കൂടെ പിറക്കാതെ കൂടപ്പിറപ്പിന്റെ സ്ഥാനവും കരുതലും സ്നേഹവും തരുന്ന ചിലര് മ്മ്‌ടെ ജീവിതത്തിലേക്ക് എങ്ങനെയോ എപ്പോഴോ കയറി വരും. ചിലര് കുറച്ചു നാളത്തേക്ക് ആയിരിക്കും മ്മ്‌ടെ ജീവിതത്തിൽ ഉണ്ടാവുക, മറ്റു ചിലര് വർഷങ്ങളോളം മ്മ്‌ടെ കൂടെ ഒരു വിളിയകലെ കാണും.
എന്റെ ജീവിതത്തിലും അങ്ങനെ കുറച്ചുപേര് വന്നുപോയിട്ടുണ്ട്, ചിലര് പോവാതെയും ഉണ്ട്. അങ്ങനെ ഒരുത്തനാണ് ദേ ദിവൻ. ബിബിൻ ജോസഫ്. നമ്മളെല്ലാവരും ബിബി ന്നാ വിളിക്ക്യാറ്. വീട്ടിലെ പേര് ഷിന്റോ. സ്വദേശം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് അടുത്തുള്ള തോട്ടുവ.
ആ. അതന്നെ.
നിങ്ങളുദ്ദേശിച്ച അതേ സാധനം. ബീഫും അപ്പവും കപ്പയും ജീവനെപോലെ കാണുന്ന ഒന്നാന്തരം ഒരു കോട്ടയം അച്ചായൻ. ‘എന്ത് പറ്റി ടാ’ ന്ന് ചോദിച്ചാൽ ‘ഓഹ്, എന്നാ പറയാനാന്നേ, അമ്മച്ചീടെ ആടിന് ദീനമാന്നേ’ അങ്ങിനെ വരും മറുപടി.
ഇന്നവന്റെ പിറന്നാളാണ്. അപ്പൊ പിന്നെ എന്തെങ്കിലും എഴുതിയില്ലെങ്കിൽ മോശമല്ലേ.
ചെക്കൻ പൊളിയാണ്. ഏതു നട്ടപാതിരാക്ക് വിളിച്ച് ‘ഇങ്ങനെ ഒരു കാര്യമുണ്ടെടാ, എന്താ ചെയ്യണ്ടതെന്നു ഒരു ഐഡിയയും ഇല്ല’ അത്രേം പറഞ്ഞാൽ മതി. അവിടന്ന് കുറേ ചോദ്യങ്ങൾ വരും, കാര്യങ്ങൾ മനസ്സിലാക്കി കൃത്യമായ മറുപടികൾ കിട്ടും. അതിലെല്ലാത്തിനും ഞാൻ ചെവി കൊടുക്കാറില്ല. അതൊക്കെ ഞാൻ ചെയ്തിരുന്നെങ്കിൽ, അമ്മയാണെ സത്യം, പണ്ടേ ഞാൻ നന്നായേനെ.
ഇവനെ ഞാൻ ആദ്യായിട്ട് കാണുന്നത് 2012ഓഗസ്റ്റിലാണ്. അങ്ങ് നാസിക്കിൽ വെച്ച്. മഹീന്ദ്രയിൽ ജോയിൻ ചെയ്യുന്ന സമയം. ഞങ്ങളൊക്കെ പഞ്ചവടി എന്ന നോർമൽ ഹോട്ടലിൽ താമസിച്ചപ്പോൾ, അവിടെയുള്ള ഏതോ ഒരു വല്ല്യേ ഹോട്ടലിൽ (ജുപിറ്റർ ന്നോ മറ്റൊ ആണ് പേര് ) താമസിക്കുന്നതിന്റെ അഹങ്കാരം അവന്റെ മുഖത്ത് എഴുതിവെച്ചിരുന്നു. ചുമ്മാ വെറും ജാഡ.
അവിടത്തെ ട്രെയിനിങ് കഴിഞ്ഞു ഒരു തിരുവോണ നാളിൽ ട്രെയിനിങിനായി മുംബൈയിലെ പ്ലാന്റിലേക്കുള്ള യാത്രയിൽ ഒന്നുകൂടെ വിശദമായിട്ടു അവനെ പരിചയപെട്ടു. മുംബൈയിലെ ഗസ്റ്റ് ഹൗസിൽ അവനായിരുന്നു എന്റെ റൂംമേറ്റ്.
