എല്ലാ ദിവസവും ഉണരുമ്പോൾ മൊബൈൽ ഫോൺ നോക്കുന്നത് ഇപ്പോളൊരു പതിവായി മാറിയിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ കൊറോണയുമായുള്ള യുദ്ധം പ്രഖ്യാപിച്ചതുമുതലാണ് ഈ ശീലം ഒരു ശീലമായി മാറിയത്. പുതിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ഒരു വ്യഗ്രത. രോഗവ്യാപനത്തിന്റെ തോത് എങ്ങനെയാണു, എത്രപേർക്ക് രോഗം സ്ഥിരീകരിച്ചു, എത്രപേർക്ക് രോഗത്തോട് കീഴടങ്ങേണ്ടി വന്നു എന്നൊക്കെയാണ് പതിവായി നോക്കിയിരുന്നത്. കൂടെ ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനകളും നോക്കിയിരുന്നു.
പതിവുപോലെ ഒരു ദിവസം രാവിലെ ഫോണിലെ മനോരമ ന്യൂസ് ആപ്പ് നോക്കിയപ്പോൾ ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസ്താവന കണ്ടത്. ലോകത്തു നേഴ്സുമാരുടെ വലിയ തോതിലുള്ള കുറവുണ്ടെന്ന്.
ചെയ്യുന്ന തൊഴിലിനു മാന്യമായ ശമ്പളം കിട്ടാൻ വേണ്ടി സമരം ചെയ്ത, ആശുപതിയുടെ ടെറസ്സിൽ കയറി ആൽമഹത്യാ ഭീഷണി മുഴക്കിയ, പഠിക്കാൻ കടമെടുത്ത പൈസ തിരിച്ചടയ്ക്കാൻ പോലും കിട്ടുന്ന ശമ്പളം തികയാത്ത, പന്ത്രണ്ടും പതിനാലും പലപ്പോഴും അതിലേറെയും മണിക്കൂറുകൾ ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യാൻ നിർബന്ധിതരാവുന്ന, മാലാഖമാരെന്നു വിളിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട, നഴ്സുമാരുടെ കുറവ്. വാർത്ത കണ്ടപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത്. ഈ പറയുന്ന മാലാഖമാർക്കു കൃത്യമായ ശമ്പളം കിട്ടുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന എപ്പോളെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ?
പക്ഷേ, ഇതൊന്നും മാലാഖമാരെ ബാധിക്കുന്നതേയില്ല. എബോള വന്നാലും നിപ്പ വന്നാലും കൊറോണ വന്നാലും അവർ സദാസമയം ഡ്യൂട്ടി എടുക്കാൻ തയ്യാറാണ്.
എനിക്കറിയാവുന്ന നഴ്സുമാരോട് ചോദിച്ചാൽ അവർ പറയുന്നത് ഇങ്ങനെയാണ്
“ഞങ്ങൾക്കും ഉണ്ട് കുടുംബം, ഞങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് ആശങ്കയും ഉണ്ട്. ഈ ആശങ്കയെ വീട്ടിൽ തന്നെ വെച്ചിട്ടാണ് ഞങ്ങളോരോരുത്തരും ആശുപത്രിയിലെ കൊറോണ വാർഡിലേക്ക് കയറുന്നത്. ഞങ്ങൾക്ക് പേടിയാണ്, അതുകൊണ്ട് ഞങ്ങൾ ലീവ് എടുക്കുകയാണെന്നു പറഞ്ഞു ഓരോ നഴ്സുമാരും മാറിനിന്നാൽ നശിക്കാവുന്നതേയുള്ളൂ ഈ ലോകം”
വളരെ ശരിയല്ലേ. എന്നിട്ടും അധികാരികൾ ആരും തന്നെ അവരുടെ സങ്കടങ്ങളോ ആവശ്യങ്ങളോ കേൾക്കാൻ തയ്യാറാവാത്തത് കഷ്ടം തന്നെയാണ്.
