ നട്ടപ്പാതിരക്ക് മെസ്സേജ് അയക്കും “ഹാപ്പി ബർത്ത് ഡേ അച്ചൂസേ ” ന്ന്. ഓരോരോ വിരോധാഭാസങ്ങളേ..

അന്നും ഇന്നും മുടങ്ങാണ്ട് ആശംസോൾ പറയുന്നത് ഒരേ ഒരാളാണ്, ന്റെ ചങ്ക്, ന്റെ സ്വന്തം ഏട്ടൻ.. ഇജ്ജ് മുത്താണ് ട്ടാ ശ്യാമൂ..

ഇനി ഇപ്പൊ ഈ വർഷം എന്താ ഉണ്ടായേ ന്ന് പറയാം.
ഒരു എൻജിന്റെ പണി സെറ്റാക്കാൻ ഇവിടെ ഗുരുഗ്രാമിൽ വന്നേക്കാണ്.
എല്ലാ തവണത്തെ പോലെ മാർച്ച്‌ നാലിനു കുറച്ചു ആശംസകൾ വന്നു, മാർച്ച്‌ അഞ്ചിനു നട്ടപ്പാതിരാക്കു തുടങ്ങി ആശംസകൾ ആയിരുന്നു. അന്ന് തന്നെ ആണ് മ്മ്‌ടെ മെട്രോമാൻ സന്തോഷിനേം (ചന്തു) ഓന്റെ കെട്ട്യോൾ ആതിരയേം കാണാൻ ഡൽഹിയിൽ ചെല്ലാമെന്നു പറഞ്ഞിരുന്നേ. രാവിലെ ചൂട് കൂടുന്നേനു മുന്നേ humayun’s tomb കാണുകയാണ് ലക്ഷ്യം.

രാവിലെ എണീറ്റു ഫോണിൽ വന്ന ആശംസകൾക്ക് ഹാർട്ട്‌ ഇമോജി മറുപടിയും കൊടുത്തു കുളിച്ചു റെഡി ആയിട്ടു എട്ടേ മുക്കാലായപ്പോളേക്കും എം ജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് ഓല പിടിച്ചെത്തി, ഓലയിൽ തൂങ്ങിയല്ല, മ്മ്‌ടെ ഓല ടാക്സി ട്ടാ. മെട്രോ സ്റ്റേഷനിൽ എത്തിയപ്പോ തന്നെ ചന്തുവിനെ വിളിച്ചു പറഞ്ഞു
“അളിയോ, എം ജി റോഡിൽ ന്ന് മെട്രോ പിടിച്ചു ട്ടാ. ഒരു മണിക്കൂറിൽ നിസാമുദീൻ സ്റ്റേഷനിൽ എത്തും. നിങ്ങൾ അവിടെ കാണൂല്ലേ?”
മറുതലക്കൽ ഉറക്കത്തിൽ ന്ന് എണീറ്റ പോലത്തെ ശബ്ദത്തിൽ
“അളിയാ. എല്ലാം സെറ്റ്. ഞങ്ങൾ ഇപ്പൊ കുളിച്ചു ചായകുടിച്ചു ഇറങ്ങാണ്. “

അവൻ പകുതിയല്ല മുഴുവൻ ഉറക്കത്തിൽ ആണ്, എന്തായാലും ഞാൻ കാരണം അവരു നിസാമുദീനിൽ പോസ്റ്റ്‌ ആവൂല്ല, ഞാനാണ് ഇന്ന് പോസ്റ്റ്‌,  ഞാനുറപ്പിച്ചു.

ഡൽഹി മെട്രോയിലെ യെല്ലോ ലൈനിൽ നിന്ന് പിങ്ക് ലൈനിലേക്ക് ഞാൻ ശരിക്കും സമയമെടുത്താണ് നടന്ന് മാറികയറിയത്. നേരത്തെ എത്തിയാൽ കൂടുതൽ നേരം പോസ്റ്റാവും. പതിയെ ലൈനൊക്കെ മാറി നിസാമുദീനിൽ ഇറങ്ങി ഒന്നൂടെ മെട്രോമാനെ വിളിച്ചു നോക്കി. ഞാൻ അങ്ങോട്ട്‌ പറയുന്നേനു മുന്നേ അവൻ ഇങ്ങോട്ട്
“അളിയാ. ബ്രേക്ഫാസ്റ് കഴിച്ചു, ദേ ഇറങ്ങുവാണു, നമുക്ക് നിസാമുദീൻ അടുത്താ, 3-4 സ്റ്റേഷൻ ഉള്ളൂ മെട്രോയിൽ, പിന്നെ, നീ മെട്രോ സ്റ്റേഷനിൽ ന്ന് ഇറങ്ങി ആ concosure ഇൽ നിന്നോ ട്ടാ, അധികം നേരം സ്റ്റേഷനിൽ നിന്നാൽ ചിലപ്പോ അവന്മാര് ഫൈനടിക്കും.”
“ശരി ടാ, ഞാൻ ഇവിടെ പുറത്തിറങ്ങി, അവ്ടെ ഒരു കോഫിയും കുടിച്ച് നിക്കാം, നിങ്ങൾ വരുമ്പോ വിളിച്ചാൽ മതി”