നല്ല മഴക്കാലം ആയിരുന്നു.
ഒരു ദിവസം പുറത്തെവിടെയോ പോയി തിരിച്ചു വന്നു റൂമിൽ കയറിയ ഞാൻ ശരിക്കും ഞെട്ടി. പുറത്തു നല്ല കോരിച്ചൊരിയുന്ന മഴ, അകത്തു എസി 16ഡിഗ്രിയിൽ സെറ്റ് ചെയ്തുവെച്ചിരിക്കുന്നു, കട്ടിലിൽ മൂടിപുതച്ചു കിടക്കുന്ന ബിബി.
“അളിയാ, നിനക്ക് വട്ടായാ?” തണുത്തുവിറച്ചാണ് ഞാൻ ചോദിച്ചത്.
“ഏയ്. ചുമ്മാ ഒരു ആഗ്രഹം”
“വല്ലാത്ത ആഗ്രഹം തന്നെ അളിയോ”
*******************************
അവിടത്തെ ട്രെയിനിങ് കഴിഞ്ഞു ബേസ് ലൊക്കേഷൻ ആയ ചെന്നൈയിൽ വന്നപ്പോളേക്കും ഏകദേശം സെപ്റ്റംബർ പകുതിയായി. ഞാൻ വേറെ കുറച്ചുപേരോടൊപ്പം കമ്പനിക്കു അടുത്തുള്ള ഒരു ഫ്ലാറ്റിലും ബിബി വേറെ ചിലരോടൊപ്പം ‘ബ്രാഹ്മണൻ’ ആയി കുറച്ചകലെ ഒരു വീട്ടിലും ആണ് താമസിച്ചത്. അവർ വാടകക്കെടുത്ത വീട് ബ്രാഹ്മണന്മാർക്കു മാത്രേ കൊടുക്കുള്ളു, നോൺ-വെജ് കഴിക്കാനേ പാടില്ല അങ്ങനെ ഒക്കെയായിരുന്നത്രെ കണ്ടീഷൻസ്. അങ്ങനെ ബിബിൻ ജോസഫ്, ബിബിൻ ജോസഫ് നമ്പൂതിരിയായി.
മുട്ടയും ചിക്കനും മീനുമൊക്കെ യഥേഷ്ടം അവിടെ ആ വീട്ടിൽ പാചകം ചെയ്യപ്പെട്ടിരുന്നുവെന്നു സ്ഥിതീരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്.
*******************************
MRVയിലെ ട്രെയിനിങിന്റെ ആദ്യത്തെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ ഒരു ഗാങ് ഉണ്ടാക്കി. ഞാൻ, ബിബിൻ, അഞ്ജലി. അഞ്ജലിയും ബിബിയും ഒരേ കോളേജിൽ നിന്നും ഞാനും അഞ്ജലിയും ഒരേ സ്ഥലത്തുനിന്നും ആണ്. ട്രെയിനിങ് മഹാ സംഭവം തന്നെയായിരുന്നു. സുഖമായിട്ടു ഇരുന്നു ഉറങ്ങാൻ പറ്റുന്ന സ്ഥലം നോക്കി കണ്ടുപിടിക്കുന്നത് അഞ്ജലിയാണ്. അവൾ ഉറങ്ങുമ്പോൾ ഞാനും ബിബിയും അവളുടെ കൈയിലെ തൊലി പിച്ചി പൊട്ടിക്കും. അങ്ങനെ ആ ഓഡിറ്റോറിയത്തിൽ ഞങ്ങളുടെ സൗഹൃദം വളർന്നു.
ചെന്നൈയിൽ വന്നു ഒരു വർഷത്തിനുള്ളിൽ ഒരുപാടു കാര്യങ്ങൾ സംഭവിച്ചു.
