ആരോടായാലും ബെസ്റ്റ് ഫ്രണ്ട്‌സ് ആരാന്നു ചോദിച്ചാൽ എണ്ണിപ്പറയുവാൻ എളുപ്പമായിരിക്കും അല്ലേ. എന്നോട് ചോദിച്ചാലും വല്ല്യേ വ്യത്യാസമൊന്നും ഇല്ല. ആദ്യത്തെ രണ്ടുപേരുകൾ വളരെ എളുപ്പമാണ്. ഒന്ന് അച്ഛൻ, അടുത്തത് ഏട്ടൻ. അച്ഛൻ പണ്ട് ഭയങ്കര ജാഡയായിരുന്നു, ഇപ്പോൾ ഭയങ്കര മച്ചാ മച്ചാ ആണ്.
ഏട്ടനും പണ്ട് കുറച്ചൊക്കെ ജാഡയായിരുന്നു. ‘ചേട്ടൻ’ ന്ന് വിളിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാ മച്ചാൻ. ഞാനാരാ മോൻ. എനിക്ക് തോന്നാതെ ഇതുവരെ ഞാനവനെ ചേട്ടാ ന്ന് വിളിച്ചിട്ടില്ല.
ഇതിന്റെ പേരിൽ അച്ഛന്റെയും അമ്മയുടെയും കുറേ അടിയും ഞാൻ വാങ്ങിയിട്ടുണ്ട്. ഒരു ഉപകാരവും ഉണ്ടായില്ലെന്ന് മാത്രം.
ചെറുപ്പത്തിൽ ദിവസേനെ ഒരു പത്തു തവണയെങ്കിലും അടിയുണ്ടാക്കിയില്ലെങ്കിൽ ഞങ്ങൾക്ക് രാത്രിയിൽ ഉറക്കം വരില്ലാരുന്നു. ഓരോ അടിക്കും മൂപ്പരാണ് കാരണം ഉണ്ടാക്കുന്നത്. പിൽക്കാലത്തു ഏട്ടൻ തന്നെ ഈ കുറ്റസമ്മതം നടത്തിയതാണ്. അമ്മയാണ് ഓരോ വഴക്കും അവസാനിപ്പിക്കുന്നത്, അത് മിക്കവാറും എന്റെ തുട അടിച്ചു പൊട്ടിച്ചിട്ടായിരിക്കും. ഏട്ടൻ നല്ല ഓട്ടക്കാരനായതുകാരണം അവൻ ഓടി രക്ഷപെടും.
അച്ഛൻ ജോലി ചെയ്തിരുന്ന സ്കൂളിൽ തന്നെയാണ് ഏട്ടൻ പഠിച്ചത്. അവിടത്തെ ജോലിക്കാർക്ക് ഇടയിൽ എന്ത് പാർട്ടി നടന്നാലും അച്ഛന്റെ മകൻ എന്ന നിലക്ക് ഏട്ടനും ഒരു ക്ഷണം കിട്ടും. ചിലപ്പോൾ സമൂസ, ചിലപ്പോൾ കട്ലറ്റ്, പഫ്സ് ഭീകര പാർട്ടി ആണെങ്കിൽ മസാലദോശയും വടയും. ഇങ്ങനെ പാർട്ടി നടക്കുമ്പോൾ ഏട്ടനെ സ്കൂൾ ഓഫീസിലേക്ക് വിളിപ്പിക്കുകയും അന്നത്തെ സ്പെഷ്യൽ അവനു കൊടുക്കുകയും ചെയ്യും. അപ്പോഴാണ് ഏട്ടന്റെ മാസ്സ് ഡയലോഗ് വരുക.
“അതേ ടീച്ചറേ, എനിക്കേ വീട്ടിലൊരു അനിയനും കൂടി ഉണ്ട്, അവനും കൂടിയുള്ളത് വേണം”
അവിടെയുള്ളവരൊക്കെ അവന്റെ ഡയലോഗ് കേട്ടു ചിരിക്കുന്നതൊന്നും മൂപ്പരാന് ഒരു പ്രശ്നമേയല്ലാരുന്നു. ‘എനിക്ക് സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും കിട്ടിയാൽ അതെന്റെ അനിയനും കൂടി കിട്ടണമെന്ന നിഷ്കളങ്കമായ സ്നേഹം’.
നിഷ്കളങ്കമെന്നു മുഴുവനായിട്ടു പറയാൻ പറ്റോ ന്ന് അറിയില്ല. എനിക്കുള്ള പങ്കും കൂടി അവിടന്ന് വാങ്ങാതെ അവൻ പോരൂല്ല. പിന്നീട് ഞാനും ആ സ്‌കൂളിൽ ചേർന്നപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പോയിരുന്നാണ് സ്പെഷ്യൽ കഴിക്ക്യാ.