പുറത്തിറങ്ങിയപ്പോ മൊത്തം തിരക്ക്, മെട്രോ സ്റ്റേഷന്റെയോ റോഡിന്റെയോ എക്സ്റ്റൻഷൻ പണികൾ നടക്കുന്നതോണ്ട് റോഡിലും തിരക്കു, നിസാമുദീൻ
മെയിൻ സ്റ്റേഷനിലേക്ക് പോവുന്ന ആൾക്കാരുടേയും വൻ തിരക്ക്. മെട്രോ സ്റ്റേഷന്റെ മുന്നിലുള്ള ഒരു ഷോപ്പിൽ നിന്ന് ഒരു കോഫിയും വാങ്ങി ഇരിക്കാൻ ഒരു സ്ഥലം  നോക്കി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു, എല്ലായിടത്തും നല്ല പൊടി (റോഡ് വർക്ക്‌ നടക്കുവല്ലേ)., പൊടിയില്ലാത്ത സ്ഥലത്തു മൊത്തം ഇവന്മാര് പാക്ക് ചവച്ചു തുപ്പി വെച്ചേക്കുവാണ്. വട്ടായി തിരിച്ചു concosure കേറിനിന്നു കോഫി കുടിച്ച് നിക്കുമ്പോഴാ സന്ദീപ് സാർ വിളിക്കണേ.
ഈശ്വരാ.. ഞായറാഴ്ച്ച മൂപര് വിളിക്കണമെങ്കിൽ എന്തോ സീരിയസ് പ്രശ്‍നം ഉണ്ട്, അഗ്നി ആണോ ജിവോ ആണോ. സാധാരണ ഈ രണ്ടു എൻജിന്റെ എന്തെങ്കിലും കാര്യത്തിന് ആണ് മൂപ്പര് എന്നെ  വിളിക്കാറുള്ളത്. എന്തായാലും എടുത്തു നോക്കാം.

” Hello.. Happy birthday Saran, many many returns of the day”

ഞാൻ ശരിക്കും ഞെട്ടി. മൂപ്പര് വിളിച്ചു ബർത്ത് ഡേ ആശംസകൾ പറയുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല്യാ ന്നേ.
അത് ശരിക്കും സർപ്രൈസ് ആയിപോയി.

ഒരു 11 മണി ആവാറായപ്പോ മെട്രോമാനും കെട്ട്യോളും വന്നു. 10 രൂപയുടെ ദൂരം ഉള്ളെങ്കിലും 10 പൈസ പോലും ഞാൻ തരൂല്ലെടാന്നും പറഞ്ഞു ചന്തു അവന്റെ ഐ ഡി കാർഡും പൊക്കിപിടിച്ചു അവിടെ ഉണ്ടായിരുന്ന സകല ഓഫീസർമാരുടേം പിന്നാലെ നടന്നു ഒടുവിൽ എങ്ങനെയൊക്കെയോ പുറത്തു കടന്നു.

Humayun’s tomb ആണ് destination., അതിപ്പോ ഡൽഹിയിൽ താമസമായ അവർക്കും വല്ല്യേ പിടിയൊന്നും ഇല്ല ഏതു വഴിക്കാണ് പോവേണ്ടാതെന്ന്. എല്ലാം ഗൂഗിൾ അമ്മച്ചി നോക്കിക്കോളും ന്നാ അതിന്റെ ഒരു വെപ്പ്. Uber പിടിച്ചു humayun’s tomb ലക്ഷ്യമാക്കി ടാക്സി കുതിച്ചു പാഞ്ഞു, എന്നിട്ടിപ്പോ എന്താ ഉണ്ടായേ ന്ന് വെച്ചാ അമ്മച്ചി നമ്മളെ Humayun’s tomb ഇൽ തന്നെ എത്തിച്ചു, പക്ഷെ അടഞ്ഞുകിടക്കുന്ന വേറെ ഏതോ ഒരു മൂലയ്ക്ക്. പിന്നെ ലാലേട്ടന്റെ സ്വന്തം strategy ആയ ‘ചോയ്ച്ചു ചോയ്ച്ചു പോവാം’, അത് തന്നെ നടന്നുള്ളൂ. കറക്ട് ആയിട്ട് എൻട്രൻസ് പോയിന്റിൽ എത്തി. ഗൂഗിൾ അമ്മച്ചി വരെ നാണിച്ചു പോയി ന്നാ കേട്ടത്.