ഇതൊക്കെ ആലോചിച്ചുകൊണ്ടു തന്നെയാണ് ആ ന്യൂസ് എന്റെ ചേച്ചിക്ക് അയച്ചുകൊടുത്തത്. കല്യാണത്തിനു മുന്ന് നാട്ടിലും അങ്ങ് രാജ്യതലസ്ഥാനത്തും വിദേശത്തുമൊക്കെ നഴ്‌സ് ആയിരുന്നു എന്റെ ചേച്ചി. കല്യാണം കഴിഞ്ഞു ഉണ്ണിക്കുട്ടൻ വന്നതോടെ പൂർണ്ണമായി കുടുംബിനിയായി ചേച്ചി.
എന്നെ ഞെട്ടിച്ചത് ചേച്ചിയുടെ മറുപടിയായിരുന്നു.
“എടാ, ഞാൻ കൊറോണ വാർഡിലെ ഡ്യൂട്ടിക്ക് പോവാൻ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്, മിക്കവാറും അടുത്ത ആഴ്ചമുതൽ പോയി തുടങ്ങും”
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇത്. മുന്ന് ജോലി ചെയ്തിരുന്ന ആശുപത്രികളിലൊക്കെ പ്രവർത്തനമികവിന് ചേച്ചിക്ക് ഒരുപാട് അംഗീകാരങ്ങൾ കിട്ടിയതൊക്കെ ഞാനൊന്നു ഓർത്തു.
അന്ന് വൈകുന്നേരം ചേച്ചിയുടെ മെസ്സേജ് വന്നു.
“അവരുടെ അറിയിപ്പ് വന്നു അടുത്ത ആഴ്ച ജോയിൻ ചെയ്യാൻ. ഒരു തവണ ഡ്യൂട്ടിക്ക് കയറിയാൽ പിന്നെ 15ദിവസം കഴിഞ്ഞേ ഇറങ്ങാൻ പറ്റുള്ളൂ ടാ, ഉണ്ണിക്കുട്ടനെ അളിയൻ നോക്കിക്കോളാമെന്നാണ് പറഞ്ഞത്”
എനിക്ക് ഒരുതരം മരവിപ്പ് ആണനുഭവപെട്ടതു. ചേച്ചിയെ കുറിച്ചോർത്തു അഭിമാനം, സന്തോഷം, കൊറോണ വാർഡിലേക്ക് ആണല്ലോ പോവുന്നതെന്നോർത്തുള്ള ഭയം, ഉണ്ണിക്കുട്ടന്റെ കാര്യം ആലോചിച്ചുള്ള വിഷമം. എല്ലാം ഒരേ നിമിഷത്തിൽ എന്റെ മനസ്സിലേക്ക് ഓടി വന്നു.
“നല്ലത് ചേച്ചി. ചേച്ചിയെ പോലെയുള്ള ഒരു നഴ്സിന്റെ സേവനം ഇപ്പോൾ നമ്മുടെ നാട്ടിലെ രോഗികൾക്കു ആവശ്യമാണ്. ദൈവം കൂടെയുണ്ടാവും. ഞങ്ങളുടെയൊക്ക പ്രാർത്ഥനയും. സൂക്ഷിക്കണം. ഇതും നമ്മൾ അതിജീവിക്കും”
ഇത്രയും മാത്രമേ ഞാൻ പറഞ്ഞുള്ളൂ.
മാസ്കും പി പി ഇ കിറ്റുമെല്ലാം ഇട്ടു ഡ്യൂട്ടിക്ക് കയറാൻ നിൽക്കുന്ന ഒരു ഫോട്ടോ ചേച്ചി അയച്ചു തന്നു. ശരിക്കും സങ്കടം തോന്നും. എങ്ങനെയാണാവോ ഇതിന്റെ ഇടയിൽ കൂടി ശ്വാസമെടുക്കുന്നത്.