വീക്കെൻഡ്‌സിൽ മായാജാലിൽ പോയി സിനിമ കാണുക, ബീച്ചിൽ പോവുക, ഷോപ്പിംഗിനു പോവുക… ഏറ്റവും കഠിനം അഞ്ജലിയുടെ കൂടെ ഷൂ വാങ്ങാൻ പോവുന്നതാണ്. 4സൈസ് ഉള്ള ഷൂ വേണമെന്നു പറഞ്ഞാൽ കടക്കാരെവിടെപ്പോയി കൊണ്ടുവരാനാ.
ഇടയിൽ അവനു ചിക്കൻപോക്സ് വന്നു, അപ്പയുടെ മരണം. എല്ലാം കൊണ്ടും ആദ്യത്തെ ഒരു വർഷം സംഭവബഹുലമായിരുന്നു.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞാനും ബ്രാഹ്മണനായി അവരുടെ വീട്ടിലേക്കു മാറി. അധികം താമസിയാതെ ഞങ്ങളെല്ലാവരും അവിടന്ന് റെയിൽവേ സ്റ്റേഷന്റെ അടുത്തേക്ക് മാറി. അവിടെ 3വർഷം ഞങ്ങൾ താമസിച്ചു. അതിനിടയിൽ ഞാൻ ബൈക്ക് വാങ്ങി. ഞങ്ങൾ ഓഫീസിലേക്ക് ബൈക്കിൽ പോയി തുടങ്ങി. ഇടയ്ക്കു ഓഫീസിൽ നിന്ന് തിരിച്ചുവരുമ്പോൾ ലേറ്റ് ആവും.
“അളിയാ, നല്ല tired ആണ്, ഇടയ്ക്കു ഉറങ്ങി പോവാൻ ചാൻസ് ഉണ്ട്, ഇടയ്ക്കെന്നെ ഒന്ന് തട്ടി വിളിച്ചേക്കണേ”
ഞാനൊരു സേഫ്റ്റിക്കു പറയുന്നതാ.
പിന്നെ പറയണോ ഒരു 5മിനിട്ടിലും അവനെന്റെ തോളിൽ തട്ടി ചോദിക്കും
“ടാ ഉറങ്ങുവല്ലല്ലോ അല്ലേ”
ഇടയ്ക്കു അവൻ പോത്തേരിയിലെ kdfc കോഫി ഷോപ്പിൽ നിർത്താൻ പറയും. നല്ല സ്ട്രോങ്ങ് കോഫി വാങ്ങിത്തരും.
“ഉറങ്ങില്ലല്ലോ അല്ലേ?”
കോഫി കുടിച്ചു ഒന്നൂടെ ഉറപ്പ് വരുത്തിയിട്ടേ പിന്നെ ബൈക്ക് യാത്രയുള്ളൂ.
ഒരു വെള്ളിയാഴ്ച. ഓഫീസ് കഴിഞ്ഞു PVR ഗ്രാൻഡ് Galadaയിൽ രാത്രി 10 30ന്റെ ഷോയ്ക്ക് ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ആഴ്ച മുഴുവൻ ബാറ്ററി, സ്റ്റാർട്ടർ മോട്ടോർ എന്നിവ ചുവന്നു ക്ഷീണിതനായ ബിബി, സിനിമ കഴിഞ്ഞു തിരിച്ചു വരുന്ന വഴി ബൈക്കിന്റെ പിന്നിലിരുന്നു സുഖമായി ഉറങ്ങി. പിന്നിലിരുന്നു എന്തോ ആടുന്നത് പോലെ തോന്നിയപ്പോഴാണ് ഞാനവനെ ഒന്ന് തട്ടിനോക്കിയത്. ഉറക്കത്തിനിടയിൽ ആര് അറിയാൻ. ബൈക്ക് നിർത്തി നല്ല നാല് വഴക്ക് പറഞ്ഞിട്ടാണ് ബാക്കിയുള്ള ദൂരം ഞാൻ ബൈക്ക് ഓടിച്ചത്.
രാത്രി നേരം. വിജനമായ ഹൈവേ. നല്ല സ്പീഡിൽ ബൈക്ക് ഓടിക്കാമെന്നു പ്രതീക്ഷിച്ച ഞാൻ പിന്നെ പേടിച്ചു പേടിച്ചാണ് ബൈക്ക് ഓടിച്ചത്.