ആദ്യായിട്ട് സ്‌കൂളിലേക്ക് പോയത് ഏട്ടന്റെ കൈ പിടിച്ചല്ല, അമ്മയുടെ കൈ പിടിച്ചാണ്. പക്ഷേ അന്നുച്ചക്ക് ചോറുണ്ണാൻ പോയതും തിരിച്ചു സ്‌കൂളിലേക്ക് വന്നതും വൈകുന്നേരം നാലുമണിക്ക് ബെല്ലടിച്ചപ്പോൾ തിരികെ വീട്ടിലേക്കു പോയതുമെല്ലാം ഏട്ടന്റെ കൈ പിടിച്ചാണ്. അതും നല്ല മഴയത്ത്. പോവുന്ന വഴിയിലൊക്കെ വെള്ളം കെട്ടി നിൽക്കുന്നുണ്ടാവും. ലൂണാറിന്റെ വള്ളിചെരുപ്പുമിട്ടു വെള്ളം തട്ടിത്തെറിപ്പിച്ചു കളിക്കാൻ പഠിപ്പിച്ചതേ ഏട്ടനാണ്. എന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനു വേറൊരു കുട്ടിയെ കുടവെച്ച് അടിച്ചോടിച്ചതും ഏട്ടൻ തന്നെ. അന്ന് കുട വളഞ്ഞതിനു അമ്മയുടെ കയ്യിൽ ന്ന് അടികിട്ടിയതും ഏട്ടന് തന്നെ.
കുട്ടിക്കാലത്തു ക്രിക്കറ്റ് കളിയായിരുന്നു മെയിൻ. കൂട്ടത്തിൽ പോല്ല കളിക്കും ആകാശവും ഭൂമിയും കളിക്കും. ഒരിക്കൽ ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ എന്തോ കാര്യത്തിന് കൂട്ടുകാരിലൊരാൾ എന്നെ ഒന്ന് തോണ്ടി. എനിക്ക് വേദനിച്ചു ന്ന് കണ്ട ഏട്ടൻ സ്റ്റമ്പ് എടുത്താണ് ആ കൂട്ടുകാരനെ അടിച്ചത്. കൂടെ ഞാൻ ബാറ്റ് കൊണ്ടും കൊടുത്തു. ഒരു രസം. അന്ന് എന്തിനാണ് ആ വഴക്കുണ്ടായതെന്നു ഇപ്പോഴും എനിക്ക് ഓർമയില്ല.
കൊടുങ്ങല്ലൂർ താലപ്പൊലിക്ക് ഞങ്ങളെ എല്ലാവരേയും അച്ഛൻ കൊണ്ടുപോവാറുണ്ട്. വീട്ടിൽ ന്ന് പോരുമ്പോഴേ അമ്മയുടെ നിർദേശങ്ങൾ കിട്ടും. കാവിൽ പലതും കാണും, അത് വേണം, ഇത് വേണം ന്ന് പറഞ്ഞു വാശി പിടിക്കരുത്. അച്ഛന്റെ കയ്യിൽ അന്നൊരുപക്ഷേ അതിനുള്ള പൈസ ഇല്ലാതിരുന്നിരിക്കണം. രണ്ടുമണിക്കുള്ള ജിബിൻ ബസിൽ കേറിയാൽ നേരെ അമ്പലനടയിൽ ഇറങ്ങാം. പലതരം കളിപ്പാട്ടങ്ങൾ, കരിമ്പ്, പലതരത്തിലുള്ള ഭക്ഷണങ്ങൾ, മരണകിണർ എല്ലാം ഉണ്ടാവും താലപ്പൊലിക്കാവില്. എല്ലാം കണ്ടു നടക്കും. ഓരോന്ന് കാണുമ്പോൾ ഏട്ടൻ അമ്മയുടെ കൈ പിടിച്ചുവലിക്കും. അച്ഛനോട് പറഞ്ഞാൽ വഴക്കുപറയുമോ എന്നാലോച്ചിട്ടാവണം അമ്മ അത് കണ്ടില്ലെന്നു നടിക്കും. എന്തൊക്കെ പറഞ്ഞാലും പോരാൻ നേരം അച്ഛൻ എന്തെങ്കിലും കളിപ്പാട്ടം വാങ്ങി തരും, അതും ഒരേ പോലെയുള്ള രണ്ടെണ്ണം. കൂടെ കരിമ്പും. ഏട്ടൻ ആശിച്ചതല്ല കിട്ടിയതെങ്കിലും മൂപ്പര് വൻ ഹാപ്പിയാവും അപ്പൊ. അവന്റെ സന്തോഷത്തിനു വല്ല്യേ ആയുസ്സുണ്ടാവാറില്ല. എന്റെ കളിപ്പാട്ടം ഞാൻ പെട്ടെന്ന് കേടാക്കും. എന്നിട്ടു കിടന്നു കരയും. ‘അവൻ ഇളയതല്ലേ ശ്യാമൂ, ഇതവന് കൊടുക്കാം’ ന്ന് പറഞ്ഞു അമ്മയാവും എനിക്ക് അവന്റെ കളിപ്പാട്ടം എടുത്തുതരുന്നത്. എന്റെ സന്തോഷം അവന്റെ ദുഖത്തിലാണ് അവസാനിക്കാറുള്ളത്. ദുഷ്ടൻ ഞാൻ. കുറച്ചൊന്നു മുതിർന്നപ്പോൾ ഏട്ടന്റെ കൂടെയേ താലപ്പൊലിക്ക് പോവാറുള്ളൂ.