വയസ്സായവരെ ശുശ്രൂഷിക്കുന്നതിൽ ചേച്ചിക്ക് ഒരു പ്രത്യേക മികവായിരുന്നു. അതുകൊണ്ട് തന്നെ ചേച്ചിയ്ക്ക് കിട്ടിയ രോഗികളും ഒരു അപ്പൂപ്പനെയും അമ്മൂമ്മയേയും ആണ്. വിദേശത്തുനിന്നും വന്ന മകന്റെയും കുടുംബത്തിന്റെയും കൂടെയാണ് അവർ താമസിച്ചിരുന്നത്. അവരുമായുള്ള സമ്പർക്കത്തിലൂടെയാണ് അപ്പൂപ്പനും അമ്മൂമ്മയ്ക്കും രോഗം കിട്ടിയത്.
രണ്ടുപേരുടെയും വയസ്സ് എൺപതുകളിൽ ആണ്. പോരാത്തതിന് നല്ല വാശിയും. പൊടിയരി കഞ്ഞി വേണം, കപ്പ വേണം, മീൻ കറി വേണം, പ്രാർത്ഥിക്കാൻ കൊന്തയും മാതാവിന്റെ രൂപവും വേണം.. എന്നിങ്ങനെ വാശികൾ പലവിധമാണ്. അവരുടെ ഓരോ കാര്യങ്ങളും ചേച്ചി കൃത്യമായി നോക്കി.
എന്നും വൈകുന്നേരങ്ങളിൽ വീഡിയോകോളിലൂടെ ചേച്ചി ഉണ്ണിക്കുട്ടന്റെ കുസൃതികളും ചിരിയും വർത്തമാനവും കൂടെ അമ്മയെ കാണാത്തതിന്റെ അവന്റെ സങ്കടങ്ങളും കാണുകയും കേൾക്കുകയും ചെയ്തു. 15ദിവസത്തെ ഡ്യൂട്ടിയും അത് കഴിഞ്ഞു 15ദിവസത്തെ സെൽഫ് ഐസൊലേഷനും കഴിഞ്ഞേ ചേച്ചിക്ക് ഉണ്ണിക്കുട്ടനെ നേരിട്ട് കാണാൻ പറ്റുള്ളൂ.
അവന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റാതെ അളിയൻ ഒരു ദിവസം അവനെയും കൊണ്ട് ചേച്ചി ജോലി ചെയ്തിരുന്ന ആശുപത്രിയുടെ മുന്നിൽ ചെന്ന് ചേച്ചിയേ വിളിച്ചു പുറത്തേക്കു വരാൻ പറഞ്ഞു. മാസ്ക്കിട്ടു എല്ലാ സുരക്ഷയും പാലിച്ചുകൊണ്ട് ചേച്ചി ഗ്രിൽ ഗേറ്റിന്റെ അപ്പുറത്ത് വന്നു നിന്നുവെങ്കിലും ചേച്ചിക്കും ഉണ്ണികുട്ടനും ഇടയിൽ ദൂരം ഒരുപാടാണ്. അകലെ നിന്ന് അമ്മയെ കണ്ട അവൻ ‘അമ്മേ’ ന്ന് കരഞ്ഞു ബൈക്കിൽ നിന്ന് ഇറങ്ങി അമ്മയുടെ അടുത്തേക്ക് ഓടാനുള്ള ഒരു ശ്രമം നടത്തി. അവനെ മുറുക്കി പിടിച്ചപ്പോൾ അളിയന്റെ കണ്ണിലും കണ്ണീരു കാഴ്ചയെ മറച്ചു. ചേച്ചിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സ്വന്തം മകനെ ഒന്ന് എടുത്തു അവന്റെ നെറ്റിയിൽ ഒരു സ്നേഹചുംബനം കൊടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അവന്റെ സുരക്ഷയെ കരുതി ആ ഗ്രില്ലിന്റെ അപ്പുറത്ത് നിന്ന് കരയാൻ മാത്രമേ കഴിഞ്ഞുള്ളു. അധികനേരം നിൽക്കാൻ ചേച്ചിക്ക് കഴിഞ്ഞില്ല. അളിയനോട് ഉണ്ണിക്കുട്ടനെയും കൊണ്ട് തിരിച്ചുപോവാൻ ആംഗ്യം കാണിച്ചു ചേച്ചി അകത്തേക്ക് പോയി. വീണ്ടും രോഗികളുടെ ഇടയിലേക്ക്.