*******************************
അങ്ങിനെ ഇരിക്കെ ഒരുനാൾ രാവിലെ എന്റെ കാലൊടിയുന്നത്.
ഒടി ന്നു പറഞ്ഞാൽ അത്ര വല്ല്യേ ഒടിയൊന്നുമല്ല. പക്ഷേ ഒടിഞ്ഞത് നല്ല സ്ഥാനത്തായിപ്പോയി. കാലിന്റെ ആങ്കിളിൽ തന്നെ. നടക്കാൻ പറ്റാത്ത അവസ്ഥ. ആശുപത്രിയിൽ നിന്ന് പ്ലാസ്റ്ററിട്ട കാലുമായി വന്ന എന്നെ പൊക്കിയെടുത്തു മൂന്നാം നിലയിലേക്ക് എത്തിച്ചത് അവനായിരുന്നു. പിറ്റേ ദിവസം രാവിലെ അതുപോലെ പൊക്കിയെടുത്തു താഴെയിറക്കി കാറ് വിളിച്ചു എന്റെ ചേച്ചിയുടെ വീട്ടിൽ കൊണ്ടാക്കിയതും അവൻ. അഞ്ജലിയുടെ കയ്യിൽ നിന്ന് കുത്തി നടക്കാനുള്ള ഊന്നുവടി വാങ്ങികൊണ്ടുതന്നതും അവൻ.
*******************************
ഒരുനാൾ ‘അശോക് ലെയ്ലാൻഡിലെ ഇന്റർവ്യൂ ക്ലിയർ ചെയ്തു, MRV വിടുകയാണ് അളിയാ’ ന്നു പറഞ്ഞപ്പോ, എന്തോ ആദ്യം ഒരു വിഷമമാണ് തോന്നിയത്. ഓഫീസിലെ നല്ലൊരു കൂട്ടാണ് പോവുന്നത്. ഓഫീസിലെ മാത്രമല്ല വീട്ടിലെയും. അവൻ ഓഫീസിൽ പോയി വരാൻ എളുപ്പത്തിനുവേണ്ടി താംബരത്തിലേക്കു താമസം മാറുകയാണ്.
അവനു പിന്നാലെ മനുവും ബാംഗ്ലൂരിലേക്ക് മാറി. ഞാനും രോഹിതും മാത്രം.
താംബരത്തിലെ വീട്ടിലേക്കു അവൻ അമ്മച്ചിയേം അനിയത്തിയേം കൊണ്ടുവന്നു. അമ്മച്ചി വന്നതിൽ പിന്നെ എത്ര വീക്കെൻഡ്‌സിൽ ഞങ്ങളവിടെ ഭക്ഷണം കഴിക്കാൻ പോയതെന്ന് ഒരു പിടിയുമില്ല. നോൺ വെജ് കഴിക്കാത്ത എനിക്ക് എന്തെങ്കിലുമൊക്കെ സ്പെഷ്യലും അമ്മച്ചി ഉണ്ടാക്കി വെക്കാറുണ്ട്.
*******************************
MTech ന്റെ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന ഒരു വെളുപ്പാൻ കാലം. പെട്ടെന്ന് ഫോണിലൊരു കോൾ കണ്ടു ഞാനൊന്നു ഞെട്ടി. ബാംഗ്ലൂരിൽ ബെൻസിന്റെ ഇന്റർവ്യൂവിനു പോയ ബിബി.
ഫോണെടുത്തു ‘എന്തെടാ ബിബി ഈ നേരത്തു?’ മറുപടി അവന്റെ വലിയ കരച്ചിലായിരുന്നു.
ഞാനാകെ പേടിച്ചു.
“അളിയാ. നീ കരയാതെ കാര്യം പറയ്”
അവന്റെ സർട്ടിഫിക്കറ്റുകൾ വെച്ച ബാഗ് നഷ്ടപ്പെട്ടുവെന്ന് അവൻ ഇങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവന്റെ മുഖത്ത് എന്തോ സ്പ്രേ അടിച്ചു മയക്കിക്കിടത്തിയാണ് ബാഗ് എടുത്തതത്രേ. എന്താ ചെയ്യാന്ന് അറിയാതെ നില്കുകയാണവൻ.