അത്യാവശ്യം ചൂട് ഉണ്ടായിരുന്നെങ്കിലും വടക്കൻ കേരളത്തിലെ തണുത്ത കാറ്റു പോലെ നല്ല കാറ്റ് അവിടേയും ഉണ്ടായിരുന്നു, ആരുടെ എങ്കിലും തട്ടത്തിലും മുടിയിലും കാറ്റു അടിച്ചു പോണുണ്ടോ ന്ന് അമ്മച്ചിയാണേ ഞാൻ നോക്കിയില്ലാ ട്ടാ. ചന്തുവും നോക്കിയില്ലാ ന്നാ പറഞ്ഞേ. സത്യാവസ്ഥ ആതിരയ്ക്ക് അറിയാംന്നാ അവൾ പറഞ്ഞേ..

ഫോട്ടോ എടുക്കാൻ എനിക്കും ചന്തുവിനും താല്പര്യം ഉള്ളതുകൊണ്ടും ഫോട്ടോക്കു പോസ് ചെയ്യാൻ ആതിരയ്ക്ക് താല്പര്യം ഉള്ളതുകൊണ്ടും  പിന്നീടവിടെ ഫുൾ ഫോട്ടോ സെഷൻ ആയിരുന്നു. മോശം പറയരുതല്ലോ, നല്ല കുറേ ഫോട്ടം കിട്ടി ട്ടാ.

ഏറ്റവും രസകരം ആയിരുന്നത് ഫോട്ടം പിടിക്കാൻ ആയിട്ടു ആതിര ആരും ഇല്ലാത്ത കോണിപടിയിൽ കേറി ഇരിക്കും, അവൾ ഇരിക്കാൻ നോക്കിയിരിക്കാണെന്ന് തോന്നുന്നു, അപ്പോളേക്കും എവിടന്നൊക്കെയോ നിറയെ ആളുകൾ വരും, ഫ്രെയിം മൊത്തം കുളം ആവും. എന്നാലും ക്യാമറാമാനും മോഡലും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു, ഫോട്ടം പിടിച്ചിട്ടെ പോന്നുള്ളൂ. അല്ല പിന്നെ മലയാളിയോടാ കളി.

ഫോട്ടം പിടുത്തം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് അടുത്ത കാര്യപരിപാടിയുടെ വിളി വന്നത്.. വിശപ്പിന്റെ വിളി. ഫുഡ്‌.
ഫുഡ്‌ എവ്ടന്ന് കഴിക്കുമെന്ന് മൊത്തം കൺഫ്യൂഷൻ. ഞാൻ ചിക്കൻ കഴിക്കില്ലെന്ന് ചന്തുവിന് അറിയാമായിരുന്നു, അവസാനം സിപി യിലെ നൈസാമിൽ പോയി റോൾ കഴിക്കാമെന്നു ആയി. അതിന്റെ ഇടയിൽ എപ്പോളോ ആണ് ഫേസ്ബുക്കിൽ എന്റെ പേരിൽ എന്തോ ഒരു നോട്ടിഫിക്കേഷൻ വന്നു ന്ന് ചന്തു പറഞ്ഞേ. അപ്പോഴേ ഞാൻ ഊഹിച്ചു അത് ബർത്ത്ഡേ നോട്ടിഫിക്കേഷൻ ആണെന്ന്.
നോട്ടിഫിക്കേഷൻ നോക്കിയ ചന്തു ” അളിയാ ഇന്ന് നിന്റെ ബർത്ത് ഡേ ആണല്ലേ.”
അതും പറഞ്ഞു വന്നവൻ കെട്ടിപിടിച്ചു പറഞ്ഞു “അളിയാ. ഹാപ്പി ബർത്ത് ഡേ ടു യു.”
പിന്നാലെ ആതിരയും ആശംസകൾ പറഞ്ഞു.