ദിവസങ്ങൾ പോയ്കൊണ്ടിരിക്കെ അവരിരുവരും സുഖം പ്രാപിച്ചു വന്നു. ഇടക്കെപ്പോളോ ഒരു ചെറിയ തലവേദനയും തൊണ്ടവേദനയും ഇടയ്ക്കിടെ ശരീര താപനിലയിൽ ചെറിയ ഒരു വ്യത്യാസവും കണ്ടപ്പോൾ തന്നെ ചേച്ചി ഡോക്ടർമാരോട് വിവരം പറഞ്ഞു ഐസൊലേഷനിൽ പോയി. ഡോകട്ർ നിർദേശിച്ച പ്രകാരം കൊറോണയുടെ പരിശോധനക്കു സാമ്പിൾ അയക്കുകയും ചെയ്തു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ചേച്ചിയുടെ റിസൾട്ട് വന്നു, പോസിറ്റീവ് ആണ്. മറ്റു രോഗികളെ പോലെ ചേച്ചിയും കൊറോണ വാർഡിൽ അഡ്മിറ്റ് ആയി. പക്ഷേ അപ്പോളേക്കും ചേച്ചി ശുശ്രൂഷിച്ച അപ്പൂപ്പനും അമ്മൂമ്മയും രോഗമെല്ലാം മാറി അവരുടെ വീടുകളിലേക്ക് പോയിരുന്നു.
വാർഡിലെ ഫാനും നോക്കി കിടക്കുമ്പോൾ ഇടയ്ക്കു ചേച്ചി മെസ്സേജ് അയക്കും.
“ഭയങ്കര തലവേദനയും ശ്വാസതടസ്സവും ആണെടാ. ശരീരം ആകെ തളർന്നു പോവുന്ന പോലെ”
നെഞ്ചുതകരുന്നത് പോലെയാണെനിക്കപ്പോൾ തോന്നിയത്. ഏതുനേരത്താണാവോ ആ ന്യൂസ് ചേച്ചിക്ക് അയച്ചു കൊടുക്കാൻ തോന്നിയത്.
“എല്ലാം ശരിയാവും ചേച്ചി. ചേച്ചി ശുശ്രൂഷിച്ചവരൊക്കെ ഇപ്പോൾ രോഗം ഭേദമായി അവരുടെ വീട്ടിലേക്കു പോയില്ലേ. അതുപോലെ തന്നെ ചേച്ചിയും വീട്ടിലേക്കു പോവും. അന്ന് ചേച്ചിയുടെ സഹപ്രവർത്തകർ ചേച്ചിക്ക് തരുന്ന യാത്രയയപ്പ് ജീവിതത്തിലൊരിക്കലും ചേച്ചി മറക്കില്ല”
“നീ പറഞ്ഞാൽ എനിക്ക് വിശ്വാസമാണെടാ, ഉറപ്പാണ്, ഇതും നമ്മൾ അതിജീവിക്കും”
ചേച്ചിയുടെ ആത്‌മവിശ്വാസം കുറച്ചു കൂടിയതുപോലെ തോന്നി.
അളിയനും ഉണ്ണിക്കുട്ടനും ചേച്ചിക്കുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.