“ഡാ, നീ അവിടെ നില്ക്ക്. ഞാൻ അടുത്ത ലോക്കൽ ട്രെയിൻ പിടിച്ചു അങ്ങോട്ട് വരാം”
ഓടിപോയി ലോക്കൽ ട്രെയിൻ പിടിച്ചു. ട്രെയ്‌നിലിരുന്നുകൊണ്ടുതന്നെ റയിൽവേയിൽ ജോലി ചെയ്യുന്ന അറിയുന്ന എല്ലാവരെയും വിളിച്ച് എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു. അവർ പറഞ്ഞുതന്നത് ബിബിയോടും പറഞ്ഞു.
കോടമ്പാക്കം എത്തിയപ്പോൾ അവന്റെ അടുത്ത കോൾ. ഇത്തവണ കരച്ചിൽ ഇല്ല. ചിരിയാണ്.
“അളിയാ. ബാഗ് കിട്ടി ട്ടാ. പാർക്ക് സ്റ്റേഷനിലെ ട്രാക്കിൽ ഒരുത്തൻ ബാഗ് എറിയുന്നത് കണ്ടിട്ട് ഒരു പാസഞ്ചർ അതെടുത്തു നോക്കി. ഡയറിയിൽ കണ്ട നമ്പറിൽ ആ പാസഞ്ചർ വിളിച്ച് പറഞ്ഞതാ”
“അല്ല അളിയാ. ആ ബാഗിൽ നിന്റെ സർട്ടിഫിക്കറ്റ് അല്ലാതെ വേറെ ഒന്നും ഇല്ലാരുന്നോ?”
“ഇല്ലെടാ. അതില് പിന്നെ എന്റെ ഒരു ജോഡി ഡ്രസ്സ് മാത്രേ ഉണ്ടാർന്നുള്ളൂ, പേഴ്സ് എന്റെ പാന്റിന്റെ പോക്കറ്റിലാ വെച്ചേ.”
“ഫുദ്ധിമാനേ, എന്തായാലും ഞാനിപ്പോ കോടമ്പാക്കം എത്തി. ഒരു പത്തു മിനിട്ട്. ഞാൻ അങ്ങോട്ട് വരാം”
പാർക്ക് സ്റ്റേഷനിൽ ചെന്നപ്പോൾ ദേ 32പല്ലും കാട്ടി ഇളിച്ചു നില്കുന്നു ലവൻ.
*******************************
ആ സമയത്ത് ആണെന്റെ കല്യാണം നിശ്ചയിച്ചത്. ഇവിടത്തെ വീട് സെറ്റ് ആക്കാൻ എന്റെ കൂടെ ഓടിനടന്നത് മുഴുവൻ ബിബി തന്നെയാ. പെട്ടി വാങ്ങുന്നു, കിടക്ക വാങ്ങുന്നു, വേറൊരു കൂട്ടുകാരന്റെ വീട്ടിൽ നിന്ന് സോഫ സെറ്റ് വാങ്ങുന്നു, അവന്റെ വീട്ടിലെ റെഫ്രിഡ്ജറേറ്റർ എടുത്തു തരുന്നു (ഇതിന്റെ പൈസ ഞാൻ തരാം ട്ടോ), അതെല്ലാം പോക്കിയെടുത്തു ഫ്ലാറ്റിൽ കൊണ്ടു വെക്കുന്നു. ഓടി നടന്നു എല്ലാം സെറ്റ് ആക്കി തന്നു അവൻ, അതും അവന്റെ ക്രെഡിറ്റ് കാർഡ് ഉരച്ചിട്ടു..
*******************************
കഥകൾ ഇനിയും ഒരുപാടുണ്ട്.
എഴുതാൻ തുടങ്ങിയാൽ ഇന്ന് തീരില്ല. പെട്ടെന്ന് മനസ്സിലേക്കോടിയെത്തുന്ന കുറച്ചു കഥകൾ കൂടി ഉണ്ട് പിന്നീടൊരിക്കൽ എഴുതാം.
ഇപ്പോൾ നിർത്തുന്നു കൂടെപിറക്കാത്ത കൂടപ്പിറപ്പേ. ഒരിക്കൽ കൂടി ഒരു കിടിലൻ ജനിച്ചീസം നേരുന്നു.