അവ്ടന്നു പിന്നേം uber എടുത്തു നൈസാമിൽ വന്നു ഫുഡ്‌ അടിച്ചു, നേരെ പോയത് ഡോക്ടർ അംബേദ്കർ സ്റ്റേഡിയത്തിലേക്ക് ആണ്. അവിടെ ജനസംസ്കൃതിയുടെ നേതൃത്വത്തിൽ ഇ കെ നായനാർ സ്മാരക ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുണ്ടാർന്നു. ഞാൻ ആദ്യായിട്ടാണ് ഒരു സ്റ്റേഡിയത്തിൽ ഇരുന്നു ഫുട്ബോൾ മാച്ച് കാണുന്നത്, അടിപൊളി ഫീൽ. അവിടെ ചന്തുവിന്റെ നിറയെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. എല്ലാരേയും പരിചയപെട്ടു, സുബി(കുന്നംകുളം ആണെങ്കിലും ഒറിജിനലാ), രശ്മി , ജെകെ, രേഷ്മ, സരിത, പ്രസാദ്, അജിത്, സുജ, സ്‌നിഗ്ദ, ജെസി, അമ്പു.
എല്ലാരു പെട്ടെന്ന് കമ്പനി ആയി, ഞാൻ ആ കൂട്ടത്തിൽ ഒരു പുതിയ ആളാണെന്നു എനിക്ക് തോന്നിയതേയില്ല. അത്രക്കും  നല്ല ഒരു അന്തരീക്ഷം..
ഞാൻ അവിടെ ശരിക്കും ആസ്വദിക്കുവായിരുന്നു, ഇടയ്ക്കു ആരൊക്കെയോ പഴംപൊരി വാങ്ങിക്കൊണ്ട് വന്നു.
ഫ്രണ്ടേ ഫ്രണ്ടേ ന്ന് ഇടയ്ക്കിടയ്ക്ക് അവരെല്ലാരും എന്നെയാണോ ചന്തുവിനെയാണോ നന്നായിട്ടു ആക്കുന്നുണ്ടാർന്നു, മിക്കവാറും ചന്തുവിനെ ആയിരിക്കണം.

ഫൈനൽസ് കാണാൻ ഞങ്ങൾ എല്ലാവരും കൂടി ബാൽക്കണിയിൽ പോയി ഇരുന്നു., അടിപൊളി വ്യൂ ആയിരുന്നു, എല്ലാരും നന്നായിട്ടു ആസ്വദിക്കുന്നുണ്ടാർന്ന്, ഞാനും.

ഫൈനൽ കഴിഞ്ഞു എല്ലാരും കൂടി ഡിന്നർ കഴിക്കാൻ ശരവണ ഭവനിലേക്കാണ് പോയത്. സിപി യിലാണ് ശരവണ ഭവൻ. അവിടെ ടേബിൾ ബുക്ക്‌ ചെയ്തു പുറത്തു കാത്തുനിൽകുമ്പോൾ ഞാനും ചന്തുവും ലേഹ് ലഡാക്ക് ബൈക്ക് റൈഡിനെ പറ്റിയും അവൻ മുമ്പ് പോയപ്പോൾ ഉണ്ടായ കാര്യങ്ങളെ പറ്റിയും ഒക്കെ സംസാരിക്കുവായിരുന്നു. പെട്ടന്ന് അമ്പു വിളിച്ചു
” saran ബ്രോ., ഹാപ്പി ബർത്ത് ഡേ ടു യു “
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ ബൈക്കിന്റെ മുകളിൽ ഒരു കുഞ്ഞി കേക്ക് അതിൽ ഒരു മെഴുകുതിരി ഒക്കെ കത്തിച്ചു വെച്ചു എല്ലാരും കൂടി നിന്ന് ഹാപ്പി ബർത്ത് ഡേ ആശംസകൾ പറയുന്നു.
ഞാനാകെ വല്ലാതായി പോയി, സർപ്രൈസ് അടിച്ചു ത്രില്ലിന്റെ വേറെ ഒരു ലെവൽ ഇൽ ആയിരുന്നു. എനിക്കപ്പോ എന്താ പറയ്യാ ന്നോ എന്താ ചെയ്യാ ന്നോ ഒരു ഐഡിയയും ഇല്ലാരുന്നു. മൊത്തം ബ്ലാങ്ക്.
ആദ്യായിട്ടാ ഇങ്ങനെ ഇത്രേം തിരക്കുള്ള സിപി പോലുള്ള സ്ഥലത്തുവെച്ചു ബർത്ത് ഡേ സെലിബ്രേഷൻ.
പിന്നെ അവിടെ നടന്നത് മൊത്തം ഒരു മാജിക്‌ പോലെ ആണ് എനിക്ക് തോന്നിയത്. മെഴുകുതിരി ഊതി കെടുത്തി കേക്ക് മുറിച്ചു., ആദ്യത്തെ പീസ് ബാല്യകാല സഖാവിനു തന്നെ കൊടുക്കാൻ കമന്റ്‌ ഇട്ടതു ജനസംസ്കൃതി മൊതലാളി പ്രസാദ് ആണ്, മനോഹരമായി ബർത്ത് ഡേ ആശംസോൾ പാടിയത് അമ്പു ആണ്. ആകെ മൊത്തം സംഭവം കളർ.