ദിവസങ്ങൾ കഴിഞ്ഞു. സമ്പൂർണ്ണമായി രോഗമുക്തി നേടിയെന്നു ഉറപ്പുവരുത്താൻ അയച്ച സാംപിളിന്റെ റിസൾട്ട് വരുന്നത് ഇന്നാണ്. രാവിലെ മുതൽ ഞങ്ങൾ എല്ലാവരും ചേച്ചിയുടെ വിളിക്കുവേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ഫലങ്ങളും നെഗറ്റീവ് ആയിരുന്നു, ഇതുംകൂടി നെഗറ്റീവ് ആയാൽ സമാധാനമായി.
ഉച്ചയായി റിസൾട്ട് വന്നപ്പോൾ. ഏകദേശം 2 മണിയായപ്പോൾ ചേച്ചിയുടെ മെസ്സേജ് വന്നു. ഒരു നെഗറ്റിവ് ചിഹ്നവും ഒരു thumps up സ്മൈലിയും.
ലോകത്തുള്ള സകലദൈവങ്ങൾക്കും നന്ദി പറഞ്ഞു.
“I am proud of u di chechi”
അപ്പോൾ തന്നെ ചേച്ചിയെ വിളിച്ചു.
“സന്തോഷായി ഡീ ചേച്ചി.
പിന്നെ ഞാൻ കാരണം ആണല്ലോ ഇതൊക്കെ ഉണ്ടായത്. സോറി ഡീ ചേച്ചീ”
“ഒന്ന് പോടാ. ഞാൻ കാരണം കുറച്ചു രോഗികളെങ്കിലും സുഖമായില്ലേ, അതെല്ലേടാ പൊട്ടാ വല്ല്യേ കാര്യം. പിന്നെ അസുഖം. അതിപ്പോൾ മാറിയല്ലോ. പിന്നെന്താ. വീട്ടിൽ പോയി ക്വാറന്റീൻ കഴിഞ്ഞു തിരിച്ചു ഡ്യൂട്ടിക്ക് വരണം”
“നിനക്ക് വട്ടാണെടീ ചേച്ചീ. ആദ്യം വീട്ടിൽ പോയി റെസ്റ്റെടുക്കു. ഉണ്ണിക്കുട്ടൻ നീ വരുന്നെന്നു പറഞ്ഞു ഭയങ്കര സന്തോഷത്തിലാണ്”.
അന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അദ്ദേഹം തുടങ്ങിയത് തന്നെ ചേച്ചിയുടെ കാര്യം പറഞ്ഞാണ്.
“കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിന്റെ ഇടയ്ക്ക് വൈറസ് ബാധിച്ച കോട്ടയത്തെ നഴ്‌സിന് ഇന്ന് രോഗം പൂർണ്ണമായി ഭേദമായിട്ടുണ്ട്. ആ സഹോദരിക്ക് അഭിനന്ദനങ്ങൾ”
ആശുപത്രിയിലെ പരുപാടികളൊക്കെ കഴിഞ്ഞു പിറ്റേദിവസം രാവിലെയാണ് ഡിസ്ചാർജ് ആയത്. ആശുപത്രിയിലെ സഹപ്രവർത്തകരും രോഗികളും കൈയടിച്ചാണ് ചേച്ചിയെ യാത്രയാക്കിയത്. സെക്യൂരിറ്റി ചേട്ടന്മാർ ചേച്ചിക്കായി സല്യൂട്ട് ചെയ്തു., ഡോക്ടർമാർ ത്യാഗത്തിന്റെ സൂചകമായി ചുവന്ന പനീർ പൂക്കൾ ചേച്ചിക്ക് സമ്മാനിച്ചു.
മാസ്ക് ധരിച്ചു പുറത്തേക്കിറങ്ങിയ ചേച്ചി നഴ്സിംഗ് സൂപ്രണ്ടിനോട് പറഞ്ഞു
“ക്വാറന്റീൻ കഴിഞ്ഞാൽ ഞാൻ തിരിച്ചു ഡ്യൂട്ടിക്ക് വരാവേ“