സ്കൂളുകളിൽ എനിക്ക് ഏറ്റവും കൂടുതൽ പണി തന്നിട്ടുള്ളതും ഏട്ടൻ ആണ്. മൂപ്പര് സ്കൂളിൽ ഭയങ്കര പാവവും പഠിപ്പിയും ആയിരുന്നു. എന്റെ കഷ്ടകാലത്തിനു അവൻ പഠിച്ച ക്‌ളാസ്സുകളിൽ തന്നെയാണ് ഞാൻ ചെന്നുപ്പെട്ടത്. അതും അതേ ക്ലാസ് ടീച്ചർമാരുടെ ശിക്ഷണത്തിൽ. ചേട്ടൻ സംസ്കൃതം ലാംഗ്വേജ് എടുത്തതുകൊണ്ടു ഞാനും സംസ്കൃതം എടുത്തു. എന്താന്നറിയില്ല ക്‌ളാസ്സിലെ ഏറ്റവും വികൃതിയായ എന്നോട് എല്ലാ ടീച്ചർമാരും പറഞ്ഞിട്ടുണ്ട് ‘നിന്റെ ചേട്ടൻ എന്ത് പാവാർന്നു ശരണേ, നീ എന്താ ഇങ്ങനെ ആയിപോയത്?”.
അന്നേരം ക്‌ളാസ്സിലെ ബാക്കി കുട്ട്യോളെല്ലാം കൂടി ഒരു ചിരിയുണ്ട്. അപ്പോഴെങ്ങാനും ഏട്ടനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അമ്മച്ചിയാണേ ഞാനവന്റെ തലമണ്ട അടിച്ചു ഓട്ടയാക്കിയേനെ.
ഏട്ടൻ സ്കൂളിൽ നിന്നോ ഐടിഐ യിൽ നിന്നോ ഒരു ടൂർ പോലും പോയിട്ടില്ല. ഞാൻ ഡിപ്ലോമ കഴിഞ്ഞു ബി ടെക്കിന് ചേർന്നപ്പോഴേക്കും അവൻ ഖത്തറിൽ ജോലിക്കു പോയി തുടങ്ങി. ഞാൻ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നപ്പോൾ ഏട്ടൻ പറഞ്ഞത് ഒരേ ഒരു കാര്യമാണ്
“എടാ, നമ്മ്‌ടെ വീട്ടിലെ അവസ്ഥയൊക്കെ നന്നായിട്ടു നിനക്കറിയാല്ലോ. നന്നായിട്ടു പഠിച്ചോളൂ, പഠിക്കുന്ന സമയത്തു പൈസ ഇല്ലാത്തോണ്ട് നീ ഒന്നും വേണ്ടാന്ന് വെക്കരുത്, എല്ലാത്തിനും അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട, എന്നോട് പറഞ്ഞാൽ മതി. ക്യാമ്പസ് ലൈഫ് ശരിക്കും എൻജോയ് ചെയ്തോളു, ടൂർ ഒന്നും മിസ്സ് ആക്കരുത്.”
ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിച്ചു ടൂർ പോവാൻ പറ്റാത്ത ഏട്ടന്റെ വിഷമം എനിക്ക് മനസ്സിലാവുമായിരുന്നു.
അധികം വൈകാതെ നമ്മൾ ഒരു കിടിലൻ ട്രിപ്പ് പോയിരിക്കുമെടാ ചേട്ടാ. കൊറോണ ഒന്ന് കഴിയട്ടെ.