One of the best birthday celebrations I ever had in my life.

എന്നാലും ഇതൊക്കെ ഇവന്മാര് എപ്പോ പ്ലാൻ ചെയ്താവോ എന്തോ.. സംഭവം കിടുക്കി, തിമിർത്തു, പൊളിച്ചു. അല്ലെങ്കിലും മലയാളി പൊളിയല്ലേ. കേക്ക് മുറിച്ചു കഴിച്ചു കഴിഞ്ഞപ്പോഴേക്കും ശരവണ ഭവനിൽ നമ്മ്‌ടെ ടേബിൾ സെറ്റായി. നല്ല അടിപൊളി മസാല ദോശയും പൊടി ഇഡലിയും ഫിൽറ്റർ കോഫിയും കഴിച്ചു. എന്നാലും ബർത്ത് ഡേ ട്രീറ്റ്‌ ആയിട്ട് ആ ബിൽ ഞാൻ കൊടുക്കാന്നു പറഞ്ഞിട്ട് സമ്മതിക്കാഞ്ഞത് മോശമായി ട്ടാ.. അടുത്ത തവണ ഡൽഹി വരുമ്പോൾ നമ്മൾ  വീണ്ടും കൂടുന്നു, അനുവിനേം അല്ലിക്കുട്ടിയേം കൂടി കൊണ്ടുവരാട്ടാ..

ഫുഡ്‌ അടി കഴിഞ്ഞു നേരെ പോയത് ഇന്ത്യ ഗേറ്റിലേക്കാണ്. ആദ്യായിട്ടാണ് ഇന്ത്യ ഗേറ്റിന്റെ ഭംഗി രാത്രിയിൽ ആസ്വദിക്കുന്നത്. കാര്യം ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ഇന്ത്യ ഗേറ്റ് അടച്ചെങ്കിലും സംഭവം പുറത്തു നിന്ന് കാണാൻ തന്നെ അടിപൊളി ആയിരുന്നു.
കൂട്ടത്തിൽ ഒരു groupfie എടുത്തു നേരെ അവിടത്തെ പുൽതകിടിൽ പോയി വട്ടം കൂടി ഇരുന്നു. ഇനി പാട്ടു കച്ചേരി ആണ്, ഭാഗവതര് അമ്പുവും. മോശം പറയരുതല്ലോ അമ്പു നന്നായിട്ടു പാടും. കൂടെ ഞങ്ങളും. രാത്രി ഒരുപാട് വൈകിയതുകൊണ്ടും എനിക്ക് തിരിച്ചു ഗുരുഗ്രാം പോവേണ്ടതുകൊണ്ടും അവിടെ  ഒരുപാട് സമയം ചിലവഴിക്കാൻ പറ്റിയില്ല., പക്ഷേ ചിലവഴിച്ച സമയം അടിപൊളി ആയിരുന്നു. വെറും കിടിലം. ഈ ക്വാളിറ്റി ടൈം ന്ന് ഒക്കെ പറയില്ലേ., ആ സാധനം. Kind of life time memory.

എന്നാലും എന്നെ ശരിക്കും ഞെട്ടിച്ചത് ആദ്യായിട്ടു കണ്ട ഒരാളുടെ ബർത്ത് ഡേ ഇത്രേം കിടിലം ആക്കിയ നിങ്ങളുടെ മനസ്സാണ്.
Lots of love to you guys from the bottom of my heart..

തീർച്ചയായും നമ്മൾ വീണ്ടും കാണും.
വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം.
Julley…

Design a site like this with WordPress.com
Get started