മൂക്കിലെ ദശയും പാലത്തിന്റെ വളവും കാരണം തുടർച്ചയായി ജലദോഷവും മൂക്കടപ്പും എല്ലാം കൊണ്ടു ബുദ്ധിമുട്ടിയിരുന്നു ഞാൻ. അതൊക്കെ ശരിയാക്കിയെടുക്കാൻ ഒരു ചെറിയ സർജറി വേണമെന്ന് തീരുമാനിക്കുന്നത് ഒരു സെമസ്റ്റർ വെക്കേഷനിൽ ആണ്. ഓപ്പറേഷന്റെ അന്ന് അമ്മയെ വിളിച്ചിട്ട് ഏട്ടൻ വൻ കരച്ചിലായിരുന്നുവെന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് ചിരിയായിരുന്നു. ഈ അമ്മ അവിടെ തീയേറ്ററിന്റെ മുന്നിലിരുന്നു കരച്ചിൽ തന്നെയായിരുന്നുവെന്ന് എന്നോട് പറഞ്ഞത് ഏട്ടനും.
പിന്നീട് ഒരിക്കൽ നാട്ടിൽ വന്നപ്പോളാണ് ഏടത്തിയമ്മയുടെ കാര്യം ഏട്ടൻ വീട്ടിൽ അവതരിപ്പിച്ചത്. ഹെവി പ്രണയം ആയിരുന്നേ. തുടക്കം തൊട്ടേ എന്റെ കട്ട സപ്പോർട്ട് ഉണ്ടാർന്നു. പെൺകുട്ടികൾ ഇല്ലാതിരുന്ന ഞങ്ങളുടെ വീട്ടിലേക്കു കയറിവന്ന പെൺതരിയാർന്നു ഏട്ടത്തിയമ്മ. എന്നെക്കാളും കഷ്ടിച്ച് ഒരു വയസ്സിനു മൂത്തതാണ് ഏട്ടത്തിയമ്മ. എങ്കിലും അമ്മയുടെ കർശന നിർദേശമുണ്ടാരുന്നു ഏട്ടത്തി ന്നു തന്നെ വിളിക്കണമെന്ന്. ഏട്ടത്തി വന്നതിൽ പിന്നെ ബെസ്റ്റ് ഫ്രണ്ട്സിന്റെ എണ്ണം ഒന്ന് കൂടി. തല്ലുകൂടാനും കോളേജിലെ വിശേഷങ്ങൾ പറയാനും എല്ലാം ഒരു ബെസ്റ്റ് ഫ്രെണ്ട് തന്നെയായിരുന്നു ഏട്ടത്തിയമ്മ.
അവരുടെ കല്യാണം വിളി എന്റെയും കൂട്ടുകാരുടെയും ചുമതലയിൽ ആയിരുന്നു. രാവിലെ ബൈക്കിൽ കല്യാണക്കുറിയുമായി ഇറങ്ങും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൂടെ തുടങ്ങും മഴ. ഈ മഴ അവരുടെ കല്യാണത്തിന്റെ തലേന്ന് വരെ ഉണ്ടായിരുന്നു. എന്റെ വിഷമം അതിലൊന്നും അല്ല. കല്യാണം കഴിഞ്ഞു ഏട്ടനും ഏടത്തിയും കറങ്ങാൻ ഇറങ്ങുമ്പോൾ മഴ പോയിട്ട് കാറ്റുപോലും ഇല്ലാരുന്നു.
ഈ ഏട്ടനും ഏട്ടത്തിയമ്മയും ചേർന്നാണ് എന്റെ കല്യാണം തുടക്കം മുതൽ ഗംഭീരമാക്കിയത്. ഒന്നിനും ഒരു കുറവും വരുത്താതെ അവരത് ഭംഗിയാക്കി. എന്നെക്കാളും അത് എൻജോയ് ചെയ്തതും അവര് തന്നെ.
ഇതൊക്കെ ഇപ്പോൾ പറയാൻ കാരണമുണ്ട്.
ഇന്നാണ് ഏട്ടന്റെ പിറന്നാൾ.
ഇന്നാണ് എട്ടന്റേം ഏട്ടത്തിയുടേം വിവാഹവാർഷികവും.
ഏട്ടനും ഏട്ടത്തിക്കും എല്ലാവിധ ആശംസകളും നേരുന്നു.
Wishing you a Very Happy Birthday etta.🥰
Wishing ettan and Ettathiyamme a Very Happy Wedding Anniversary🥰🥰🥰


Many many happy returns of the day to your bro n family.
നല്ല ഫീലുള്ള എഴുത്ത്💚
LikeLiked by 1 person
Thank u..,👍
LikeLike